യാത്രയ്ക്ക് സ്വകാര്യ വിമാനം, താമസത്തിന് ചെലവ് 1 കോടി വരെ; വിമർശനച്ചൂടിൽ ഹാരി രാജകുമാരൻ
Mail This Article
ഭാര്യ മേഗൻ മാർക്കിളിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ഹാരി രാജകുമാരന്റെ സ്പെയിൻ യാത്ര വിവാദത്തിൽ. പണം അനാവശ്യമായി ചിലവഴിക്കുന്നു എന്നാണ് വിമർശനം. സ്വകാര്യ വിമാനത്തിലുള്ള യാത്രകൾ നേരത്തെ വിവാദമായിരുന്നു. സ്പാനിഷ് ദ്വീപായ ഇബീസയിലെത്തിയതും പിന്നീട് ഫ്രാൻസ് സന്ദർശിച്ചതും സ്വകാര്യ വിമാനത്തിലാണ്. ഇതോടെ വിമർശനം കനത്തു.
സ്വകാര്യ വിമാനത്തിൽ 11 ദിവസങ്ങൾക്കിടയിൽ നാലു യാത്രകളാണു നടത്തിയത്. കാലാവസ്ഥാ മാറ്റം സംബന്ധിച്ച ഗൂഗിൾ ക്യാംപിൽ പങ്കെടുക്കാന്‍ ജൂലൈ 30ന് ഇറ്റലിയിലേക്കായിരുന്നു ആദ്യ യാത്ര. പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹാരി വാചാലനായിരുന്നു. എന്നാൽ 12 പേർക്കു മാത്രം സഞ്ചരിക്കാവുന്ന ഈ വിമാനം ഉപയോഗിക്കുമ്പോൾ ഇന്ധന നഷ്ടം ഉണ്ടാകുന്നു എന്നതാണ് വിമർശനം ഉയരാന്‍ കാരണം. ആവശ്യത്തിനു വിമാനസർവീസുകൾ ഉള്ള മേഖലയിലായിരുന്നു സന്ദർശനങ്ങള്‍. പൊതുവേദികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ജീവിതത്തിൽ അതു പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നില്ല എന്നു വിമർശകർ ചൂണ്ടികാട്ടുന്നു.
ബ്രട്ടീഷ് പാർലമെന്റ് അംഗമായി തെരേസ പിയേഴ്സി രാജകുടുംബാംഗങ്ങൾ അനാവശ്യമായി സ്വകാര്യ വിമാനം ഉപയോഗിക്കുന്നതിലെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. ഇങ്ങനെയുള്ള രണ്ടു വ്യക്തികളുടെ ഈ യാത്രകൾ തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നാണ് മാധ്യമപ്രവർത്തകരോട് തെരേസ പ്രതികരിച്ചത്.
ഓഗസ്റ്റ് 4ന് ആയിരുന്നു മേഗൻ മാർക്കിളിന്റെ 38–ാം ജന്മദിനം. ആഘോഷങ്ങൾക്ക് ഇബീസ ദ്വീപിലെ ‘ബില്യനേഴ്സ് പ്ലേഗ്രൗണ്ട്’ എന്ന് അറിയപ്പെടുന്ന വിസ്ത അലീഗ്ര റിസോർട്ടാണ് തിരഞ്ഞെടുത്തത്. ഒരാഴ്ച താമസിക്കാന്‍ 3700 ഡോളർ മുതൽ 1,45,000 ഡോളർ വരെയാണ്(ഏകദേശം 2,65,000 മുതൽ ഒരു കോടി രൂപ) ചെലവ്. ഗായകരായ ഡേവിഡ് ഗ്വട്ട, എൽട്ടൺ ജോൺ എന്നിവരും അതിഥികളായി ഇവർക്കൊപ്പം എത്തി.
റിസോർട്ടിലെ താമസത്തിന്റെ ചെലവ് വഹിച്ചത് ഹാരിയും മേഗനും ആണ്. എന്നാൽ ഉദ്യോഗസ്ഥരുടെയും സഹായികളുടെയും ചെലവ് പൊതുഖജനാവിൽ നിന്നാണ് എന്നു മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ വിദേശയാത്രകള്‍ ഈ ചെലവ് കൂടാൻ കാരണമാകുന്നു എന്നും ആരോപിക്കുന്നവരുണ്ട്.