ഭാരതീയ വേഷത്തിൽ നൊബേൽ ഏറ്റുവാങ്ങി അഭിജിത്തും എസ്തേറും
Mail This Article
നൊബേൽ സമ്മാനം ഏറ്റുവാങ്ങാൻ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജിയും ഭാര്യ എസ്തേർ ഡുഫ്ലോയും എത്തിയത് പരമ്പരാഗത ഭാരതീയ വേഷത്തിൽ. സ്വീഡനിലെ സ്റ്റോക്ക്ഹാമിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ വംശജനായ അഭിജിത് ബാനർജി, ഭാര്യ ഫ്രഞ്ച്–യുഎസ് സ്വദേശി എസ്തർ ഡുഫ്ലോ, യുഎസ് സ്വദേശി മൈക്കിൾ ക്രെമർ എന്നിവർ സാമ്പത്തിക നൊബേൽ ഏറ്റുവാങ്ങിയത്.
ഗോൾഡൻ ബോർഡറുള്ള വെള്ള മുണ്ടും കുർത്തയും ഇതിനൊപ്പം ഒരു കറുപ്പ് ബന്ദ്ഗാലയുമാണ് അഭിജിത് ധരിച്ചത്. ബംഗാളി രീതിയിലുള്ള വസ്ത്രധാരണത്തിലൂടെ ഇന്ത്യൻ സംസ്കാരത്തിലെ തന്റെ വേരുകൾ ഉയർത്തി പിടിക്കുകയായിരുന്നു അഭിജിത്. ഭർത്താവിന് ഒപ്പം ഇന്ത്യൻ വേഷത്തിലെത്തി എസ്തേറാണ് ഏവരേയും അദ്ഭുതപ്പെടുത്തിയത്. ബ്ലൂ–ഗ്രീൻ സാരിയും ചുവപ്പ് ബ്ലൗസുമായിരുന്നു എസ്േതറിന്റെ വേഷം.
രവീന്ദ്രനാഥ് ടഗോർ, അമർത്യ സെൻ എന്നിവരാണ് ഇതിനു മുമ്പ് ബംഗാളിൽ നിന്നു നൊബേൽ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ആദ്യമായാണ് ഒരാൾ പരമ്പരാഗത വസ്ത്രം ധരിച്ച് നൊബേൽ വേദിയിലെത്തുന്നത്. അമേരിക്കയിലെ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്. ദാരിദ്ര നിർമാർജനത്തിനുള്ള പുതിയ പരീക്ഷണ പദ്ധതികൾക്കാണ് പുരസ്കാരം. അഭിജിത്തിന്റെ പിതാവ് ദീപക്കും അമ്മ നിർമലയും ഇക്കണോമിക്സ് പ്രഫസർമാരായിരുന്നു.
1961-ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനർജി സൗത്ത് പോയിന്റ് സ്‌കൂളിലും പ്രസിഡന്‍സി കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1983-ല്‍ ജെഎന്‍യുവില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയഅദ്ദേഹം 1988-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി സ്വന്തമാക്കി.
English Summary : Abhijith banarjee dressed in traditional indian outfit for nobel prize receiving ceremoney