മുണ്ടും സാരിയും കടക്ക് പുറത്തോ ? സ്ഥാനമില്ലാതെ സർക്കാർ ഓഫിസുകൾ
Mail This Article
സർക്കാർ ഉത്തരവിട്ടിട്ടും മുണ്ടിനോടും സാരിയോടും ഇഷ്ടം കൂടാൻ തയാറാകാതെ ഭൂരിഭാഗം സർക്കാർ ജീവനക്കാരും. ശനിയാഴ്ചകളിൽ പുരുഷ ജീവനക്കാർ മുണ്ടും ഷർട്ടും വനിതാ ജീവനക്കാർ സാരിയും ബ്ലൗസും ധരിച്ചു ഓഫിസിൽ വരണമെന്ന ഉത്തരവിറങ്ങിയത് ഒരു പതിറ്റാണ്ടു മുൻപ്. പുരുഷ ജീവനക്കാർക്കു ഇപ്പോഴും കൂറ് പാന്റിനോടു തന്നെ. വനിതകൾക്ക് ഇഷ്ടം ചുരിദാരിനോടും.
മലയാളത്തനിമ നിലനിർത്താനായിരുന്നു സർക്കാർ ഉത്തരവ്. കൈത്തറിയുടെ വികസനവും ഇതോടൊപ്പം ലക്ഷ്യമിട്ടിരുന്നു. 2009 ജൂലൈ 20നു 957/09 നമ്പറായി പുറപ്പെടുവിച്ച ഉത്തരവ് കലക്ടറേറ്റിന്റെ പ്രവേശന കവാടത്തിൽ കരിങ്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. എന്നിട്ടും ജീവനക്കാരുടെ മനസ്സു കീഴടക്കാൻ മുണ്ടിനും സാരിക്കുമാകുന്നില്ല. കേരളപ്പിറവി ദിനത്തിലും ഓണാഘോഷ വേളയിലുമാണു ജീവനക്കാരിൽ പലരും മുണ്ടിനോടു കൂറു പുലർത്തുന്നത്.
ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ ചുരുക്കം ചിലർ മാത്രമാണു സ്ഥിരമായി സാരിയും ബ്ലൗസുമണിഞ്ഞെത്തുന്നത്. ഉത്തരവിറങ്ങിയ ആദ്യ ആഴ്ചകളിൽ ഓഫിസുകളിൽ ഇത് ആലോഷമാക്കിയിരുന്നു. ഏതാനും ശനിയാഴ്ച 75 ശതമാനം ജീവനക്കാരും കേരളീയ വേഷത്തിലെത്തുകയും ചെയ്തു. ആയിരത്തിലധികം ജീവനക്കാരുള്ള കാക്കനാട് സിവിൽ സ്റ്റേഷൻ സമുച്ചയത്തിൽ അൻപതോളം പേർ മാത്രമേ വല്ലപ്പോഴുമെങ്കിലും പാന്റിനു പകരം മുണ്ടുടുത്ത് ഓഫിസിലെത്താറുള്ളൂ. വിരലിലെണ്ണാവുന്ന സ്ഥിരം മുണ്ടുകാരുമുണ്ട്.