ADVERTISEMENT

കിഴക്കൻ ആഫ്രിക്കയിൽ ശ്രദ്ധ നേടി കൊറോണ ഹെയർസ്റ്റൈൽ. കെനിയയുടെ തലസ്ഥാന നഗരമായ നൈരോബിയിലുള്ള ഷാരോൺ റെഫ എന്ന ഹെയർഡ്രസറാണ് ഈ ഹെയർസ്റ്റൈല്‍ ഒരുക്കിയത്. കോവിഡ് ബോധവത്കരണമാണ് ഇതിനു പിന്നിലെ ലക്ഷ്യം. ചെലവ് കുറവാണെന്നതും കൊറോണ ഹെയർസ്റ്റൈല്‍ ജനപ്രീതി നേടാൻ കാരണമായി.

മുടി ആന്റിന പോലെ പല ദിശയിലേക്ക് സ്പൈക്ക് ചെയ്ത് നിർത്തുന്നതാണ് രീതി. കുട്ടികളിലാണ് കൂടുതലായും കൊറോണ സ്റ്റൈൽ പരീക്ഷിക്കുന്നത്. ‘‘ആഫ്രിക്കയിൽ പലരും കൊറോണ വൈറസ് യാഥാർഥ്യമാണെന്നു വിശ്വസിക്കാൻ തയാറായിട്ടില്ല. കുട്ടികൾ മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകുകയും ചെയ്യുന്നുണ്ട്. എന്നാൽ മുതിര്‍ന്നവർ പലരും ഇതിനൊന്നും തയാറാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ അവബോധത്തിന് സഹായമാകും എന്ന ചിന്തയാണ് ഈ ഹെയർസ്റ്റൈൽ ഒരുക്കുന്നതിന് പ്രചോദനമായത്’’ ഷാരോൺ റെഫ രാജ്യാന്തര മാധ്യമത്തോട് പ്രതികരിച്ചു.

50 ഷില്ലിങ് ആണ് ഈ ഹെയർസ്റ്റൈല്‍ ചെയ്യാൻ ഈടാക്കുന്നുള്ളൂ. സാധാരണ നിലയിൽ 200 മുതൽ 300 ഷില്ലിങ് വരെയാണ് ഹെയർസ്റ്റൈൽ ചെയ്യാനുള്ള നിരക്ക്. കോവിഡ് വ്യാപനത്തിൽ സാമ്പത്തിക നില മോശമായതോടെയാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന കൊറോണ ഹെയർസ്റ്റൈൽ മക്കളിൽ പരീക്ഷിക്കാൻ രക്ഷിതാക്കൾ മുന്നോട്ടു വന്നത്.

‘‘ഈ ഹെയർസ്റ്റൈല്‍ കുറച്ചു കൂടെ ചെലവ് കുറഞ്ഞതാണ്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ജോലിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ കൂടുതല്‍ പണം ചെലവഴിക്കാനാവില്ല. അതിനാലാണ് മക്കൾക്ക് ഈ ഹെയർസ്റ്റൈൽ പരീക്ഷിച്ചത്. അവർക്കിത് നന്നായി ചേരുന്നുമുണ്ട്’’ – മാർഗരറ്റ് ആൻഡേയ എന്ന സ്ത്രീ പറഞ്ഞു.

corona-hairstyle-1

ആഫ്രിക്കയിലെ തദ്ദേശീയ ഹെയർസ്റ്റൈലുകൾക്ക് ഈ ദിവസങ്ങളിൽ കൂടുതൽ പ്രാധാന്യം നേടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൃത്രിമ മുടി ഉപയോഗിച്ചുള്ള ഹെയർസ്റ്റൈലിങ് വ്യാപകമായതോടെ തദ്ദേശീയ ഹെയർസ്റ്റൈലുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കൃത്രിമ മുടി വാങ്ങുന്നത് ഒഴിവാക്കി പഴയ സ്റ്റൈലിലേക്ക് മടങ്ങാൻ പലരും തീരുമാനിച്ചത്.

English Summary : Corona Hairstyle trending in Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com