അതിജീവനമായി കരുണ ; ഇത് മിണ്ടാപ്പാവകളല്ല
Mail This Article
കോവിഡ്‌കാല അതിജീവനപാഠമായി ഭാഷയുടെ അതിർവരമ്പുകളില്ലാതെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലാണ് കരുണ. ഫാഷനും കരുണയും തമ്മിൽ എന്തു ബന്ധം എന്നാണോ?
സ്വന്തം വസ്ത്രങ്ങളെക്കുറിച്ച് വളരെ നിർബന്ധബുദ്ധിക്കാരിയാണ് കരുണ. ഓരോ സംസ്ഥാനത്തിലെത്തുമ്പോഴും ഈ എട്ടിഞ്ചുകാരി വേഷം മാറും. അന്നാട്ടിലെ തനതുവേഷം, അതും അവിടത്തെ സ്ത്രീകളുടെ കൈകളില്‍ ഒരുക്കിയെടുത്തതാണു ധരിക്കുക. കേരളത്തിൽ എത്തിയപ്പോൾ കണ്ണിലുടക്കിയതാകട്ടെ കഥകളി, അതും ചേന്ദമംഗലത്തെ കൈത്തറിയിൽ ഒരുക്കിയത്!
കോവിഡ് കാലത്തു പ്രതിസന്ധിയിലായ കരകൗശല–നെയ്ത്തുകാരെ സഹായിക്കാനായി ‘ക്രിയേറ്റിവ് ഡിഗ്‌നിറ്റി’ എന്ന വൊളന്റിയർ സംരംഭമാണ് കരുണയെന്ന പാവയെ ഒരുക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ എൻജിഒകളുമായി ചേർന്ന് അർഥവത്തമായ മുന്നേറ്റമായി മാറുകയായിരുന്നിത്. ഓരോ നാട്ടിലും വസ്ത്രം മറിയ കരുണ പക്ഷേ, മിണ്ടാപ്പാവയല്ല. സസ്റ്റെനബിലിറ്റി, ലിംഗനീതി, അതിജീവനം എന്നീ സന്ദേശം പകർന്നാണ് കരുണയുടെ വരവ്.
പ്രളയകാലത്തെ ചേക്കുട്ടിപ്പാവയ്ക്കു ജന്മം നൽകിയ ഫാഷൻ ഡിസൈനറും സംരംഭകയുമായ ലക്ഷ്മി മേനോന്റെ നേതൃത്വത്തിലാണ് കേരളത്തിൽ കരുണയെ ഒരുക്കുന്നത്. ‘‘ഇവിടെ കരുണ ‘കഥകളി’യാണ്. കൂട്ടൂകൂടാനൊരു ‘കഥകിളി’യും ഇവിടെയുണ്ട്. കഥകളി നമ്മുടെ കലയും സംസ്കാരവും സംഗീതവും സാഹിത്യവും ഒപ്പം ഫേസ് ആർടും ജ്വല്ലറിമേക്കിങ്ങും വരെയുള്ള സാംസ്കാരികവിശദാംശങ്ങളെല്ലാം ചേരുന്ന ഐക്കൺ ആണ്. തത്തെയെക്കൊണ്ടു കഥപറയിപ്പിച്ച കിളിപ്പാട്ടും നമുക്കു സ്വന്തം. അങ്ങനെ കഥകിളി എന്ന ഫിംഗർ പപ്പെറ്റും ഇവിടെ കരുണയുടെ ഭാഗമാകുന്നു.’’
ഒരു സെറ്റ് കരുണപ്പാവകൾ വാങ്ങിയാൽ ആ തുക നേരിട്ടു നെയ്ത്തുകാരിലേക്ക് എത്തിച്ചേരും. (karuna@creativedignity.org)