ADVERTISEMENT

പേരിൽ മഴവില്ലുമായി നടക്കുന്നൊരാളുണ്ട് പുനലൂരിൽ. പേരെന്താണെന്നു ചോദിച്ചാൽ ഏഴുനിറങ്ങളും വിരിയും. വിബ്ജിയോർ (40 വയസ്സ്). മഴവില്ലിലെ ഏഴു നിറങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർന്ന വാക്ക്. നിറങ്ങളോർത്തു വയ്ക്കാൻ സ്കൂൾ വിദ്യാർഥികൾ മനഃപാഠമാക്കുന്ന ചുരുക്കെഴുത്ത്. പേരിനു പിന്നിലെ കഥയ്ക്ക് വീടിന്റെയത്രയും പഴക്കമുണ്ടെന്നു മാത്രമേ വിബ്ജിയോറിന് അറിയൂ.

വിബ്ജിയോറിന്റെ വീടേതാ?

വിബ്ജിയോറിന്റെ വിലാസം സിംപിളാണ്. വിബ്ജിയോർ, വിബ്ജിയോർ വിലാസ്, പുനലൂർ. എത്ര മൂടിക്കെട്ടിയ കാലാവസ്ഥയിലും കത്ത് വിബ്ജിയോറിന്റെ വീട്ടിലെത്തും. വിബ്ജിയോർ, പുനലൂർ എന്നു മാത്രം വിലാസമെഴുതിയ കത്തും തപാൽ വകുപ്പ് വീട്ടിലെത്തിച്ചുകൊടുത്തിട്ടുണ്ട്. വിബ്ജിയോറും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിൽ ആ പേരുള്ള മറ്റൊരാളെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

മക്കളുണ്ടായ ശേഷം അവരുെട പേരിനൊപ്പം വിലാസ് എന്നും ഭവൻ എന്നും ചേർത്തു വീടിനു പേരിടുന്ന പതിവിലല്ല വീടിന് ആ പേരിട്ടത്. വിബ്ജിയോർ ജനിക്കുമ്പോഴേ വീടിന്റെ പേര് അങ്ങനെത്തന്നെയാണ്. അച്ഛൻ രവീന്ദ്രന്റെ വിവാഹക്ഷണക്കത്തിലും ‘വിബ്ജിയോർ വിലാസ്’ തന്നെ. രവീന്ദ്രൻ – ചന്ദ്രിക ദമ്പതികളുടെ ആദ്യ മകനാണ് വിബ്ജിയോർ. വിബ്ജിയോറിന്റെ ഏകസഹോദരിയുടെ നിസിൻ എന്ന പേരിലുമുണ്ട് പുതുമ. ഇംഗ്ലിഷിൽ NIZIN എന്ന് എഴുതി തിരിച്ചിട്ടാലും മറിച്ചാലും പേര് ഒന്നുതന്നെ. മണിപ്പുരിൽ സൈനിക് സ്കൂൾ പ്രിൻസിപ്പലായിരുന്നു രവീന്ദ്രൻ. 

പത്തിൽ ഒരു മാർക്ക് ഉറപ്പ്

താൻ എസ്എസ്എൽസി പരീക്ഷ എഴുതുമ്പോൾ മഴവില്ലിലെ ഏഴു നിറങ്ങളെയും ഓർത്തിരിക്കാനുള്ള വാക്കെന്ന ഒരു മാർക്ക് ചോദ്യമുണ്ടായിരുന്നത് വിബ്ജിയോർ ഓർക്കുന്നു. ഈ ഒരു മാർക്ക് വിബ്ജിയോറിനെ അറിയുന്നവർക്കെല്ലാം ഉറപ്പായിരുന്നു. കാലം മുന്നോട്ടു പോയപ്പോൾ വിബ്ജിയോറിന്റെ മക്കൾ യുപി ക്ലാസിൽതന്നെ അതേ ഉത്തരം എഴുതി മാർക്ക് വാങ്ങി. അവരുടെ പേരിലുമുണ്ട് അതേ അഴക്; നക്ഷത്ര വിബ്ജിയോർ, നവതേജ് വിബ്ജിയോർ. ബിന്ദുവാണ് വിബ്ജിയോറിന്റെ ഭാര്യ.

ഒരിക്കൽ പറഞ്ഞാൽ ഓർത്തിരിക്കും

ഇത്തരമൊരു പേരു കൊണ്ടു ഗുണം വല്ലതുമുണ്ടോ എന്നു ചോദിച്ചാൽ പൊതുപ്രവർത്തകൻ കൂടിയായ വിബ്ജിയോർ പറയും, ‘ഒരിക്കൽ പറഞ്ഞാൽ മതി, എല്ലാവരും ഓർത്തിരിക്കും. സർക്കാർ ഓഫിസ് ആയാലും കുടുംബസദസ്സുകളായാലും വലിയൊരു സമ്മേളനവേദിയായാലും ആ പേര് വേറിട്ടു നിൽക്കും. ആ വിബ്ജിയോറിന്റെ ഫയൽ ഇങ്ങെടുത്തേ എന്നു പറഞ്ഞാൽ തന്നെ ഉദ്യോഗസ്ഥരുടെ മനസ്സിൽ ആളുടെ രൂപം തെളിയും’. ആർഎസ്പിയുടെ യുവജനവിഭാഗമായ ആർവൈഎഫിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയും പുനലൂർ മണ്ഡലം സെക്രട്ടറിയുമാണ് വിബ്ജിയോർ. കടയനെല്ലൂരിലെ ജൈവകാലിത്തീറ്റ നിർമാണ യൂണിറ്റ് വികസിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ.

English Summary : Punalur native VIBGYOR getting attention because of his name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com