കൊച്ചിയുടെ സൗന്ദര്യത്തിൽ 24 സുന്ദരികൾ ‘ഫ്ലാറ്റായി ’
Mail This Article
മിസ് ഏഷ്യ ഗ്ലോബൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ 24 രാജ്യങ്ങളിൽ നിന്നുള്ള യുവതികൾ കൊച്ചി കാണാനിറങ്ങി
കൊച്ചിക്കായലിൽ ബോട്ടിങ്, മട്ടാഞ്ചേരി ഗ്രീനിക്സ് വില്ലേജിൽ കേരളീയ കലകളെ അടുത്തറിയാനുള്ള അവസരം, ജൂതത്തെരുവിന്റെ പൈതൃകം അടുത്തറിഞ്ഞുള്ള സായാഹ്ന സവാരി... കൊച്ചിയുടെ പൈതൃക നഗരികളിലൂടെയുള്ള സഞ്ചാരം ലോക സുന്ദരിമാർ നന്നേ ആസ്വദിച്ചു.
പെഗാസിസിന്റെ നേതൃത്വത്തിൽ നടത്തുന്ന മിസ് ഏഷ്യ ഗ്ലോബൽ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിന് എത്തിയിട്ടുള്ള 24 രാജ്യങ്ങളിൽ നിന്നുള്ള യുവതികളാണ് ഇന്നലെ കൊച്ചി കാണാൻ ഇറങ്ങിയത്.
ഗ്രീനിക്സ് വില്ലേജിൽ എത്തിയ ഇവരെ സ്വീകരിച്ചതു കേരളീയ ശൈലിയിൽ.
കഥകളി വേഷങ്ങൾ കൈകൂപ്പി സ്വാഗതമോതിയപ്പോൾ തിരിച്ചും കൈ കൂപ്പി അവർ നന്ദി അറിയിച്ചു.
കളരി കലാകാരന്മാർ അവതരിപ്പിച്ച കളരിപ്പയറ്റ് ആസ്വദിക്കാനും ചുണ്ടൻ വള്ളത്തിനൊപ്പംനിന്ന് ഫോട്ടോ എടുക്കാനും അവസരം ഒരുക്കിയിരുന്നു.
ശിൽപി ധനൻ മേത്തല തയാറാക്കിയ കഥകളിയുടെ മുഖംമൂടികൾ കയ്യിൽ കിട്ടിയപ്പോൾ സുന്ദരിമാർ കൗതുകത്തോടെ അതു മുഖത്തണിഞ്ഞു.
കഥകളി മുദ്രകൾ അനുകരിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തു ചിലർ.
ടൂറിസം വകുപ്പും ഡിടിപിസിയും ഗ്രീനിക്സും സഹകരിച്ചാണു സായാഹ്ന സവാരി ഒരുക്കിയത്. സന്ധ്യയോടെ ഹോട്ടലിലേക്കു മടക്കം.
ഗോകുലം പാർക്കിൽ ഒന്നാം തീയതിയാണു മത്സരം.
ഫോർട്ട്കൊച്ചിയിലെ ഗ്രീനിക്സ് വില്ലേജിൽ എത്തിയ മിസ് ഏഷ്യ ഗ്ലോബൽ മത്സരാർഥികൾ കഥകളി കലാകാരന്റെ മുദ്രകൾ അനുകരിക്കാൻ ശ്രമിക്കുന്നു.