ആരെയും താരമാക്കും കണ്ണൻ രാജമാണിക്കം; ഇന്ത്യൻ ബ്രൈഡൽ മേക്കപ് കിങ്ങിന്റ കഥ
Mail This Article
വിശശ്രീ എന്ന മോഡലിനെ അരമണിക്കൂറിൽ നയൻതാരയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് കണ്ണൻ രാജമാണിക്കം. ഇതിനു മുമ്പ് ഐശ്വര്യ റായി, ശ്രിയ ശരണ്‍ എന്നിവരുടെ ലുക്കുകളും കണ്ണൻ പുനർസൃഷ്ടിച്ചിരുന്നു.
മലേഷ്യയിലെ ഏറ്റവും പ്രശസ്തനായ മേക്കപ് ആർടിസ്റ്റ് ആണ് കണ്ണൻ. ഇന്ത്യൻ ബ്രൈഡൽ മേക്കപ് കിങ് എന്നാണ് ആരാധകരുടെ വിശേഷണം. ആറു വർഷം മുന്‍പ് ആരംഭിച്ച കരിയറിൽ അതിവേഗ വളർച്ചയാണ് ഇദ്ദേഹം നേടിയത്. പ്രതിസന്ധി ഘട്ടത്തിൽ കയ്യിലെടുത്ത മേക്കപ് ബ്രഷ് ജീവിതം തന്നെ മാറ്റിമറിച്ചതാണ് ഇദ്ദേഹത്തിന്റെ കഥ. കണ്ണൻ രാജമാണിക്യത്തിന്റെ ജീവിതത്തിലൂടെ....
ചെറുപ്പം മുതലേ ചിത്രരചന, അഭിനയം, നൃത്തം എന്നിവയിൽ താൽപര്യമുണ്ടായിരുന്നു. പഠനത്തിനൊപ്പം ഡാൻസറായും അഭിനേതാവായും മുന്നോട്ടു പോകവേയാണ് 2013ൽ കണ്ണന് മലേഷ്യൻ സർക്കാരിന്റെ സാംസ്കാരിക വകുപ്പിൽ ജോലി കിട്ടുന്നത്. ഉൾഗ്രാമങ്ങളിലും വനാതിർത്തികളിലുമുള്ള ജനങ്ങൾക്കു വേണ്ടി സർക്കാരിന്റെ നേതൃത്വത്തിൽ പരിപാടികൾ നടത്താറുണ്ട്. അതിനുള്ള സംഘത്തിലായിരുന്നു ജോലി. പരിപാടികൾ ഉണ്ടാക്കുകയും അത് അവതരിപ്പിക്കുകയും വേണം.
ഒരിക്കൽ ഉറക്കത്തിൽപ്പെടുകയും പിറ്റേന്ന് പരിപാടിക്ക് പോകാനാവതെ വരികയും ചെയ്തു. ഇതിനുള്ള ശിക്ഷയായി ഒരു മാസത്തേക്ക് പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന് മേലധികാരികൾ കണ്ണനോട് പറഞ്ഞു. തുച്ഛമായ അടിസ്ഥന ശബളം മാത്രമേ ഇക്കാലയളവിൽ കിട്ടുകയുള്ളൂ. അതുകൊണ്ട് കാര്യങ്ങൾ നടക്കില്ലെന്ന് ബോധ്യപ്പെട്ട കണ്ണൻ തനിക്ക് മേക്കപ്പിനോടുള്ള പാഷൻ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു.
അത്രയും കാലം കൂട്ടിവെച്ച പണം ഉപയോഗിച്ച് മേക്കപ് കിറ്റുകൾ വാങ്ങി. അതിലുപരി പുരുഷന്മാർ സ്ത്രീകളെ മേക്കപ് ചെയ്യുന്ന രീതി മലേഷ്യയിൽ ആരംഭിച്ചിരുന്നില്ല. അതുകൊണ്ട് ബ്രൈഡൽ മേക്കപ് ചെയ്യാനോ കഴിവ് തെളിയിക്കാനോ ആദ്യമൊന്നും അവസരം ലഭിച്ചില്ല. ചെറിയ സ്റ്റേജ് പരിപാടികൾക്ക് മേക്കപ് ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് സുഹൃത്തായ ജൂലി തന്റെ വിവാഹത്തിന് മേക്കപ് ചെയ്യാൻ കണ്ണനോട് ആവശ്യപ്പെടുന്നത്. പിന്നീട് സ്വന്തം സഹോദരി നളിനി, സുഹൃത്ത് ഉമ എന്നിവരുടെ ബ്രൈഡൽ മേക്കപ്പും കണ്ണന്‍ ചെയ്തു. ഇതെല്ലാം ശ്രദ്ധിക്കപ്പെടുകയും കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. പതിയെ മലേഷ്യയിലെ ഇന്ത്യന്‍ വിവാഹങ്ങൾക്ക് കണ്ണൻ ഒരു നിർബന്ധഘടകമായി മാറി.
മലേഷ്യയിൽ നടന്ന ഒരു അവാർഡ് ഷോയ്ക്കു വേണ്ടി അഭിനേത്രി തൃഷയെ ഒരുക്കിയതോടെയാണ് സെലിബ്രിറ്റികൾക്കിടയിൽ കണ്ണൻ ചർച്ചയാകുന്നത്. പല തമിഴ് ഷോകൾക്കും പ്രധാന വേദിയാണ് മലേഷ്യ. ഇത് നിരവധി അവസരങ്ങൾ കണ്ണന് ലഭിക്കാൻ കാരണമായി. ഇന്ന് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ താരങ്ങളെയും കണ്ണൻ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിെല വിവാഹങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും മേക്കപ് ചെയ്യാനുള്ള ക്ഷണവും ഇതിനിടയിൽ ലഭിച്ചു.
മേക്കപ്പ് അറിവുകൾ പകർന്നു നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചതോടെയാണ് ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. മൂന്നു ദിവസം കൊണ്ട് ബ്രൈഡൽ മേക്കപ് പഠിപ്പിക്കുന്ന കോഴ്സ് ആണ് കൂടുതൽ ശ്രദ്ധ നേടിയത്. മേക്കപ് ആർടിസ്റ്റുകൾക്ക് പ്രേത്സാഹനം നൽകാൻ അടുത്തിടെ ചെന്നൈയിൽ ഒരു മത്സരവും കണ്ണൻ സംഘടിപ്പിച്ചിരുന്നു.
മേക്കപ്പിന്റെയും ഗ്രൂമിങ്ങിന്റെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ സംഭവങ്ങത്തെക്കുറിച്ച് കണ്ണൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 17–ാം വയസ്സിലായിരുന്നു അത്. കണ്ണനുൾപ്പടെ നാലു സുഹൃത്തുക്കൾ ചേർന്ന് ഒരു ഡാൻസ് അവതരിപ്പിച്ചു. കണ്ണനായിരുന്നു കൊറിയോഗ്രഫർ. എന്നാൽ ഡാൻസിനുശേഷം അക്കൂട്ടത്തിലെ ഒരാളോടൊപ്പം ഫോട്ടോയെടുക്കാനും സംസാരിക്കാനുമാണ് ആളുകൾ കൂടിയത്. അതിനു കാരണം അയാളുടെ സൗന്ദര്യമായിരുന്നു. ആ പ്രായത്തിൽ കണ്ണന്‍ ഹെയർസ്റ്റൈലിലോ മറ്റു കാര്യങ്ങളിലോ ശ്രദ്ധിച്ചിരുന്നില്ല. ലോകം സൗന്ദര്യവും വസ്ത്രധാരണവുമൊക്കെ തന്നെയാണ് നോക്കുന്നത്. സൗന്ദര്യം നോക്കരുത് എന്ന ഫിലോസഫിയൊന്നും അവിടെ പ്രവർത്തിക്കില്ല. ആളുകൾക്ക് ആത്മവിശ്വാസം ആവശ്യമാണ്. അതിന് മേക്കപ്പും ഗ്രൂമിങ്ങിനുമെല്ലാം സഹായിക്കാനാകുമെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചു തുടങ്ങിയത്.
സാധാരണക്കാരെ താരങ്ങളുടെ രൂപത്തിലേക്ക് മാറ്റിയെടുക്കുന്ന മേക്കപ് റീക്രിയേഷന്‍ സീരിസിലെ ഏറ്റവും പുതിയതാണ് നയൻതാര മേക്കോവർ. ഇത് വലിയ വാർത്താ പ്രാധാന്യം നേടിയതോടെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയരുകയാണ് കണ്ണൻ രാജമാണിക്യം.
English Summary : makeup artist Kannan Raajamanickam lifestory