ബിക്കിനി ധരിക്കാൻ ധൈര്യം നൽകിയത് അമ്മ : രാകുൽ പ്രീത് സിങ്
Mail This Article
മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ബിക്കിനി ധരിക്കാൻ ധൈര്യം നൽകിയത് അമ്മയെന്ന് നടി രാകുൽ പ്രീത് സിങ്. നിരവധി കുട്ടികൾക്ക് മാതാപിതാക്കളുടെ ശരിയായ പിന്തുണ ലഭിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു.
2011 ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് രാകുൽ മത്സരിച്ചത്. ‘‘അമ്മയാണ് മത്സരത്തില്‍ പങ്കെടുക്കാൻ നിർബന്ധിച്ചത്. എന്നാൽ ബിക്കിനി ധരിക്കേണ്ടി വരുമെന്നും ഞാൻ അതിന് തയാറായിട്ടില്ലെന്നും അമ്മയോട് പറഞ്ഞു. എന്നാൽ അമ്മയ്ക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ‘അതിന് എന്താ ? നീ തയാറാകണം’ എന്നായിരുന്നു അമ്മയുടെ നിലപാട്’’– രാകുൽ വ്യക്തമാക്കി.
ഞാൻ ബിക്കിനി ധരിക്കുന്നതിൽ അച്ഛനോ അമ്മയ്ക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മാത്രമല്ല എനിക്ക് ആവശ്യമായ പിന്തുണയും നൽകി. സത്യത്തിൽ ബിക്കിനി വാങ്ങാൻ പോകുമ്പോൾ ആകർഷകമായ നിറങ്ങൾ തിരഞ്ഞെടുക്കാൻ അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. എന്നാൽ നിരവധി കുട്ടികൾക്ക് മാതാപിതാക്കളുടെ ശരിയായ പിന്തുണ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു.
ലോക്ഡൗണിനെത്തുടർന്ന് ദുരിതത്തിലായ 200 കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണമെത്തിക്കാനുള്ള ദൗത്യത്തിലാണ് രാകുൽ ഇപ്പോള്‍. സ്വദേശമായ ഗുരുഗ്രാമിലെ അപ്പാർട്ട്മെന്റിലാണ് ഭക്ഷണമുണ്ടാക്കുന്നത്. ‘‘ചേരിപ്രദേശത്തെ ജനങ്ങളുടെ ജീവിതം ലോക്ഡൗണോടെ വളരെയധികം ദുരിതത്തിലായി എന്ന് അച്ഛനാണ് പറഞ്ഞത്. അതോടെ സഹായം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു നേരത്തെ ഭക്ഷണമാണ് എത്തിക്കുന്നത്. ലോക്ഡൗൺ പിൻവലിച്ചാലും ആളുകളുടെ അവസ്ഥ മെച്ചപ്പെടുന്നതു വരെ ഭക്ഷണം നൽകാനാണ് തീരുമാനം’’– രാകുൽ പറഞ്ഞു.
English Summary : Actress Rakul Preet on Support from family