ADVERTISEMENT

മലപ്പുറം സ്വദേശി ബൽകി സുബൈറിന്റെ വീട്ടിൽ ഉപയോഗശൂന്യമായി യാതൊന്നും കളയാനാകില്ല. സോപ്പിന്റെ കവർ മുതൽ മഷി കഴിഞ്ഞ പേനയുടെ നിബും സാധനങ്ങൾ പൊതിഞ്ഞു വരുന്ന കടലാസും എന്നു വേണ്ട, എല്ലാ പൊട്ടും പൊടിയും ബൽകി എടുത്തു വയ്ക്കും. എന്തിനാണെന്ന് ചോദിച്ചാൽ ഉടനെയെത്തും മറുപടി– ‘ഇതെല്ലാം എന്റെ പണി സാധനനങ്ങളാ (രാജാവേ)!’ ഉപയോഗശൂന്യമായ വസ്തുക്കളുപയോഗിച്ച് അതിമനോഹരമായ കുഞ്ഞൻ വസ്തുക്കൾ നിർമിക്കുന്നതാണ് ബൽകിയുടെ ലോക്ഡൗൺകാല വിനോദം. 

മിനിയേച്ചർ ആർട് എന്ന കുഞ്ഞൻ നിർമാണ കലയിൽ അതിവിദഗ്ദയാണ് ബൽകി സുബൈർ. ഇതൊന്നും ആരും പഠിപ്പിച്ചു കൊടുത്തതല്ല. ഓരോ തോന്നലിൽ ഓരോ വസ്തുക്കൾ നിർമിച്ചു വൈദഗ്ദ്യം നേടുകയായിരുന്നു ബൽകി. കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ യുനാനി മെഡിസിൻ അവസാനവർഷ വിദ്യാർത്ഥിയായ ബൽകിയെ മിനിയേച്ചർ ആർടിസ്റ്റാക്കായ ലോക്ഡൗൺകാലത്തെ കുറിച്ച് മനോരമ ഓൺലൈനിൽ. 

വീട്ടിലിരുന്നപ്പോൾ തുടങ്ങിയ പണി

ലോക്ഡൗൺ ആയതോടെ കോളജ് അടച്ചു. ഇനി പരീക്ഷ മാത്രമാണ് നടക്കാനുള്ളത്. കോളജിൽ പോയിരുന്നപ്പോൾ പഠനത്തിനല്ലാതെ മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല. വീട്ടിലിരിപ്പ് തുടങ്ങിയപ്പോൾ ഒരു രസത്തിന് ഓരോന്നു ഉണ്ടാക്കാൻ തുടങ്ങി. എന്റെ നിക്കാഹ് കഴിഞ്ഞ വർഷമായിരുന്നു. ഭർത്താവിന്റെ പേര് ബിൻഷിദ്. അദ്ദേഹം എൻജിനീയറാണ്. ലോക്ഡൗൺ ദിവസങ്ങളിൽ അദ്ദേഹത്തിന് ഒരു സമ്മാനം കൊടുക്കാൻ വേണ്ടി ഒരു ക്യൂട്ട് മുറിയുടെ കുഞ്ഞൻ പതിപ്പ് ടിഷ്യൂ പേപ്പറിന്റെ ബോക്സ് കട്ട് ചെയ്ത് ഉണ്ടാക്കി, അദ്ദേഹത്തിന് ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു. അതു കണ്ട് അദ്ദേഹമാണ് കൂടുതൽ സാധനങ്ങൾ നിർമ്മിക്കാൻ പ്രോത്സാഹിപ്പിച്ചത്. മൂപ്പര് ഫുൾ സപ്പോർട്ടാണ്. എനിക്ക് ഐഡിയ കിട്ടാൻ കുറെ വിഡിയോസ് അയച്ചു തരും. 

Balki-Zubair-art-2

നിർമ്മിതികൾ എന്നും ഇഷ്ടം

ഓരോന്നുണ്ടാക്കുന്ന ശീലം പണ്ടു മുതലേ ഉള്ളതാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആർകിടെക്ട് ആകണമെന്നായിരുന്നു ആഗ്രഹം. വീട്ടിൽ എല്ലാവരും എൻജിനീയർമാരാണ്. ഉപ്പയ്ക്കിഷ്ടം ഞാൻ ഡോക്ടർ ആവുന്നതിലായിരുന്നു. അഡ്മിഷനും കിട്ടി. അങ്ങനെയാണ് യുനാനി മെഡിസിനു ചേരുന്നത്. പിന്നെ, മുഴുവൻ ശ്രദ്ധ പഠനത്തിലായി. ഈ വർഷം കോഴ്സ് തീരും. അതിന് ഇടയിലാണ് ലോക്ഡൗൺ ആയത്. അപ്പോഴാണ് പഴയ ശീലങ്ങൾ ഒന്നു പൊടിതട്ടി എടുത്തത്. കോഴ്സ് കഴിഞ്ഞ് പ്രാക്ടീസ് തുടങ്ങിയാലും പാഷനായി മിനിയേച്ചർ ആർട് കൊണ്ടു പോകാമല്ലോ! പ്രൊഫഷൻ മെഡിസിനും പാഷൻ മിനിയേച്ചർ ആർടും. 

Balki-Zubair-art-4

എല്ലാം കൈപ്പണി

വീട്ടുകാർക്ക് ആദ്യം അറിയില്ലായിരുന്നു. ഞാനെന്റെ മുറിയിൽ ഇരുന്നാണ് ഈ പണികൾ ചെയ്യുന്നത്. ഓരോന്നുണ്ടാക്കി ഉമ്മയെയും വാപ്പയെയും കാണിച്ചു കൊടുക്കും. അവർക്കൊക്കെ വലിയ ആശ്ചര്യമാണ്. വീട്ടിലുള്ള ഓരോ സാധനങ്ങൾ കൊണ്ടാണ് ഞാനിതൊക്കെ നിർമിക്കുന്നത്. ക്ഷണക്കത്തുകൾ, പഴയ തുണിക്കഷണങ്ങൾ, സോപ്പിന്റെയും ബൾബിന്റെയും ഫോണിന്റെയുമൊക്കെ ചെറിയ കടലാസു പെട്ടികൾ, പഞ്ഞി, മുത്ത്, കടലാസ്, ഉമ്മാന്റെ പഴയ സാരി എന്നിങ്ങനെ കയ്യിൽ കിട്ടുന്നതെല്ലാം ഞാൻ സൂക്ഷിച്ചു വയ്ക്കും. അവയെല്ലാം തരം പോലെ കസേര, സോഫ സെറ്റി, സ്റ്റെതസ്കോപ്പ്, ക്യാമറ, ബാഗ്, പുസ്തകം എന്നിങ്ങനെ ഓരോന്നാക്കി മാറ്റും. ചിലതിന്റെ രൂപമാറ്റം കണ്ടിട്ട് ഉമ്മ ചോദിക്കും, ഇജ്ജ് ഇതെങ്ങനെ ഒപ്പിച്ചേന്ന്! ആളുകളിൽ കൗതുകം ഉണർത്താൻ പറ്റുമ്പോഴാണ് ഈ ആർടിന്റെ ഒരു വിജയം.  

Balki-Zubair-art-3

വീട്ടിലെ സ്റ്റുഡിയോ ഫ്ലോർ

മിനിയേച്ചർ വർക്ക് സജീവമായി ചെയ്യാൻ തുടങ്ങിയതോടെ ഇൻസ്റ്റഗ്രാമിൽ ഒരു പേജുണ്ടാക്കി (bins_balks). അതിൽ ചെയ്യുന്ന നിർമ്മിതികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കും. എന്റെ മൊബൈലിൽ തന്നെയാണ് ഫോട്ടോ എടുക്കുന്നത്. മുറിയിൽ ചെറിയൊരു സ്റ്റുഡിയോ സെറ്റപ്പ് ചെയ്തിട്ടുണ്ട്. പൈപ്പും സിമന്റും ഉപയോഗിച്ച് ഞാനൊരു സ്റ്റൂൾ ഉണ്ടാക്കിയിരുന്നു. അതിൽ തുണി വിരിച്ചിട്ടാണ് പടമെടുപ്പ്. ഷെയർ ചെയ്യുന്ന ചിത്രങ്ങൾക്കൊക്കെ നല്ല പ്രതികരണമാണ്. ഞാനിതു ഉണ്ടാക്കുന്ന വിഡിയോയും ഇടയ്ക്ക് ഷെയർ ചെയ്യാറുണ്ട്. 

Balki-Zubair-art

ഒന്നും വിൽപനക്കില്ല

ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ കാണുമ്പോൾ പലരും ഇതു വിൽപനയ്ക്കാണോ എന്നു ചോദിക്കാറുണ്ട്. പക്ഷേ, വിൽപനയ്ക്കല്ല ഞാനിതു ഉണ്ടാക്കുന്നത്. പലതും ഏറെ സമയം ചെലവഴിച്ചാണ് നിർമിക്കുന്നത്. ചെറിയ സാധനങ്ങളാണെങ്കിൽ പെട്ടെന്നു തീരും. പക്ഷേ, അടുക്കള, വായനമുറി, ഫ്ലവർ ഷോപ്പ് തുടങ്ങിയ ചെയ്യാൻ ഏറെ മണിക്കൂറുകൾ വേണ്ടി വരും. യുട്യൂബിൽ പല വിഡിയോകളും കാണാറുണ്ട്. അതൊരു പ്രചോദനമാണ്. ഞാൻ കൂടുതലും വീട്ടിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചേ ചെയ്യാറുള്ളൂ. നല്ല ക്ഷമയും ഏകാഗ്രതയും വേണം. ഇതെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിയാൻ പലർക്കും താൽപര്യമുണ്ട്. എനിക്ക് അങ്ങനെ ആവശ്യപ്പെട്ട് മെസേജുകൾ ലഭിക്കുന്നുണ്ട്. ലോക്ഡൗൺ തീർന്നാൽ മിനിയേച്ചർ ആർട് വർക്കഷോപ്പ് ചെയ്യാൻ ആഗ്രഹമുണ്ട്. കേരളത്തിൽ മിനിയേച്ചർ ആർട് ചെയ്യുന്നവർ കുറവാണ്. വർക്ക്ഷോപ്പിലൂടെ കുറച്ചു പേർക്ക് ഈ മേഖല പരിചയപ്പെടുത്തണമെന്നുണ്ട്.

Balki-Zubair-art-1

English Summary : Miniature artist Balki Zubair Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com