ADVERTISEMENT

ചെത്തിയും ചെമ്പരത്തിയും ചെമ്പകവും ഗുൽമോഹറും വിരിഞ്ഞു നിൽക്കുന്ന നാട്ടുവഴികൾ. താമരയും ആമ്പലും നിറഞ്ഞ അമ്പലക്കുളം. ആനയും പൂരവും വള്ളംകളിയും തെയ്യവും കഥകളിയും നിറഞ്ഞാടുന്ന ഗ്രാമാന്തരങ്ങൾ. മലയാളികളുടെ ഗൃഹാതുരത്തം നിറഞ്ഞ ഓർമ്മകളെ എല്ലാം രാജ്യാന്തര ബ്രാൻഡാക്കി മികച്ച വിലയിട്ട് വിപണിയിലെത്തിച്ചിരിക്കുകയാണ് രതീഷ് മേനോൻ എന്ന മലയാളി. കോക്കനട്ട് സ്റ്റോറീസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ദൗത്യത്തിനു പിന്നിൽ.

കോക്കനട്ട് സ്റ്റോറീസിന്റെ പിറവി  

കാര്യം പൂക്കളും,  പൂരവുമൊക്കെയായി കളർ ഫുൾ ആണെങ്കിലും കഥ തുടങ്ങുന്നത് അല്പം പുറകിൽ നിന്നാണ്. കോക്കനട്ട് സ്റ്റോറീസ് സ്ഥാപകൻ രതീഷ് മേനോൻ കരിയറിന്റെ ആരംഭത്തിൽ മുംബൈയിൽ ജോലിചെയ്യുന്ന കാലം. മലപ്പുറം ജില്ലയിൽ തുഞ്ചത്ത് എഴുത്തച്ഛന്റെ പാരമ്പര്യം പേറുന്ന തിരൂരിൽ നിന്ന് രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനമായ മുംബൈയിൽ എത്തിപ്പെട്ടു. അഡ്വർടൈസിങ് മേഖലയിൽ ആയിരുന്നു ജോലി. വിവിധ വസ്ത്ര ബ്രാൻഡുകളും മറ്റും പരിചയപ്പെടുവാനും ഉപയോഗിക്കുവാനും അവസരം ലഭിച്ചു. അപ്പോൾ കണ്ട ഒരു വസ്ത്ര ബ്രാൻഡിൽ ആലേഖനം ചെയ്ത ചിത്രങ്ങൾ രതീഷിന്റെ മനസിൽ പുതിയ ആശയത്തിന്റെ വിത്തുകൾ പാകി. കേരള തനിമയോടുള്ള അടങ്ങാത്ത പ്രണയം ആ ചിന്തകളെ കൂടുതൽ തീവ്രമാക്കി. നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ പോപ്കോൺ ക്രിയേറ്റീവ്സ് എന്ന അഡ്വർടൈസിങ് സ്ഥാപനത്തിന്റെ സഹ സ്ഥാപകനായി രതീഷ്. തന്റെ കരിയറിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും കേരള തനിമയോടുള്ള അടങ്ങാത്ത അഭിനിവേഷവും രതീഷിനെ കേരളത്തനിമയുള്ള ഒരു ഡിസൈനെർ ബ്രാൻഡ് എന്ന ആശയത്തിൽ എത്തിച്ചു. അങ്ങനെ കോക്കനട്ട് സ്റ്റോറീസ് പിറവിയെടുത്തു.

4
രതീഷ് മേനോൻ

ചെത്തിയും ചെമ്പരത്തിയും ചെമ്പകവും

ലോകത്തിലെ ഏതു ഭാഗത്തു ജീവിക്കുമ്പോഴും മലയാള തനിമ എന്നത് ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ അനുഭവമാണ്. കേരളത്തനിമയുള്ള ഡിസൈനർ ബ്രാൻഡ് എന്നു ചിന്തിച്ചപ്പോൾ തന്നെ നാട്ടുവഴികളിലും തൊടികളും വർണ്ണം വിതറിയ  ചെത്തിയും ചെമ്പരത്തിയും ചെമ്പകവും ആരളിയും താമരയുമൊക്കെ രതീഷിന്റെ മനസിലേക്ക് ഓടിയെത്തി. ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അവരുടെ ഗൃഹാതുരത്തം നിറഞ്ഞ ഓർമകളിൽ പ്രധാനമാണ് നാടൻ വഴികളും,  അമ്പലകുളവും ചെടികളും പൂവുകളുമൊക്കെ. മലയാളി മനസുകളിൽ ഇത്രയേറെ ആകർഷകത്വം പുലർത്തുന്ന ഒന്നില്ല. അതിനാൽ തന്നെ അവയുടെ ചിത്രങ്ങൾ ബ്രാൻഡിന്റെ ഭാഗമാകും എന്നുറപ്പിച്ചു. പക്ഷേ അവ ഒരു ഫ്ലോറൽ ഡിസൈനായി ബ്രാന്റിലേക്ക് ആലേഖനം ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ഒരു വലിയ വെല്ലുവിളിയായിരുന്നു. ഇവയൊക്കെ പരിഹരിച്ച്  ആകർഷകമാകും വിധം വസ്ത്രങ്ങളിലും മറ്റ് ഡിസൈൻ ഉൽപ്പന്നങ്ങളിലേക്കും ഇവ പകർത്തിയത്തോടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇതോടെ ആത്മ വിശ്വാസം ഇരട്ടിച്ചു.  

1

'കൊക്കോനട്ട് സ്റ്റോറീസ്' ഉൽപ്പന്ന നിര 

ഫ്ലോറൽസ് ഓഫ് കേരള,  ലിറ്ററേച്ചർ  ഓഫ് കേരള എന്നിങ്ങനെ രണ്ട് ഡിസൈനുകളാണ് നിലവിലുള്ളത്. വസ്ത്ര ഡിസൈനിങ് മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല കൊക്കോനട്ട് സ്റ്റോറീസിന്റ ഉൽപ്പന്ന നിര. നോട്ട്പാഡുകൾ, ഡെസ്ക്‌റ്റോപ് കലണ്ടറുകൾ, പോസ്റ്റ്‌ കാർഡുകൾ, ബാഡ്ജുകൾ, ബ്രാൻഡഡ് കോഫീ മഗ്ഗുകൾ, തുടങ്ങി കോർപ്പറേറ്റ് ഗിഫ്റ്റിങ് രംഗത്തും ഫാഷൻ, ഹോം ഡെക്കോർ രംഗത്തും കോക്കനട്ട് സ്റ്റോറിസ് അവതരിപ്പിക്കുന്ന കേരളത്തനിമയാർന്ന ഉൽപ്പന്നങ്ങൾ ഒട്ടനവധിയാണ്. ഒപ്പം ലയാളികക്ക് മറക്കാനാകാത്ത കുഞ്ഞുണ്ണി മാഷിന്റെയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെയുമൊക്കെ ചിന്തകളും, കഥാ ശകലങ്ങളും അലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം സീരീസുകളും കോക്കനട്ട് സ്റ്റോറീസിന്റെ ഭാഗമാണ്.

3

നിലവിൽ ഇവരുടെ വെബ്സൈറ്റായ  www.coconutstories.in/ വഴിയും ആമസോണിലൂടെയുമാണ് കോക്കനട്ട് സ്റ്റോറീസ് വിപണി തേടുന്നത്. ഫ്ലോറൽ മാതൃകകൾ മാത്രമല്ല, പൂരവും കഥകളിയും,  തെയ്യവും എന്ന് വേണ്ട മലയാള തനിമയുള്ള,  കേരളത്തിൽ  നിന്നും പ്രചോദനം ഉൾക്കൊണ്ട എന്തും തന്റെ ഡിസൈനർ ടീമിന്റെ കരവിരുതിൽ പുത്തൻ ചാരുതയോടെ ബ്രാൻഡിന്റെ ഭാഗമാക്കാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ. കേരളത്തിന് പുറത്തും അകത്തും ഇത്തരം ഡിസൈനുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള മലയാളത്തനിമയുള്ള ഒരു രാജ്യാന്തര ബ്രാൻഡ് എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ് ഈ മലയാളി സ്റ്റാർട്ടപ്പ്.

English Summary : Coconut stories fashion brand, a nes start up by Ratheesh Menon

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com