സാരിയിലും മോഡേൺ വസ്ത്രങ്ങളിലും തിളങ്ങും; ഫാഷനിലും മഹുവ പുലിയാണ്
Mail This Article
ഇന്ത്യൻ പാർലമെന്റിലെ പ്രതിപക്ഷ സ്വരമായി മാറിയിരിക്കുന്നു മഹുവ മൊയിത്ര. ഈ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീര്യം ലോകത്തിനു മനസ്സിലാകാൻ എട്ടു മിനിറ്റു ദൈർഘ്യമുള്ള ആ പ്രസംഗം ധാരാളമായിരുന്നു. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിലും മഹുവ മൊയിത്രയുടെ പ്രസംഗം ചർച്ചയായി.
രാജ്യസേവനത്തിൽ പങ്കാളിയാകാനാണ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയത്. വാക്കുകളിലെ മഹുവയുടെ സ്റ്റൈൽ ആ ജീവിതത്തിലും വ്യക്തം. നിലപാടുകളിലെ കാർക്കശ്യമാണ് കോൺഗ്രസിൽ നിന്ന് മഹുവയെ തൃണമൂലിൽ എത്തിച്ചത്. വസ്ത്രധാരണത്തിലും മഹുവയ്ക്ക് സ്വന്തം സ്റ്റൈലുണ്ട്.
ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ പാർലമെന്റിലെത്തുന്നത്. അസമിലും കൊല്‍ക്കത്തയിലുമായിരുന്നു ബാല്യം. 15–ാം വയസ്സിൽ അമേരിക്കയിലേക്കു ചേക്കേറി. അവിടെ മസാച്ചുസെറ്റ്സിലെ മൗണ്ട് ഹോളിയോക് കോളജിൽ ഇക്കണോമിക്സും ഗണിതവുമായിരുന്നു വിഷയം. പഠനത്തിനുശേഷം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി ജോലിയിൽ പ്രവേശിച്ചു.
ലണ്ടനിൽ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവിയിൽ ജോലി ചെയ്യവേ നാട്ടിലേക്കു മടങ്ങണമെന്ന ആഗ്രഹം കലശലായി. നാടിന്റെ വികസത്തിൽ പങ്കാളിയാകണം എന്നതായിരുന്നു ലക്ഷ്യം. അതിനു പിന്നിലുമൊരു കഥയുണ്ട്. കോളജിലെ സഹപാഠികൾ 10 വർഷത്തിനു ശേഷം റീയൂണിയൻ നടത്തിയപ്പോഴാണ് അവർ ആ സത്യം തിരിച്ചറിഞ്ഞത്, എല്ലാവരും ബാങ്കിങ് മേഖലയിൽ തന്നെയാണു ജോലി നോക്കുന്നത്. 20–ാം വർഷത്തെ കൂട്ടായ്മയ്ക്കെത്തുമ്പോൾ താൻ മറ്റൊരു മേഖലയിലാകും പ്രവർത്തിക്കുകയെന്നു മഹുവ അന്നു പ്രഖ്യാപിച്ചു.
2008ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്കു ചുവടുവയ്ക്കുന്നത്. അക്കാലത്ത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തയെന്ന പേരു സമ്പാദിച്ചു. പശ്ചിമ ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലയാണു രാഹുൽ ഏൽപ്പിച്ചത്. ഇടതുപക്ഷവുമായി കോൺഗ്രസിന്റെ നീക്കുപോക്ക് മഹുവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതാണ് പാർട്ടി വിടാനുള്ള കാര്യവും. 2010ൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേക്കേറുകയും ചെയ്തു. 2016-ല്‍ ബംഗാളിലെ കരിമ്പൂരില്‍ നിന്ന് നിയമസഭാംഗമായി.
ടെലിവിഷനിലെ തീപ്പൊരി
അർണബ് ഗോസ്വാമിക്കു മുന്നിൽ ഒരുമാതിരി രാഷ്ട്രീയക്കാർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയില്ല. അവിടെയും മഹുവ തോറ്റു കൊടുത്തില്ല, അൽപം വളഞ്ഞ വഴിയിൽ കൂടി ആണെങ്കിലും. ചർച്ചയിൽ പങ്കെടുക്കാനെത്തിയ മഹുവയ്ക്ക് അർണബ് തുടർച്ചയായി സംസാരിക്കാൻ അവസരം നിഷേധിച്ചു. ഇതോടെ നിയന്ത്രണം വിട്ട അവർ നടുവിൽ ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തി. ഡെറിക് ഒ’ബ്രിയൻ, സുധീപ് ബന്ദോപാധ്യായ, സൗഗത റോയി തുടങ്ങിയവർക്കൊപ്പം മാധ്യമങ്ങളിൽ തൃണമൂലിന്റെ ശബ്ദമാണ് ഈ സുന്ദരി.
വിവാദങ്ങൾക്കും പ്രിയപ്പെട്ടവളാണ് മഹുവ. സില്‍ചാര്‍ വിമാനത്താവളത്തില്‍ പൊലീസുകാർ തടഞ്ഞതിനെ തുടര്‍ന്ന് മഹുവ ഒരു പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതു വലിയ വിവാദമായി. അപ്പോഴും ആരെയും കൂസാതെ മഹുവ പിടിച്ചു നിന്നു. അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടു പുറത്തിറക്കിയതിനെ കുറിച്ചുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു മഹുവയും. സില്‍ചാര്‍ വിമാനത്താവളത്തില്‍ ഇവരെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞത് കൈയ്യാങ്കളിയില്‍ എത്തുകയായിരുന്നു.
ഫാഷനിലും താരം
വസ്ത്രധാരണത്തെക്കുറിച്ചു കാര്യമായി ശ്രദ്ധിക്കാത്ത വനിത രാഷ്ട്രീയ പ്രവർത്തകർക്കിടയിലും വ്യത്യസ്തയാണ് മഹുവ മൊയിത്ര. പൊതുപ്രവർത്തനത്തിന് സാരിയാണ് വേഷം. ബംഗാളിലും ജാർഖണ്ഡിലും നെയ്തെടുക്കുന്ന കൈത്തറിയാണ് ഇഷ്ടം. സ്വകാര്യ യാത്രകളിൽ മോഡൺ വസ്ത്രങ്ങൾ ധരിക്കാൻ മടിക്കാറില്ല. ഇന്ത്യൻ ഡിസൈനർമാരായ രാഹുൽ മിശ്ര, അനാമിക ഖന്ന തുടങ്ങിയവരും രാജ്യാന്തര ഫാഷൻ ബ്രാൻഡുകളായ മൊഷിനോയും ബർബെറിയും പ്രിയപ്പെട്ടവയാണ്. വസ്ത്രങ്ങളുടെ കാര്യത്തിൽ ചില്ലറ വിട്ടുവീഴ്ചകൾക്ക് തയാറാണെങ്കിലും ലൂയി വ്യൂട്ടൺ ബാഗുകൾ മാത്രമാണ് ഉപയോഗിക്കുക. ന്യൂയോർക്കാണ് ഇഷ്ട ഷോപ്പിങ് കേന്ദ്രം.