പ്രത്യാശയുടെ മുദ്രകളുമായി ഷൈജു കുടിയിരിപ്പില്
Mail This Article
ലോകം മുഴുവൻ കോവിഡ് പ്രതിസന്ധി നേരിടുമ്പോൾ അത് ഏറെ ബാധിച്ച വിഭാഗമാണു തപാൽ. രാജ്യാന്തര ശൃംഖലകളിൽ പോലും അത് വെല്ലുവിളിയായി. അതിനിടയിലും ബോധവൽക്കരണ സന്ദേശങ്ങളുമായി കോവിഡ് സ്റ്റാംപുകൾ വിവിധ ലോക രാജ്യങ്ങളിലെ തപാൽ വകുപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്; പ്രത്യാശയുടെ മുദ്രകൾ.
സ്റ്റാംപ് ശേഖരണം ഹോബിയാക്കിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി സീനിയർ പിആർഒയും മീഡിയ റിലേഷൻസ് ഓഫിസറുമായ ഷൈജു കുടിയിരിപ്പിലിന്റെ ശേഖരത്തിൽ അവയിൽ ചിലതുണ്ട്.
കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതാം എന്ന സന്ദേശവുമായി വിയറ്റ്നാമാണ് മാർച്ച് 31ന് ആദ്യ സ്റ്റാംപുകൾ പുറത്തിറക്കിയത്. ഒരു സ്റ്റാംപിൽ പൊലീസ്, ആരോഗ്യ പ്രവർത്തകർ, സൈന്യം എന്നിവരുടെ കോവിഡ് പ്രതിരോധമാണ് വിഷയം. രണ്ടാമത്തെ സ്റ്റാംപിൽ കോവിഡിനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണു ചിത്രീകരിച്ചിട്ടുള്ളത്. യൂറോപ്യൻ രാജ്യമായ മൊണാക്കോ പുറത്തിറക്കിയ സ്റ്റാംപിൽ ഭരണാധികാരിയായ പ്രിൻസ് ആൽബർട്ട് രണ്ടാമൻ കൈയിൽ ഭൂഗോളമേന്തി നിൽക്കുന്ന ചിത്രത്തിനൊപ്പം ക്ഷമ, ആത്മവിശ്വാസം, ധൈര്യം, നിശ്ചയദാർഢ്യം തുടങ്ങിയ വാക്കുകളും കാണാം. ചൈനയ്ക്കു കീഴിലെ സ്വയംഭരണ പ്രദേശമായ മക്കാവു പുറത്തിറക്കിയ സ്റ്റാംപ് മിനിയേച്ചർ ഷീറ്റിൽ കോവിഡ് ബാധിതരെ ഹൃദയപൂർവം പരിചരിക്കുകയെന്ന സന്ദേശമാണ് ഉള്ളത്.
രാജ്യത്ത് കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും കോവിഡിനെതിരെ പൊരുതൂ എന്ന സന്ദേശവുമായി സ്പെഷൽ കവറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ സ്റ്റാംപുകൾക്ക് വിഷയമായിട്ടുള്ള വൈറസ് രോഗം എയ്ഡ്സാണ്. ജലദോഷം മുതൽ വിവിധ രോഗങ്ങൾ പ്രമേയമായ ആയിരത്തോളം സ്റ്റാംപുകൾ ഷൈജുവിന്റെ ശേഖരത്തിലുണ്ട്.
English Summary : Covid special stamps in shyju'd collection