ഇടിവില്ല, അടിവസ്ത്ര വിപണിയിൽ
Mail This Article
അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്, ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്– കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും ചെയ്ത വാര്‍ത്തയാണിത്. ഇന്ത്യയിലെ നാല് പ്രമുഖ അടിവസ്ത്ര നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസ് (ജോക്കി), ലക്സ് ഇൻഡസ്ട്രീസ്, വിഎെപി, ഡോളർ എന്നീ ബ്രാൻഡുകളുടെ വിൽപന ഇടിഞ്ഞുവെന്നായിരുന്ന റിപോർട്ട്. വാഹന വിൽപനയിലെ കുറവിനും ഒാഹരിവിപണിയിടെ തകർച്ചക്കും ശേഷം വന്ന ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കപടർത്തി. അടിസ്ഥാനപരമായ ആവശ്യത്തിനുപോലും പണം മുടക്കാൻ ആളുകൾ മടിക്കുന്നുവെങ്കിൽ അത് സാമ്പത്തികമാന്ദ്യത്തിന്റെ വ്യക്തമായ സൂചനയാണ്. എന്നാലിത് എത്രത്തോളം ശരിയാണ് ?.
അണ്ടർഗാർമെന്റ്സ് കമ്പനികളുടെ കഴിഞ്ഞ വർഷങ്ങളിലെ വിൽപനക്കണക്ക് പരശോധിച്ചാൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നാണ് മനസിലാവുക.
ജോക്കി ബ്രാൻഡിന്റെ നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസിന്റെ കഴിഞ്ഞ രണ്ടുവർഷങ്ങളിലെ വിൽപനയുടെ കണക്കാണിത്. പേജിന്റെ വിറ്റുവരവ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം തലേ വർഷത്തെ 2552 കോടിയിൽ നിന്ന് 2852 കോടിയായി വർധിക്കുകയാണ് ഉണ്ടായത്.
ലക്സ് ഇൻഡസ്ട്രീസിന്റെ വിറ്റുവരവ് ഇക്കാലയളവിൽ 1079 കോടിയിൽ നിന്ന് 1218 കോടിയായി ഉയർന്നു
വിഐപിയുടെ വരുമാനം 1416 കോടിയിൽനിന്ന് 1785 കോടിയായി വർധിച്ചു
ഡോളർ ഇൻഡസ്ട്രീസിന്റെ വരുമാനം 925 കോടിയിൽ നിന്ന് 1028 കോടിയായി.
ചോർന്നുപോയിട്ടില്ല അടിവസ്ത്രവിപണിക്കരുത്ത്
കണക്കുകളിൽനിന്ന് വ്യക്തമാകുന്നത് അടിവസ്ത്ര വിൽപനയിൽ ഇടിവ് സംഭവച്ചിട്ടില്ല എന്നുതന്നെയാണ്. ഈ വ്യവസായമേഖലയുടെ ദീർഘകാല വളർച്ചാനിരക്കിന്റെ ശതമാനക്കണക്കിൽ കുറവുവന്നതാവാം കമ്പനികളുടെ വിൽപന ഇടിഞ്ഞുവെന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കിയത്.