ADVERTISEMENT

പതിനെട്ടാം പിറന്നാൾ ആഘോഷിച്ച നടി അനശ്വര രാജനൊപ്പം ‘ആ അദ്ഭുതം’ പങ്കുവച്ച് ലെഗ് ഡേ ആഘോഷിക്കുകയായിരുന്നു കഴിഞ്ഞ ദിവസം കേരളം. ഷർട്ടില്ലാതെ നിൽക്കുന്ന നായക നടന്റെ ചിത്രത്തിന് കയ്യടിക്കും, പക്ഷേ, നടിയുടെ വസ്ത്രത്തിന്റെ നീളവും വീതിയും നോക്കി കൂക്കിവിളിക്കും – ഇരട്ടത്താപ്പ് നിറഞ്ഞ ഈ പൊതുബോധം ചോദ്യം ചെയ്യുകയായിരുന്നു ഇന്നലെ സമൂഹ മാധ്യങ്ങളിലെ സ്ത്രീകളും കുറേയേറെ പുരുഷൻമാരും. പുരുഷനു വസ്ത്രമില്ലെങ്കിൽ കാണുന്നതു സിക്സ് പാക്സ് മാത്രം, സ്ത്രീകളുടെ വസ്ത്രത്തിനു കീഴെ നഗ്നതയും! തങ്ങൾക്കും കാലുകളുണ്ടെന്ന് പറഞ്ഞായിരുന്നു ഇതിനെതിരെയുള്ള ഓൺലൈൻ ക്യാംപെയ‌്ൻ.

നടി അനശ്വര പിറന്നാളാഘോഷത്തിന്റെ പിറ്റേന്നു പങ്കുവച്ച ചിത്രത്തിനു താഴെ വന്നത് ഏറെയും അശ്ലീല കമന്റുകളായിരുന്നു. ഇത്തരക്കാരുടെ വായടിപ്പിക്കുന്ന മറുപടിയുമായി കഴിഞ്ഞദിവസം അനശ്വര തന്നെ രംഗത്തെത്തി. ‘‘ഞാൻ എന്തുചെയ്യുന്നുവെന്നു നിങ്ങൾ അസ്വസ്ഥരാകേണ്ട, എന്തുകൊണ്ട് നിങ്ങൾ അസ്വസ്ഥരാകുന്നു എന്നോർത്ത് അസ്വസ്ഥരാകൂ’ എന്നായിരുന്നു അനശ്വരയുടെ മറുപടി. പിന്നാലെ നടിക്കു പിന്തുണയുമായി റിമയാണ് ആദ്യമെത്തിയത്. ‘‘സർ‍പ്രൈസ് സർപ്രൈസ്.. സ്ത്രീകൾക്കു കാലുകളുണ്ട്’’ എന്ന ക്യാപ്ഷനോടെ സ്വന്തം ചിത്രവും താരം പങ്കുവച്ചു. കാലുകളുണ്ടെന്നതു പങ്കുവയ്ക്കൂ എന്ന റിമയുടെ ആഹ്വാനം സഹതാരങ്ങളും മറ്റു സ്ത്രീകളും ഏറ്റെടുക്കുകയായിരുന്നു. നടിമാരായ പാർവതി തിരുവോത്ത്, നസ്രിയ, അഹാന കൃഷ്ണ, അന്ന ബെൻ, അപൂർവ ബോസ്, അനാർക്കലി മരക്കാർ തുടങ്ങിയ ഒട്ടേറെപ്പേർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.

കംഫർട്ടബിൾ ആയാലെന്താ?

വീട്ടിൽ സഹോദരൻ ബോക്സർ ഇട്ടു നടക്കുമ്പോൾ തന്റെ വസ്ത്രം മാത്രം അനുചിതമാകരുതെന്ന് നിർബന്ധം പിടിച്ച അമ്മയുടെ നിലപാട് ഏറെ സമയമെടുത്താണ് മാറ്റിയതെന്ന അനുഭവം പങ്കുവച്ചാണ് ഒരു യുവതി ലെഗ് ഡേ ക്യാംപെയ‌്നിൽ ചേർന്നത്. സ്ത്രീകളുടെ ഈ ക്യാംപെയ‌്ന‌ു പിന്തുണയുമായി ഒട്ടേറെ പുരുഷന്മാരും പങ്കുചേർന്നു.

വസ്ത്രമാണോ പ്രശ്നം?

മലയാളിയുടെ സദാചാരവും സംസ്കാരവും സ്ത്രീകളുടെ വസ്ത്രത്തിലും ശരീരത്തിലുമാണോ? ഇഷ്ടപ്പെട്ട വസ്ത്രമണിയാൻ വീട്ടിലെയും നാട്ടിലെയും പുരുഷന്മാരുടെ അനുവാദവും സ്വഭാവ സർട്ടിഫിക്കറ്റും അവശ്യമുണ്ടോ കേരളത്തിൽ? ചുരിദാറിനെതിരരെയും ലെഗ്ഗിങ്സിനെതിരെയും ജീൻസിനെതിരെയും സദാചാര പ്രശ്നങ്ങളുയർത്തിയത് നമ്മുടെ നാട്ടിലല്ലേ?

വിദ്യാഭ്യാസം അനിവാര്യം

‘സ്ത്രീയുടെ സുരക്ഷ വസ്ത്രത്തിലാണെന്നത് വെറും ധാരണ മാത്രമാണെന്ന് തേവര സേക്രഡ് ഹാർട്ട് കോളജിലെ ജേണലിസം വിദ്യാർഥിനി പി. അഭിരാമി പറയുന്നു. ലൈംഗികമായുള്ള ആകർഷണം ആർക്കും ആരോടും തോന്നാവുന്ന ജൈവിക പ്രക്രിയ ആണെന്നിരിക്കെ ഇതു കണ്ടയുടനെ ഒരു പുരുഷനും മോശമായി പെരുമാറാൻ കഴിയില്ലെന്നതു നാം മനസ്സിലാക്കണം. പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കാൻ ഉതകേണ്ടത് കൃത്യവും വ്യക്തവുമായ ലൈംഗിക വിദ്യാഭ്യാസമാണ്. ഓരോരുത്തരും സ്വതന്ത്ര വ്യക്തികളാണ്.

പരമാധികാര റിപ്പബ്ലിക്

ഒരു വ്യക്തിയുടെ ഉടൽ അയാളുടെ പരമാധികാര റിപ്പബ്ലിക് ആണെന്നാണ് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിൻചന്ദ്രന്റെ അഭിപ്രായം. അതിന്റെ അതിരുകൾ കണ്ടെത്താനും അതിർത്തി നിർണയിക്കാനും കമ്പിവേലി കെട്ടാനും മറ്റുള്ളവർ മെനക്കെടേണ്ടതില്ലല്ലോ. അങ്ങനെ ശ്രമിക്കുന്നത് അന്യായമാണ്. അതിക്രമമാണ്, അധികാരം സ്ഥാപിക്കലാണ്, അങ്ങേയറ്റത്തെ അശ്ലീലവുമാണ്. ഏതു വസ്ത്രം ധരിക്കണമെന്നത് അന്യരല്ല തീരുമാനിക്കേണ്ടത്, അവരവരാണ്.

yuva
പി. അഭിരാമി, ബിപിൻചന്ദ്രൻ, ഷിമ്മി രാജ്, ഫെമിന ജബ്ബാർ

ചിന്തയിൽ മോഡേണാണോ

വിദ്യാസമ്പന്നരാണ് മലയാളികൾ, മോഡേണും. പക്ഷേ, ഭൂരിഭാഗം പേർക്കും ചിന്തയിൽ മോഡേണിറ്റിയില്ലെന്ന അഭിപ്രായമാണു ലക്ചററായ ഷിമ്മി രാജിന്. ഇതിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. കാലം മാറിയാലും സ്ത്രീകൾ കോലം മാറരുതേ എന്നാണ്. അല്ലാവത്തവരുടെ നേരെ ഒളിഞ്ഞിരുന്ന് ആഭാസം വിളിച്ചു പറയും. സ്‌ലീവ്‌ലെസ് ഇട്ടാൽ ‘‘കൈ എന്താ എലി കരണ്ടോ’’, ഇനി സ്കിന്നി ജീൻസ് ആണെങ്കിൽ ‘‘ഇതെന്താ ഇട്ടിട്ടു തയ്ച്ചതാണോ’’, ബ്ലൗസിന്റെ പിൻഭാഗം ഇറങ്ങിയാൽ ‘‘ഇതെന്താ കിണറാണോ?’’ തുടങ്ങിയ ആകുലതകളാണ്.

നിയമം കർക്കശമാക്കണം

ഇഷ്ടപ്പെട്ട വേഷം ധരിച്ചതിന്റെ പേരിലുണ്ടായ മോശം കമന്റുകൾ പ്രായത്തിൽ കവിഞ്ഞ പക്വതയോടെയാണ് അനശ്വര നേരിട്ടതെന്ന് കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാർ പറഞ്ഞു. അതിനു സഹപ്രവർത്തകരും പൊതുജനങ്ങളും നൽകിയ പിന്തുണ ആശാവഹമാണ്. ഇത്തരം കമന്റുകൾ ഇടുന്നവർക്കെതിരെ നിയമം കുറെക്കൂടെ കർക്കശമാക്കണം.

English Summary : Actress Anaswara Rajan dressing and Women have legs campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com