ADVERTISEMENT

കേരള ഫോക്‌ലോർ അക്കാദമിയുടെ 2020ലെ പുരസ്കാരത്തിന് അർഹനായ തെയ്യം കലാകാരൻ എം. നാരായണൻ എന്ന കണിച്ചാമൽ നാരായണൻ പെരുവണ്ണാൻ തന്റെ തെയ്യം ജീവിതം പറയുന്നു ;

‘ഇതൊരു കുടുംബ അനുഷ്ഠാന കലയായതിനാൽ പാരമ്പര്യത്തിന്റെ പിന്തുണയ്ക്കും പ്രോൽസാഹനത്തിനും ഓരോ തെയ്യം കലാകാരന്റെയും വളർച്ചയിൽ കാര്യമായ പ്രാധാന്യമുണ്ട്. മൂന്ന നാലോ വയസിൽതന്നെ ഓരോ കുട്ടിയും തന്റെ അച്ഛനോടൊപ്പം തെയ്യം പരിസരത്തേക്ക് കടക്കുന്നുണ്ട്. ഓരോ യാത്രയും അവനെ സംബന്ധിച്ചിടത്തോളം ഈ കല സ്വായത്തമാക്കാനുള്ള പരിശീലനമാണ്. ഓരോ വർഷം പിന്നിടുമ്പോഴും തന്റെ മക്കൾ തെയ്യം കെട്ടിയാടാൻ പ്രാപ്തനായോ എന്ന് ആകാംക്ഷയോടെ ശ്രദ്ധിക്കാനും അവരെ പ്രോൽസാഹിപ്പിക്കാനുമാണ് ഓരോ പിതാവും ശ്രദ്ധയൂന്നുക. എനിക്ക് നല്ല പ്രായത്തിൽ നഷ്ടമായത് ആ ശ്രദ്ധയുടെ രണ്ടു കണ്ണുകളാണ്. ഇരുപതാം വയസിൽ അച്ഛൻ മരിച്ചതോടെയാണ് ആ നഷ്ടം. ആ പ്രായത്തിൽ കെട്ടിയാടേണ്ട തെയ്യം എന്റെ കരങ്ങളിലെത്തുമ്പോൾ മുപ്പത് വയസു പിന്നിട്ടിരുന്നു. സ്വയം പ്രാപ്തനാണെന്ന് തെളിയിക്കാനും, അതു തിരിച്ചറിഞ്ഞ് വലിയ തെയ്യങ്ങൾ ഏൽപിക്കാനും മറ്റുള്ളവർ സന്നദ്ധത പ്രകടിപ്പിക്കാൻ കാലം ഏറെ വേണ്ടിവന്നു.’

സ്വന്തം ആളില്ലെങ്കിൽ മുന്നോട്ടുള്ള യാത്ര പ്രയാസമാണെന്ന് ഈ എഴുപതാം വയസിൽ ഓർത്തെടുക്കുന്ന നാരായണന് പക്ഷെ അതിലൊന്നും ഖേദമില്ല. സ്വന്തം പ്രയത്നത്താൽ അദ്ദേഹം നേടിയെടുത്തതാവട്ടെ മറ്റു പലർക്കും അവകാശപ്പെടാനാവാത്തതുമാണ്. അതേക്കുറിച്ചൊന്നും അഹങ്കരിക്കാത്ത മനസുമായി നാരായണൻ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

70 വയസ്സു പിന്നിട്ട എം. നാരായണൻ എന്ന നാരായണൻ കണിച്ചാമൽ ഇപ്പോൾ കല്യാശേരിയിലാണ് താമസം. തളിപ്പറമ്പ് കണിച്ചാമലിൽനിന്ന് ഇങ്ങോട്ട് മാറിത്താമസിച്ചതാണ് നാരായണനും കുടുംബവും. വണ്ണാൻ സമുദായംഗമായ നാരായണൻ പട്ടും വളയും ലഭിച്ച ആചാരമനുസരിച്ച് പെരുവണ്ണാൻ ആയതാണ്. മുച്ചൂടുഭഗവതി, തായ്പരദേവത തുടങ്ങിയ  പ്രധാന കോലങ്ങൾ കെട്ടിയാടാൻ ആചാരം കൊടുത്ത് പെരുവണ്ണാനാവാണം.

അച്ഛനോടൊപ്പം നടത്തിയ തെയ്യം യാത്രകൾ

നാരായണന്റെ ഓർമകളിൽ ഒരഞ്ചു വയസുകാരൻ തെയ്യം കെട്ടിയാടുന്നു. അഞ്ചു വയസു മുതൽ നാരായണൻ തെയ്യം കെട്ടിത്തുടങ്ങി. ആടിവേടൻ തെയ്യത്തിലാണ് തുടക്കം. വീടുകളിൽപോയി ആടിപ്പാടുന്ന വേടന്റെ വേഷമാണ് ഈ തെയ്യം. നാരായണന്റെ ഓർമകളിൽ 3 വയസു മുതൽ തുടങ്ങുന്ന തെയ്യം യാത്രകളുണ്ട്. പെരുവണ്ണാനായ അച്ഛനോടൊപ്പം അത്തരം യാത്രകൾ ആരംഭിച്ചിരുന്നു. 16–17 വയസുകളിലാണ് വീരൻ ദൈവം കെട്ടിയാടുന്നത്. സംഘം ചേർന്ന കൂടിപ്പരിചയപ്പെടുന്നതിലൂടെയാണ് ഇതെല്ലാം നേടിയെടുക്കുന്നത്. പുതിയ ഭഗവതി കാവുകളിലാണ് വീരദൈവം അവതരിപ്പിക്കുന്നത്. ധർമദൈവ ക്ഷേത്രങ്ങളിൽ കാരണവർ തെയ്യവും കെട്ടിയാടുന്നു. 20–25 വയസ് ആകുമ്പോഴാണ് ബലിതെയ്യവും മറ്റും കെട്ടിയാടുന്നത്. അച്ഛൻ കണ്ണൻ പെരുവണ്ണാന്റെ കൂടെ നടത്തിയ അസംഖ്യം തെയ്യം യാത്രകൾ ഇന്നും മനസിലുണ്ട്. അച്ഛൻ എഴുതിവച്ചതാണല്ലോ ഇതിന്റെയെല്ലാം അടിസ്ഥാനം. അതു പഠിച്ചാണ് നാരായണൻ തുടങ്ങിയതും. എന്നാൽ അച്ഛന്റെ തണൽ അധികനാൾ നീണ്ടിയില്ല. നാരായണന്റെ 20–ം വയസിൽ കണ്ണൻ പെരുവണ്ണാൻ മരിച്ചു. 

ജീവിതവും തെയ്യം കെട്ടിയാടലും

തെയ്യം കെട്ടിയാടുന്നതിലൂടെ മാത്രം ജീവിക്കാൻ നന്നെ പ്രയാസപ്പെടുമെന്ന് നാരായണൻ സ്വന്തം ജീവിതം സാക്ഷ്യപ്പെടുത്തി വ്യക്തമാക്കുന്നു. തെയ്യം സീസൺ കഴിഞ്ഞാൽ മറ്റു പല പണിക്കും പോയാണ് ജീവിതമാർഗം കണ്ടെത്തുക. വണ്ണാൻ സമുദായത്തിൽ സ്ത്രീകൾ തെയ്യം കെട്ടിയാടാറില്ല. മലയ സമുദായത്തിൽ സ്ത്രീകൾ തെയ്യം കെട്ടിയാടുക പതിവുണ്ട്. ഭാര്യയും 3 മക്കളുമാണ് നാരായണന്റെ കുടുംബം. ഭാര്യ ശാന്ത. മക്കൾ: സോന, സ്വപ്ന, സൗമ്യ. 

തെയ്യം കലാകാരൻ ഏറെ ത്യാഗം സഹിച്ചാണ് ഒരു നിലയിലെത്തുന്നത്. തെയ്യം കെട്ടുന്നവരുടെ ജീവിതത്തിന് പുതിയ കാലത്ത് ഏറെ വ്യത്യാസങ്ങളുണ്ട്. ക്ഷേത്രങ്ങളിൽ തുക പറഞ്ഞുറപ്പിച്ചാണ് ഇന്ന് തെയ്യം കെട്ടിയാടുക. പണ്ട് അങ്ങനെയായിരുന്നില്ല. കിട്ടുന്ന ദക്ഷിണയാണ് പ്രതിഫലം. അത് പലർക്കായി വീതം വയ്ക്കുമ്പോൾ ഒരാൾക്ക് കിട്ടുന്ന വിഹിതം തുച്ഛവും. ഇന്ന് ചില കോലങ്ങൾക്ക് നല്ല വരുമാനമുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും തിരക്കുണ്ട്. തെയ്യം കെട്ടിയാടാൻ ആളെ കിട്ടാനില്ലാത്ത സാഹചര്യമുണ്ട് പലപ്പോഴും. പ്രതിഫലവും പ്രോത്സാഹനവും പുതിയ തലമുറക്ക് ധാരാളമുണ്ട്.് അനുകൂല സാഹചര്യത്തിൽ സന്തോഷമുണ്ട്. തളിപ്പറമ്പ് ഏരിയ വണ്ണാൻസംഘം പ്രസിഡന്റുകൂടിയാണ് നാരായണൻ. തെയ്യം കലാകാരന്മാരായ 30 അംഗങ്ങളുള്ള സംഘമാണിത്.

തെയ്യവും വേദിയിലെ അവതരണവും

സ്റ്റേജിൽ അവതരിപ്പിക്കാനുള്ളതല്ല തെയ്യക്കോലങ്ങൾ എന്ന വാദം ഇന്ന് ശക്തമാണെന്ന് നാരായണൻ വ്യക്തമാക്കുന്നു. തങ്ങളുടെ സംഘത്തിനു കീഴിലെ ആരും പൊതുവേദിയിൽ തെയ്യം അവതരിപ്പിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.‘ തെയ്യം അനുഷ്ഠാനകർമമാണ്, കലയല്ല. ദേവന്മാരെ സങ്കൽപിച്ച് അർപ്പിക്കുന്ന അനുഷ്ഠാനമാണത്. സർക്കാരിന്റെ ടൂറിസം പരിപാടികളുടെ ഭാഗമായി പൊതുവേദിയിൽ ഇത് അവതരിപ്പിക്കുന്നതിനോട് ഞങ്ങൾക്ക് എതിർപ്പുണ്ട്. ഞങ്ങളാരും വേദിയിൽ അവതരിപ്പിക്കില്ല.’–നാരായണൻ നിലപാട് വ്യക്തമാക്കി.

കുടുംബത്തിലെ മറ്റുള്ളവരുടെ തെയ്യം ബന്ധം

ഞങ്ങൾ 3 സഹോദരങ്ങൾ. അതിൽ ഞാൻ മാത്രമാണ് ഈ നിലയിലേക്ക് തെയ്യവുമായി കടന്നുവന്നത്. സഹോദരന്മാരിലൊരാൾ മുനിസിപ്പൽ സെക്രട്ടറിയായി വിരമിച്ചു. മറ്റൊരാൾ തെയ്യം സഹായിയായി പ്രവർത്തിച്ചു. എനിക്ക് 3 പെൺമക്കൾ. ചിലർ ഇതു വിട്ടു പഠിക്കാൻ പോകുന്നു. എന്നാൽ തെയ്യം കലാകാരന് മറ്റൊരു ജീവിതമില്ല. ചെറുപ്പം മുതലേ ഒപ്പം നടന്നു പഠിക്കണം. എന്നാലേ ശരിയാവൂ. തോറ്റം പാട്ടുകൾ എഴുതിപ്പഠിക്കാനുമുണ്ട്. 

ഇഷ്ടപ്പെട്ട തെയ്യം ?

ഓരോ തെയ്യത്തിനോടും സവിശേഷ ഇഷ്ടമുണ്ട്. ശാരീരികമായി അധ്വാനിച്ച് അവ അവതരിപ്പിക്കാൻ സാധിക്കണം. ബാലിത്തെയ്യം നല്ല അധ്വാനം ആവശ്യപ്പെടുന്ന തെയ്യമാണ്. 2019ൽ ഞാൻ അവതരിപ്പിച്ചതാണ് ഈതെയ്യം. 2020ൽ കോവിഡ് കാരണം ബാലിതെയ്യം അവതരിപ്പിക്കാനായില്ല. ഇപ്പോൾ എന്റെ ശാരീരികാവസ്ഥ ബാലിതെയ്യം ഇനി അവതരിപ്പിക്കാൻ സാധിക്കുന്ന തരത്തിലല്ല. കാൽമുട്ട് വേദനയും മറ്റും എന്നെ അതിൽനിന്നു വിലക്കുന്നു. കഴിഞ്ഞയാഴ്ച കാടാച്ചിറയിൽ വല്യമുടിതമ്പുരാട്ടിത്തെയ്യം അവതരിപ്പിച്ച അനുഭവവും നാരായണനുണ്ട്. 

English Summary : Kanichamal Narayanan Peruvannan saying his Theyyam life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com