ADVERTISEMENT

മലയാള മിനിസ്ക്രീന്‍ കോമഡി ഷോകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് അച്ചു. ആൺ വേഷത്തിലല്ല, പെൺ വേഷത്തിലാണ് അച്ചുവിനെ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചത്. അച്ചു വേദിയിൽ എത്തിയാൽ തന്നെ പ്രേക്ഷകര്‍ ചിരിതുടങ്ങും. ആ മുഖത്തെ ഭാവങ്ങളും ‌നടത്തവും മാത്രം മതി പ്രേക്ഷകരെ ചിരിപ്പിക്കാൻ.

വേദനകളിൽ നിന്ന് ചിരിയുടെ ലോകത്തെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോൾ‌ മനസ്സുനിറയെ സന്തോഷമാണ്. നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ടല്ലോ എന്ന സന്തോഷം. അവരുടെ സ്നേഹം അനുഭവിച്ചറിഞ്ഞ നിരവധി സംഭവങ്ങളുണ്ടായി. അച്ചുവിന്റെ വിശേഷങ്ങളിലൂടെ....

Achu-845-02

‘‘തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്, അരിയോട്ടുകോണത്താണ് വീട്. ഞങ്ങൾ നാലു മക്കൾ. രണ്ടു വീതം ആണും പെണ്ണും. എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അമ്മ ഹോട്ടലിൽ ജോലി ചെയ്താണ് ഞങ്ങളെ വളർത്തിയത്. ഒൻപതാം ക്ലാസിൽ പഠിപ്പു നിർത്തി ജോലിക്കു പോകാൻ തുടങ്ങി. ചേട്ടനും ജോലിക്കു പോകാൻ തുടങ്ങിയിരുന്നു.

ഒരു അരിക്കടിയൽ ജോലിക്കു നിൽക്കുന്ന സമയത്താണ് സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ബൈജു ചേട്ടനെ പരിചയപ്പെടുന്നത്. വേദികളിലെ പ്രകടനം കഴിഞ്ഞ് കവലയിൽ അദ്ദേഹവും സംഘവും വന്നിറങ്ങുന്നതു കാണാം. അപ്പോഴെല്ലാം ഞാൻ അവസരം ചോദിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം വിളിച്ചു. കോമഡി എക്സ്പ്രസ് എന്ന പരിപാടിയിലേക്കാണ് വിളിച്ചത്. ‘ബീന ആന്റണി ഡാൻസ് കളിച്ചതിനാൽ സ്റ്റുഡിയോ ഫ്ലോർ തകർന്നു വീണു. പരിപാടി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു’ ഇതായിരുന്നു അന്നത്തെ സ്കിറ്റിന്റെ ആശയം. സ്കിറ്റിൽ ബീന ചേച്ചിയെ അവതരിപ്പിക്കാനാണ് എന്നെ വിളിച്ചത്. ആ സ്കിറ്റിനും എന്റെ പ്രകടനത്തിനും നല്ല അഭിപ്രായം ലഭിച്ചു. ‘ഇവിടുത്തെ പെൺപടയ്ക്ക് കരുത്തായ മുതൽക്കൂട്ടാണ് അച്ചു’ എന്ന് വിധികർത്താവായ അശോകൻ ചേട്ടൻ പറഞ്ഞു. അങ്ങനെ ബീന ആന്റണിയായി സ്റ്റുഡിയോ തകർത്തുള്ള അരങ്ങേറ്റം മികച്ചതായി.

Achu-845-05

കുറേ നാൾ കഴിഞ്ഞ് കോമഡി സ്റ്റാർസിന്റെ ഭാഗമാകാൻ ബീന ചേച്ചി വന്നപ്പോഴാണ് നേരിട്ട് കാണുന്നത്. അന്ന് അനീഷ് പാപ്പാൻ എന്ന ആർട്ടിസ്റ്റാണ് എന്നെ ചേച്ചിക്ക് പരിചയപ്പെടുത്തിയത്. ‘‘ചേച്ചി ഇവൻ അച്ചു. കോമഡി എക്സ്പ്രസിൽ ചേച്ചിയെ അനുകരിച്ച് സ്കിറ്റ് ചെയ്തിരുന്നു.’’– ഇങ്ങനെയാണ് പറഞ്ഞത്. ‘ആ നീയാണല്ലേ അത്. ഞാൻ നിന്നെ തിരഞ്ഞ് നടക്കുകയായിരുന്നു’ എന്ന് ചേച്ചി. ഞങ്ങൾ സംസാരിച്ചു. ചേച്ചിക്ക് ആ സ്കിറ്റ് വളരെയധികം ഇഷ്ടപ്പെട്ടു എന്നും കുറേപ്പേർ ‘കണ്ടോ’ എന്നു ചോദിച്ച് വിളിച്ചിരുന്നതായും പറഞ്ഞു. പിന്നീട് കോമഡി സ്റ്റാർസ് വേദിയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു. അതിന്റെ സംവിധായകൻ ബൈജു മേലില സാറിന്റെ പിന്തുണയും എടുത്തു പറയേണ്ടതാണ്.

Achu-845-03

സ്ത്രീവേഷങ്ങളിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഏതു വേഷം ചെയ്യാനും തയാറാണ്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന, അവർ ഇഷ്ടപ്പെടുന്ന പ്രകടനത്തിനുള്ള അവസരം ആ കഥാപാത്രത്തിൽ ഉണ്ടാകണമെന്നേ ആഗ്രഹിക്കാറുള്ളൂ. 

നാട്ടിലെ യുവജനസാംസ്കാരിക സമതി എന്ന ക്ലബാണ് എന്റെ വളർച്ചയ്ക്കു പിന്നലെ ഒരു കാരണം. ക്ലബ് കേന്ദ്രീകരിച്ച് ഞങ്ങള്‍ വലിയൊരു സുഹൃദ്സംഘമുണ്ട്. ഞാൻ കൂടുതൽ സമയവും അവിടെ ആയിരിക്കും. എന്നെ പരിപാടിക്ക് കൊണ്ടാക്കുന്നതും കൊണ്ടുവരുന്നതുമെല്ലാം അവിടുത്തെ സുഹൃത്തുക്കളായിരുന്നു. ഉത്സവസമയത്തൊക്കെ ഞങ്ങൾ ഒത്തുചേരും. ശക്തമായ ഒരു കൂട്ടുകെട്ടായിരുന്നു അത്.

achu-6

അതുപോലെ എന്ന പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആളാണ് സൂര്യ. എനിക്ക് അവസരങ്ങൾ വാങ്ങി തരുന്നതിനും കഷ്ടപ്പാടുകളിൽ സഹായിക്കുന്നതിനും മുൻകൈ എടുത്തിട്ടുണ്ട്. സൂര്യാമ്മ എന്നാണ് ഞാൻ വിളിക്കാറുള്ളത്. അവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

Achu-845-04

ഞാൻ ആരെങ്കിലും ഒക്കെ അറിയുന്ന, മറ്റുള്ളവർ സ്നേഹിക്കുന്ന ഒരാളായി മാറിയതിൽ അമ്മയുടെ പിന്തുണ വളരെ വലുതാണ്. മരിക്കുന്നതിനു മുൻപ് എന്തെങ്കിലുമൊക്കെ ആകുന്നതു കണ്ടാൽ മതിയെന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ‘സത്യ എന്ന പെൺകുട്ടി’ എന്ന സീരിയലിൽ എനിക്ക് അവസരം കിട്ടി. ഫൈസൽ അടിമാലി സർ ആണ് അതിലേക്ക് വിളിച്ചത്. സത്യയുടെ 5 സുഹൃത്തുക്കളിൽ ഒരാളായാണ് അഭിനയിക്കുന്നത്. അതോടു കൂടി അമ്മയുെട സന്തോഷം ഇരട്ടിയായി.

രണ്ട്, മൂന്ന് സിനിമകൾ ചെയ്യണം. ലാലേട്ടന്റെ ഒപ്പം ഒരു സീനെങ്കിലും അഭിനയിക്കണം. ഒരുപാടില്ലെങ്കിലും ഇതൊക്കെയാണ് സ്വപ്നങ്ങൾ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com