അതിജീവനത്തിന്റെ ചിത്രം തെളിയുമോ ? പ്രതീക്ഷയോടെ മ്യൂറൽ ചിത്ര രചയിതാക്കൾ
Mail This Article
നിറംമങ്ങിയ നാളുകളിൽ നിന്നു പ്രതീക്ഷയുടെ കാൻവാസിൽ വീണ്ടും ചിത്രം രചിക്കാൻ ഒരുങ്ങുകയാണു മ്യൂറൽ ചിത്ര രചയിതാക്കൾ. പച്ചപ്പണിഞ്ഞ പ്രകൃതി ദൃശ്യങ്ങളും ഭക്തി നിറയുന്ന ചിത്രങ്ങളും എല്ലാം നിറക്കൂട്ടിലാക്കി നമ്മെ വിസ്മയിപ്പിച്ചവർ. ആരാധനാലയങ്ങളിലെ ഭക്തി നിറയുന്ന ചിത്രങ്ങളായും വീടുകളുടെയും സ്ഥാപനങ്ങളുടെയും ഭിത്തികളിൽ അലങ്കാരമായും കരവിരുത് ഇടം നേടി. കോവിഡ് നിയന്ത്രണങ്ങൾ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും തിരിച്ചടിയായി.
ചിത്രരചന
വ്യത്യസ്ത നിറങ്ങളിലുള്ള അക്രിലിക് പെയിന്റ് ഉപയോഗിച്ചാണുസാധാരണ ചിത്രം വരയ്ക്കാറുള്ളത്. 4 അടി വീതിയും 2 അടി ഉയരവും ഉള്ള ക്യാൻവാസിൽ രചിക്കുന്ന ചിത്രങ്ങളാണു കൂടുതലായും വിറ്റു പോകാറുള്ളതെന്നു ചിത്രകാരൻ പിറവം ചിത്രശാല അപ്പുക്കുട്ടൻ പറഞ്ഞു. ഇത്തരം ചിത്രങ്ങൾക്കു 20,000 രൂപ മുതലാണ് വില. ചിത്രത്തിന്റെ നിലവാരം അനുസരിച്ച് ചതുരശ്ര അടിക്കു 2200 രൂപ മുതൽ ലഭിക്കാറുണ്ട്. പെയിന്റ് ഉണങ്ങി ചിത്രത്തിന്റെ നിറക്കൂട്ട് കൃത്യമാകുന്നതിനായി 15 ദിവസം വരെ കാത്തിരിക്കേണ്ടി വരും.
പ്രതീക്ഷ
ഓഡിറ്റോറിയങ്ങളിലും മറ്റും നടത്തിയിരുന്ന പ്രദർശനങ്ങളിലാണു കൂടുതലായി ചിത്രങ്ങൾ വിറ്റുപോയിരുന്നത്. കോവിഡ് ആയതോടെ പ്രദർശനം നിലച്ചു. ഗൃഹപ്രവേശനത്തിനും മറ്റ് ആഘോഷങ്ങൾക്കും സമ്മാനമായി ചിത്രങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. ആഘോഷപരിപാടികളെല്ലാം നിലച്ചത് ഇത്തരം സാധ്യതകളും ഇല്ലാതാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളായതോടെ പ്രതിസന്ധി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ചിത്രകാരൻമാർ.
English Summary : Mural Painting Artist