ADVERTISEMENT

അളന്നും മുറിച്ചും നിറംപകർന്നും വിവേക് ഡിസൈൻ ചെയ്യുന്നതു വെറും വസ്ത്രങ്ങളല്ല, ഫാഷൻ സങ്കൽപങ്ങളാണ്. 225 ഡിസൈനർമാരെയും 100 രാജ്യാന്തര മോഡലുകളെയും ഒറ്റ റാംപിലെത്തിച്ച് റെക്കോർഡിട്ട വിവേക് പി. സേതു (25) എന്ന തൃശൂരുകാരൻ വീണ്ടുമൊരു റെക്കോർഡിന് ഒരുങ്ങുകയാണ്. 100 ട്രാൻസ്ജൻഡർ മോഡലുകൾ വിവേക് ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ഒന്നിച്ചു റാംപിലെത്തും. ‘ട്രാൻസ്ക്യൂൻ’ എന്നുപേരിട്ടാണ് ഷോ ഒരുങ്ങുന്നത്. മുളങ്കുന്നത്തുകാവ് വാഴാനിയിലെ പൈറ്റാലയെന്ന കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന വിവേക് ഉന്നംവയ്ക്കുന്നതു ചെറിയ ലക്ഷ്യങ്ങളല്ല. ചില സാംപിളുകൾ ഇതാ:

22 ദിവസം; മിസ് കേരള റണ്ണറപ്പ്

മോഡലിങ് മേഖലയിൽ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് വിവേകിന്റെ സഞ്ചാരം. ഇത്തവണ മിസ് കേരള മത്സരത്തിൽ റണ്ണറപ്പായ ഡോ. അഞ്ജന ഷാജൻ വിവേകിനെ തേടിയെത്തുന്നത് മത്സരം തുടങ്ങുന്നതിന് 22 ദിവസം മുൻപാണ്. അതുവരെ ഒറ്റത്തവണ പോലും റാംപിൽ കയറിയിട്ടില്ലാത്ത അഞ്ജനയ്ക്ക് എല്ലാം ഒന്നുമുതൽ തുടങ്ങേണ്ടിയിരുന്നു. ക്യാറ്റ് വ‍ാക്ക്, ആറ്റിറ്റ്യൂഡ് ട്രെയിനിങ്, ഗ്രൂമിങ്, വ്യക്തിത്വ വികസനം എന്നിങ്ങനെ പരിശീലനക്കളരി 22 ദിവസം നീണ്ടു. 230 മത്സരാർഥികളെ തിരഞ്ഞെടുത്തതിൽ അഞ്ജനയും ഉൾപ്പെട്ടു. പിന്നീട് മത്സരാർഥികളുടെ എണ്ണം നൂറിലേക്കും 22ലേക്കും പത്തിലേക്കും അഞ്ചിലേക്കുമൊക്കെ ചുരുങ്ങിയപ്പോഴും വിവേക് ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് അഞ്ജന തിളങ്ങി. ഒടുവിൽ മിസ് കേരള റണ്ണറപ്പ് കിരീടവും. 

റെക്കോർഡിലാണ് തുടക്കം

ഒന്നരവർഷം മുൻപു വിമല കോളജിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു നടത്തിയ വമ്പൻ ഫാഷൻ ഷോയോടെയാണ് വിവേകിന്റെ അരങ്ങേറ്റം. കേരളത്തിലെ വിവിധ കോളജുകളിൽ ഫാഷൻ ഡിസൈനിങ് പഠിക്കുന്ന 225 നവാഗത ഡിസൈനർമാരെ കോർത്തിണക്കിയാണ് വിവേക് ഷോ ഒരുക്കിയത്. 

100 രാജ്യാന്തര മോഡലുകളെ തൃശൂരിലെത്തിച്ച് രണ്ടു മണിക്കൂർ നീണ്ട ഷോ അവിസ്മരണീയമാക്കി. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ മത്സരത്തിൽ കോസ്റ്റ്യൂം ഡിസൈനിങ്ങിൽ ശ്രദ്ധ നേടി. 

vivek
വിവേക് ഡിസൈന്‍ ചെയ്ത വസത്രങ്ങൾ, വിവേക്

പല ടിവി ചാനലുകളിലെയും ജനപ്രിയ അവതാരികമാരുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. നാടൻ കലാരൂപങ്ങളെയും പൈതൃകത്തെയും പാശ്ചാത്യ വസ്ത്രങ്ങളിൽ ഇഴചേർത്തുള്ള ഡിസൈനുകളിലാണ് വിവേകിനു കമ്പം. നടക്കാനിരിക്കുന്ന മിസിസ് ഇന്ത്യ മത്സരത്തിൽ വിവേക് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് 3 മോഡലുകൾ റാംപിലെത്തും. 

നാടിനു വേണ്ടി ചിലത്

കുത്തുമ്പുള്ളിയിലെ പരമ്പരാഗത കൈത്തറി വ്യവസായം നിലനിൽപ്പു ഭീഷണി നേരിടുമ്പോൾ നെയ്ത്തുകാരെ ഓൺലൈൻ വ്യാപാര വിപണിയുടെ സാധ്യതകളിലേക്കു കൈപിടിച്ചുയർത്തുകയാണ് വിവേക്. വിവിഹ എന്ന ബ്രാൻഡ് നെയിമിൽ വിവേക് ആരംഭിച്ച ഓൺലൈൻ സംരംഭം ശ്രദ്ധപിടിച്ചു  പറ്റുന്നുണ്ട്. നിലവാരമുള്ള കൈത്തറി വസ്ത്രങ്ങൾ ഓൺലൈനായി വിൽക്കുകയാണ് ലക്ഷ്യം. 

കുത്താമ്പുള്ളി കൈത്തറി ശ്രീലങ്കയിലേക്കു കയറ്റുമതി ചെയ്യാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. 

100 മീറ്റർ നീളത്തിൽ വിവേക് ഡിസൈൻ ചെയ്ത വിവാഹ ഗൗൺ അണിഞ്ഞ് വയനാട്ടുകാരിയായ വധു വിവാഹവേദിയിലെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. 

English Summary : Transgender fashion show, a new atempt by fashion designer Vivek p Sethu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com