കുപ്പിക്കകത്ത് ക്വാറന്റീനിൽ ലുട്ടാപ്പി; കാർട്ടൂൺ മതിലിൽ വിരിഞ്ഞത് ചിന്തിപ്പിക്കുന്ന ചിരികൾ
Mail This Article
മാസ്ക് ധരിച്ച് പുലിയാകാമെന്ന ആഹ്വാനവുമായി കയ്യിൽ സാനിറ്റൈസർ പിടിച്ചു നിൽക്കുന്ന പുലിക്കളിക്കാരൻ, കൊറോണയ്ക്ക് തോട്ടി വയ്ക്കാൻ കൂട്ടം ചേരൽ നീട്ടി വയ്ക്കാമെന്നു പറഞ്ഞു പോകുന്ന ആനയും പാപ്പാനും, മായാവിയെ പിടിച്ചിടാനുള്ള കുപ്പിയ്ക്കകത്ത് മാസ്ക് ധരിച്ച് ക്വാറന്റീനിൽ ഇരിക്കുന്ന ലുട്ടാപ്പി... അങ്ങനെ ചിരിയും ചിന്തയും നിറയ്ക്കുന്ന രസകരമായ കാഴ്ചകളാണ് തൃശൂർ രാമനിലയത്തിന്റെ മതിലിൽ ഒരുക്കിയിരിക്കുന്നത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയുമാണ് രസകരമായ ഈ ആശയത്തിനു പിന്നിൽ.
കൊറോണ പ്രതിരോധത്തിനായി സർക്കാർ നടത്തുന്ന ബ്രേക്ക് ദ് ചെയിൻ പ്രചാരണത്തിന്റെ ഭാഗമായി രാജ്യാന്തര നഴ്സിങ് ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം പ്രതിരോധത്തിന്റെ ചരിത്രനേട്ടം കൈവരിച്ച സന്ദർഭത്തിൽ, പരിപാടി നടത്തുന്നതിന് സംസ്ഥാനത്ത് ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായ തൃശൂരിനെ തിരഞ്ഞെടുക്കുകയായിരുന്നു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ ഡോ. റീന, ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. പ്രശാന്ത്, സ്റ്റാഫ് നഴ്‌സ് ഷുഹൈബ്, ശുചീകരണ പ്രവർത്തക ഷീബ ജോസെഫ് എന്നിവർ ചേർന്ന് കലാകാരന്മാർക്ക് സാനിറ്റൈസറും മാസ്ക്കും നൽകിക്കൊണ്ടാണ് പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചത്.
മാസ്ക്, സോപ്പ്, സാമൂഹിക അകലം തുടങ്ങിയ കരുതൽ നിർദ്ദേശങ്ങളാണ് കാർട്ടൂണുകളിലൂടെ ജനകീയമാക്കുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നടപ്പിലാക്കുന്ന പരിപാടിയുടെ രണ്ടാമത്തെ മതിലാണ് തൃശൂരിൽ തീർത്തത്.
കാർട്ടൂണ് ആക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, മുതിർന്ന കാര്ട്ടൂണിസ്‌റ്റും മായാവി, ലുട്ടാപ്പി തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്‌ടിച്ച മോഹൻദാസ്, മലയാള മനോരമയിലെ കാർട്ടൂണിസ്റ്റ് ബൈജു പൗലോസ്, രതീഷ് രവി, സുരേഷ് ഡാവിഞ്ചി, മധൂസ്, ടി.എസ്. സന്തോഷ്, പ്രിയരഞ്ജിനി, ദിൻരാജ്, ഷാക്കിർ എറവക്കാട് എന്നീ കലാകാരന്മാരാണ് പങ്കെടുത്തത്. സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ കെ.പി. സജീവ്, കോഡിനേറ്റർമാരായ എ.ആർ. ശരത്, വി.പി. സുബിൻ എന്നിവർ നേതൃത്വം നൽകി.
English Summary : Cartoon wall at Thrissur