ചായമുണങ്ങാത്ത ബ്രഷും ഈ കയ്യിലിണങ്ങും; ഇതാ.. ചുമരുകളെ കാൻവാസാക്കി മാറ്റുന്ന പൊലീസുകാരൻ
Mail This Article
തോക്കിനും ലാത്തിക്കും മാത്രമല്ല, ചായമുണങ്ങാത്ത ബ്രഷിനും പൊലീസുകാരന്റെ കയ്യിൽ സ്ഥാനമുണ്ട്. സംശയമുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനുകളുടെ ചുമരുകളെ കാൻവാസാക്കി മാറ്റുന്ന രതീശൻ മടപ്പള്ളിയെന്ന പൊലീസുകാരനെ പരിചയപ്പെടണം. 16 വർഷമായി കാക്കിക്കുള്ളിൽ തിളങ്ങുന്ന ചിത്രകാരനാണ് വടകര പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഇൻസ്പെക്ടർ മടപ്പള്ളി കുളവട്ടം കുനിയിൽ രതീശൻ മടപ്പള്ളി.
വടകരയിലെ റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ രതീശൻ വരച്ച ഗാന്ധിജിയുടെ ചിത്രത്തിന് 6 അടി ഉയരമുണ്ട്. ചോമ്പാൽ സ്റ്റേഷനിൽ 7 അടി ഉയരത്തിലും എണ്ണച്ചായത്തിൽ ഗാന്ധി ചിത്രം വരച്ചു. ഈ സ്റ്റേഷനുകളിലും വിവിധ ശിശു സൗഹൃദ സ്റ്റേഷനുകളിലും ചുമർ നിറഞ്ഞ ചിത്രത്തിനു പിന്നിൽ രതീശന്റെ കൈകളുമുണ്ട്.
നേരത്തേ നാദാപുരം സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി വരച്ച ചിത്രങ്ങളുടെ മികവിൽ ഡിജിപി യുടെ പ്രശംസ നേടിയ രതീശൻ വിവിധ സ്റ്റേഷനുകളിലും മലപ്പുറത്തെ പരിശീലന കേന്ദ്രത്തിലും വരച്ച് ഗുഡ് സർവീസ് എൻട്രി നേടിയിരുന്നു.
ഡിഗ്രി പഠന കാലത്ത് മുക്കാളിയിൽ ‘ശൈലി’ എന്ന ചിത്ര സ്ഥാപനം നടത്തിയിരുന്ന രതീശൻ മലപ്പുറം എംഎസ്പി ക്യാംപിലും ഏറെ ചിത്രങ്ങൾ വരച്ചു. കോഴിക്കോട് ട്രാഫിക്, നാദാപുരം, വടകര സ്റ്റേഷൻ എന്നിവിടങ്ങളിലും ചിത്രം വര ജോലിയുടെ ഭാഗമായിരുന്നു. രതീശന്റെ മക്കളായ അളകനന്ദയും അഭിനന്ദും ചിത്രകലയിൽ മിടുക്കരാണ്. മൂത്ത ജേഷ്ഠൻ റൂറൽ ജില്ലാ പൊലീസ് ഓഫിസ് റിട്ട. മാനേജർ ബാലൻ ചിത്രകാരനും തച്ചു ശാസ്ത്ര വിദഗ്ധനുമാണ്.
English Summary : Senior Civil Police Inspector Ratheesan Madappally who drew 6 feet portrait of Mahatma Gandhi on police station wall.