ഗിന്നസിലെത്തുമോ ആഘോഷം; ഹൃദയം നിറയ്ക്കും ഈ സുഹൃത്തുക്കൾ
Mail This Article
20 വർഷങ്ങൾക്കു മുൻപ് ഒന്നിച്ചു പഠിച്ചവർ. അവർ ചേർന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നു. വിശേഷങ്ങൾ പങ്കുവച്ചും പലവിധ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്തും മുന്നോട്ടു പോകുന്നു. പൂർവവിദ്യാര്‍ഥി സംഗമം നടത്തുന്നു. ഇതെല്ലാം പതിവുള്ളതാണ്. നിരവധി ഗ്രൂപ്പകളും സംഗമങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ വാട്സാപ്പ് ഗ്രൂപ്പിന്റെ ഒന്നാം വാർഷികം ആഘോഷിക്കുക, അതും വാട്സാപ്പിലൂടെ തന്നെ എന്നത് അത്ര കേട്ടുപരിചയമില്ലാത്ത ഒരു കാര്യമാണ്. അമ്പലപ്പുഴ ഗവൺമെന്റ് എം.എച്ച്.എസ് സ്കൂളിലെ 1997–1999 വിച്ച്എസ്ഇ ബാച്ചിലെ 90 വിദ്യാർഥികളാണ് വ്യത്യസ്തമായ ഈ ആഘോഷത്തിനു പിന്നിൽ.
വാട്സാപ്പ് ഗ്രൂപ്പ് ഒരു വർഷം പൂർത്തിയാക്കുമ്പോൾ ആഘോഷം സംഘടിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അന്നത്തെ വിദ്യാർഥികളില്‍ പലരും വിദേശത്തായിരുന്നതിനാൽ ഒന്നിച്ചു കൂടുക എന്നത് അസാധ്യം. ഏതാനും മാസങ്ങൾക്കു മുൻപ് സ്കൂളിൽ നടന്ന പുനര്‍സംഗമത്തിൽ പങ്കെടുക്കാൻ എല്ലാവരും അവധിയെടുത്ത് എത്തിയിരുന്നു. അതുപോലൊന്ന് ഇപ്പോൾ സാധ്യമല്ല, പക്ഷേ എല്ലാവരും ഭാഗമാകുന്ന തരത്തിൽ വേണം ആഘോഷം സംഘടിപ്പിക്കാൻ. ആ ചിന്തയാണ് ഓൺലൈൻ ആഘോഷം എന്ന ആശയം അംഗങ്ങളിൽ ഒരാളായ സിയാദിന്റെ തലയിൽ ഉദിക്കാൻ കാരണമായത്.
60 പേരാണ് ഗ്രൂപ്പിൽ സജീവമായിട്ടുള്ളത്. വിവിധ രാജ്യങ്ങളിലുള്ള ഇവർ എല്ലാവരും ഒരേ സമയം ഗ്രൂപ്പിൽ ലൈവായി എത്തുന്നു. സരിജ, സിയാദ്, മഞ്ജുള എന്നിവരാണ് സംഘാടനം. ഇതിനുവേണ്ടി മറ്റൊരു ഗ്രൂപ്പും തുടങ്ങി. ഇതുവഴി പരിപാടിയുടെ രൂപരേഖ തയാറാക്കി, നിര്‍ദേശങ്ങള്‍ നൽകി. അംഗങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കലാപരിപാടി റെക്കോർഡ് ചെയ്ത് വയ്ക്കും. സിയാദും സരിജയും അവതാരാകരായി. അനൗണ്‍സ്മെന്റിനു പിന്നാലെ ഓരോരുത്തരായി തങ്ങളുടെ പരിപാടി ഗ്രൂപ്പിലിടും. സംഘാടനത്തിന് നേതൃത്വം നല്‍കിയവരുടെ ആശംസാപ്രസംഗങ്ങൾ, ഗ്രൂപ്പിലെ അംഗങ്ങളുടെയും മക്കളുടെയും കലാപരിപാടികൾക്കിടെ വരെ നീണ്ടു. സ്മൈലികളും സന്ദേശങ്ങളുമിട്ട് പ്രോത്സാഹനവും സാന്നിധ്യവും അംഗങ്ങൾ അറിയിക്കും. മൂന്നു ഘട്ടങ്ങളായി നടത്തിയ പരിപാടി വൈകിട്ട് 8 മണി മുതൽ 1 വരെ പരിപാടി നീണ്ടു.
ഇതുവരെ ഇങ്ങനെ ഒരു പരിപാടി നടന്നിട്ടില്ല എന്നതിനാൽ ഗിന്നസ് റെക്കോർഡിന് അപേക്ഷിച്ചിരിക്കുകയാണ് ഈ സുഹൃത്‌സംഘം. യൂണിവേഴ്സല്‍ റെക്കോർഡിനും ശ്രമം നടത്തുന്നുണ്ട്.
പേരിനൊരു ഗ്രൂപ്പല്ല, എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഗ്രൂപ്പ് ആയതുകൊണ്ടും എല്ലാവരും ഒന്നിച്ചു നിന്നതു കൊണ്ടുമാണ് ഇങ്ങനെയൊരു പരിപാടി നടത്താന്‍ സാധിച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങളുമായി കഷ്ടപ്പെടുന്നവർക്ക് ഒപ്പം ചേർന്നു നിൽക്കുകയാണ് സഹപാഠികൾ. 20 വർഷങ്ങൾക്കുശേഷം ഈ 90 സുഹൃത്തുക്കൾ ഒന്നിക്കുമ്പോള്‍ സൗഹൃദത്തിന്റെ കരുത്താണ് തെളിയുന്നത്.