ADVERTISEMENT

ഹൈ ഫാഷൻ ഗൗൺ എന്നാൽ സതീഷ് ശിഖയെന്ന് ലോകത്തെ മുൻനിര ലക്ഷ്വറി സ്റ്റോറുകളും ഫാഷനിസ്റ്റകളും മന്ത്രിച്ചിരുന്ന കാലം. മിസ് യൂണിവേഴ്സ് ഉൾപ്പെടെ ഒട്ടേറെ സൗന്ദര്യമത്സര വേദികളിൽ ഈ ഇന്തോ– കനേഡിയൻ ഡിസൈനർ ഒരുക്കിയ ഗൗണുകൾ ധരിച്ചാണ് മത്സരാർഥികൾ മാറ്റുരച്ചത്. ഫാഷൻ ലോകത്ത് തിളങ്ങിനിൽക്കവേ 2007ൽ അദ്ദേഹം കരിയർ ഉപേക്ഷിച്ചു. ആഗോളതാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളുമായി ലോകം ചുറ്റിയ അദ്ദേഹം പിന്നീട് ഹൈദരാബാദ് കേന്ദ്രമാക്കി കുട്ടികൾക്കായുള്ള ഹെൽത്തി കിഡ്സ്, ഹാപ്പി കിഡ്സ് ഫൗണ്ടേഷനും തുടക്കമിട്ടു. Serving another human being is serving God എന്നതാണു ശിഖയുടെ പ്രചോദനം.

ഫാഷന്‍ വിദ്യാർഥികൾക്കായി നടത്തിയ ഹാൻഡ്– മെയ്ഡ് ഗൗൺ ശിൽപശാലയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ ഡോ. സതീഷ് ശിഖ വിശേഷങ്ങൾ കാതിലോലയോട് പങ്കുവയ്ക്കുന്നു.

ഫാഷൻ ലോകത്തെ ഗ്ലാമർ വേഷമാണല്ലോ ഗൗൺ. മെഷിനറി ഉപയോഗിക്കാതെ ഇതു കൈകൊണ്ടു തുന്നിയെടുക്കാമെന്നു പറയുന്നതെങ്ങനെ ?

അതേ, ഗൗൺ കൈ കൊണ്ടു തുന്നിയെടുക്കാവുന്നതുപോലെ സിംപിൾ ആണ്. അതിന്റെ ബേസിക്സ് ലളിതമാണ്. സ്ത്രീകളുടെ ശാക്തീകരണമാണ് ഇതിന്റെ ഫോക്കസ്. എല്ലാവർക്കും രണ്ടോ മൂന്നോ വർഷത്തെ ഡിസൈനിങ് പഠനം സാധ്യമാകണമെന്നില്ല. അതിനുള്ള പണം മാത്രമല്ല സമയവും. ക്ലയന്റ് ബേസ്ഡ് ഡ്രേപിങ്ങിലൂടെ ഗൗൺ എങ്ങനെ ചെയ്യാമെന്നാണ് പറഞ്ഞുകൊടുക്കുന്നത്. കുട്ടികൾ അതു പഠിച്ച് അവരുടേതായ ഡിസൈന്‍ എലമെന്റുകൾ ഉൾപ്പെടുത്തി വസ്ത്രമൊരുക്കുകയാണ്.  ഇതു കഴിഞ്ഞാൽ അവർക്കു വീട്ടിലെത്തി അമ്മയ്ക്കോ സഹോദരിക്കോ കുഞ്ഞിനോ ഗൗൺ ഒരുക്കാം. അങ്ങനെ രണ്ടു മൂന്നു ട്രയൽ കഴിഞ്ഞാൽ അവർക്കു നേരെ ക്ലയന്റിനെ സമീപിക്കാം. എത്ര വേഗത്തിൽ അവർ ബിസിനസ് റെഡിയായി കഴിഞ്ഞു. അതാണ് ഇതിന്റെ ലക്ഷ്യം. 

ഗൗണുകൾ ഉൾപ്പെടെ ഡിസൈനർ വസ്ത്രങ്ങളുടെ പോപ്യുലാരിറ്റി വർധിക്കുകയാണ്. ഇന്ത്യയിലാകട്ടെ ബോളിവുഡ് സിനിമകളാണ് ഫാഷൻ ട്രെൻഡ് ഒരുക്കുന്നത്. എങ്ങനെ കാണുന്നു ?

വളരെ നല്ലത്. പണ്ടത്തേതു പോലെയല്ല, ഇന്നു ഹൈസ്കൂൾ കാലം കഴിയുമ്പോഴേക്കും ഫാഷൻ പഠനത്തിനു പോകുന്നവരുണ്ട്. കൂടുതൽ പേർ ഫാഷനബിൾ വസ്ത്രങ്ങൾ തേടുന്നു എന്നതിനർഥം കുടുതൽപേർക്ക് അതു വരുമാനമാർഗമാകുന്നുണ്ട് എന്നു കൂടിയാണ്. ബോളിവുഡ് ഫാഷൻ കുടുതൽ പേരിലെത്തിക്കുന്നു, അതു കൂടുതൽ പേർ ആഗ്രഹിക്കുമ്പോൾ കൂടുതൽ ഡിസൈനർമാർക്ക് അവസരം ലഭിക്കുന്നു. ഇതെല്ലാം എന്തുകൊണ്ടും നല്ലതാണ്.

മലിനീകരണത്തിനു കാരണമാകുന്ന വ്യവസായങ്ങളിൽ മുൻപന്തിയിലാണ് ഫാഷൻ.  ആഗോള താപനത്തിനെതിരെ പ്രവർത്തിക്കുന്നയാളെന്ന നിലയിൽ ഇക്കാര്യത്തില്‍ താങ്കളുടെ നിലപാടെന്താണ് ?

വസ്ത്രമാണ് നാം കൂടുതൽ ശ്വസിക്കുന്നത്. അതാണ് ശരീരത്തോടു ചേർന്നുകിടക്കുന്നത്, മൂക്കിനോടു ചേർന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ ഡിസൈൻ ചെയ്യുന്നത് കെമിക്കൽ ഇല്ലാത്തതാകട്ടെ. ഇതേക്കുറിച്ചുള്ള ബോധവൽക്കരണം സ്റ്റുഡന്റ്സിനു നൽകാറുണ്ട്. 

Go for natural, come up with things chemical free, എന്നാണ് അവരോടു പറയാറുള്ളത്. തുണികൾ മാത്രമല്ല, വീട് ഉൾപ്പെടെ നാം ജീവിക്കുന്ന പരിസരങ്ങളിലും ഫർണിച്ചറിലും മറ്റും മലിനീകരണം ഒഴിവാക്കുക. നല്ല ശ്വാസം ആണ് നല്ല ആരോഗ്യം.

ഫാഷൻ രംഗം വിടാമെന്ന തീരുമാനത്തിലേക്ക് താങ്കളെ നയിച്ചതെന്താണ് ? 

ഞാൻ കാനഡയിൽ ഹൈഎൻഡ് ഫാഷന്‍ ചെയ്യുന്ന കാലത്ത് എന്റെയൊരു സ്റ്റോർ ഉദ്ഘാടനം ചെയ്യാനെത്തിയത് അസുഖബാധിതനായ കുട്ടിയാണ്. കുറച്ചുനാളുകൾക്കു ശേഷം അലിസൺ എന്ന ആ കുഞ്ഞിന്റെ അമ്മ എന്നെവിളിച്ച് മരണവിവരം അറിയിച്ചു. രോഗനാളുകളില്‍ അവൾക്ക് ഏറ്റവും സന്തോഷം ലഭിച്ചദിവസമാണ് ആ സ്റ്റോർ ഉദ്ഘാടനമെന്നും അവർ പറഞ്ഞു. ഞാനന്നു മനസിലാക്കി, ആ കുഞ്ഞിന് സന്തോഷം നൽകാൻ എനിക്കു കഴിഞ്ഞു, ആരോഗ്യം നൽകാൻ കഴിഞ്ഞില്ലെങ്കിലും. അന്നാണ് ഞാനിതെല്ലാം വിടാമെന്നു തീരുമാനിച്ചത് – പണം, വസ്തുക്കൾ, ഈ ലക്ഷ്വറി. ശരീരത്തിനുള്ള ലക്ഷ്വറികൾ മറക്കാമെന്നു തീരുമാനിച്ചു. ആത്മാവിനുള്ള ലക്ഷ്വറിയാണ് പ്രധാനമെന്നു തോന്നി. മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാണ് അതു ലഭിക്കുക. ആരോഗ്യമേഖലയിലാണ് ഫോക്കസ് ചെയ്യുന്നത്.

ഫാഷൻ പോലൊരു മേഖല വിട്ട് സാമൂഹിക പ്രവർത്തന രംഗത്ത് എന്തുമ്പോൾ ?

എൻജിനിയറിങ് പഠനത്തിനുശേഷമാണ് ഫാഷനാണ് എന്റെ വഴിയെന്നു മനസിലാക്കിയത്. 18 വർഷം ഫാഷൻ ഡിസൈനിങ് ചെയ്തു, ഫൈൻ ഡൈനിങ്, ഇൻവെസ്റ്റ്മെന്റ്സ് മേഖലകളിലും കൈവച്ചു. ശിഖ ഇൻവെസ്റ്റ്‌മെന്റ് ആന്‍ഡ് കൺസൽട്ടിങ് സർവീസസ്, Sikha& Tsufa INC (ബ്രൈഡൽ ലൈൻ), ഫിഫ്ത് എലമെന്റ്സ്: ഫൈൻ ഡൈനിങ് ഇറ്റാലിയൻ കുസൈൻ ആൻഡ് ലോഞ്ച് (ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പിന്റെ ഒഫിഷ്യൽ പാർട്‌നർ ആണിത്) എന്നിങ്ങനെ 3 കമ്പനികളുടെ സിഇഒ ആയി. അപ്പോഴാണ് ഇതിൽ നിന്നെല്ലാം മാറി മറ്റെന്തോ ചെയ്യാനുണ്ടെന്ന തോന്നലുണ്ടായത്. കുഞ്ഞുങ്ങളിൽ പുഞ്ചിരി വിരിയിക്കുക, ആഗോളതാപനം എന്നീ ആശയങ്ങളാണ് എന്നെ പ്രചോദിപ്പിച്ചത്. 9 കോടി കുഞ്ഞുങ്ങളിൽ പോസിറ്റീവ് എനർജി നൽകുക, അവരെ ചിരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒരാൾ 9 കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തട്ടെ. അതു വലിയ മാറ്റം വരുത്തും. കുട്ടികൾക്ക് സൗജന്യ ആഹാരം, സൗജന്യ വിഭ്യാഭ്യാസം എന്നിവയാണ് ഫൗണ്ടേഷൻ ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com