ADVERTISEMENT

കുംഭച്ചൂട് കത്തിയാളുന്ന മലപ്പുറത്തെ ഉച്ച. ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച് ഒരു ബസ് സ്റ്റോപ്പിൽ വിശ്രമിക്കുകയായിരുന്നു പ്രണവ് എന്ന 19 കാരൻ. കേരളം കാണാൻ അവൻ സൈക്കിളിൽ യാത്ര തിരിച്ചതിന്റെ രണ്ടാം ദിനമായിരുന്നു അത്. പെട്ടെന്ന് രണ്ട് അപരിചിതർ അവിടേക്കു കയറി വന്നു. സൈക്കിളും തോളിലെ മാറാപ്പുമൊക്കെ കണ്ട് വിശേഷം തിരക്കി. അവന്റെ യാത്രാ ലക്ഷ്യം പറഞ്ഞപ്പോൾ അവർക്കു കൗതുകം. എങ്കിൽ വീട്ടിലേക്കു വന്ന് ഭക്ഷണം കഴിച്ചിട്ട് പോൽ മതിയെന്നായി അവർ. എത്ര വേണ്ടെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. അങ്ങനെയാണ് മലപ്പുറത്തെ അവരുടെ വീട്ടിൽ നിന്ന് സ്നേഹക്കൂട്ടിൽ പാകം ചെയ്ത ഒരു പിടി ആഹാരം അവൻ കഴിച്ചത്. ആ കുടുംബത്തിന്റെ വാൽസല്യം രുചിച്ചത്. വരുംദിവസങ്ങളിൽ യാത്രയിലുടനീളം കണ്ട സ്നേഹത്തിന്റെ  ‘സാംപിൾ’ മാത്രമായിരുന്നു അതെന്ന് പ്രണവ് പറയുന്നു. 

കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഈ കുഞ്ഞു ലോകത്ത് കഴിഞ്ഞാൽ പോരാ എന്നു തിരിച്ചറിഞ്ഞ ഒരു അധ്യാപന വിദ്യാർഥിയുടെ കഥയാണിത്. പേര് കെ.ബി.പ്രണവ് രാജ്. തൃശൂർ മാടക്കത്തറ സ്വദേശി. രാമവർമപുരം ഡയറ്റിൽനിന്ന് എലമന്ററി എജ്യൂക്കേഷനിൽ ഡിപ്ലോമ (ഡിഎൽഡി) പൂർത്തിയാക്കാനിരിക്കേയാണ് പ്രണവിന് ഒരു ഉൾവിളി വന്നത്. ലോകമൊന്നു കാണണം. ആ ലോകം താൻ പഠിപ്പിക്കാൻ പോകുന്ന വിദ്യാർഥികളിലേക്ക് എത്തിക്കണം. തന്നോളം ചുരുങ്ങാതെ ലോകത്തോളം വികസിക്കാൻ അവരെ പ്രേരിപ്പിക്കണം.  യാത്ര പോകുന്നവരുടെ ഒത്തിരിയൊത്തിരി കഥകൾ ചുറ്റും പ്രചോദനമായി നിൽക്കുന്നതിനാൽ പ്രണവിന് ആശങ്കയുണ്ടായിരുന്നില്ല. തുടക്കമെന്ന നിലയിൽ കേരളം ചുറ്റിവരാമെന്ന് തീരുമാനിച്ചു. കാസർകോട് നിന്ന് തിരുവനന്തപുരം വരെ സൈക്കിളിൽ ഒരു യാത്ര. പക്ഷേ ഡയറ്റിലെ തന്നെ അധ്യാപികയായ അമ്മ വിനിജയും ബിസിനസുകാരനായ അച്ഛൻ ബാബുരാജും ആദ്യമൊന്ന് പകച്ചു. ഇത്ര ദൂരം മകനെ സൈക്കിളിൽ ഒറ്റയ്ക്കു വിടാനുള്ള ആശങ്ക പക്ഷേ, അവന്റെ സ്നേഹനിർബന്ധത്തിനു മുന്നിൽ അലിഞ്ഞില്ലാതായി. 

എന്നാൽ മാർച്ച് രണ്ടിന് യാത്രപോയി, ഏഴിന് വീട്ടിൽ തിരിച്ചെത്തിയ പ്രണവ് മറ്റൊരാളായി മാറിയെന്ന കാര്യത്തിൽ അച്ഛനും അമ്മയ്ക്കും ഇന്നു തർക്കമില്ല. 650 കിലോമീറ്ററാണ് പ്രണവ് ആറു ദിവസം കൊണ്ട് സൈക്കിളിൽ സഞ്ചരിച്ചത്. യാത്രയ്ക്കു യോജിച്ച സൈക്കിൾ കൂട്ടുകാരനിൽനിന്നു കടം വാങ്ങി. പ്രകൃതി സംരക്ഷണ സന്ദേശം എഴുതിയ ബോർഡ് സൈക്കിളിന് മുന്നിൽ തൂക്കുകയും ചെയ്തു. ഒരു ദിവസം ശരാശരി 120 കിലോമീറ്ററാണ് പ്രണവ് യാത്ര ചെയ്തത്. രാവിലെ 7.30 നാണ് യാത്ര തുടങ്ങുക. 11.30 വരെ അതു തുടരും. ഉച്ചയ്ക്ക് ഭക്ഷണ ശേഷം വഴിയോരത്ത് വിശ്രമം. 2.30ന് തുടരുന്ന യാത്ര വൈകീട്ട് 6.30 വരെ. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലായിരുന്നു രാത്രി വിശ്രമം. ഹോട്ടൽ മുറിക്കു വേണ്ടി പണം ചെലവാക്കാതെ കേരളം ഒന്നു ചുറ്റിവരാൻ വലിയ പ്രയാസമില്ലെന്ന് പ്രണവ് സാക്ഷ്യപ്പെടുത്തുന്നു. ഒന്ന് ആലോചിച്ചു നോക്കിയാൽ മിക്കവാറും എല്ലാ ജില്ലയിലും നമ്മുക്കെല്ലാവർക്കും കാണും ഒരു സുഹൃത്ത്. യാത്രയെന്ന നല്ലൊരു കാര്യത്തിനു വേണ്ടിയാകുമ്പോൾ ഒരു രാത്രി തങ്ങാൻ ആരാണ് സഹായിക്കാതിരിക്കുക. 

യാത്രയിൽ എങ്ങും മോശപ്പെട്ട ഒരു അനുഭവം പോലും ഉണ്ടായില്ലെന്നതാണ് പ്രണവിന്റെ അനുഭവം. പ്രകൃതി സന്ദേശമെന്ന ബോർഡും സൈക്കിളും ചെറുപ്രായത്തിലുള്ള പ്രണവിനെയും കാണുമ്പോൾ വിശേഷങ്ങൾ അറിയാൻ ആളുകൾ ചുറ്റും കൂടുന്നത് യാത്രയിലുടനീളം സ്ഥിരം കാഴ്ചയായി. ആദ്യദിവസങ്ങളിൽ വഴിയിൽ കാണുന്നവരോട് പ്രകൃതി സംരക്ഷണ പാഠങ്ങൾ പ്രണവ് പറഞ്ഞത് മടിച്ചുമടിച്ചായിരുന്നു. എന്നാൽ ആളുകൾ താൽപര്യത്തോടെ പ്രതികരിക്കാൻ തുടങ്ങിയതോടെ ആവേശമായി. യാത്ര തുടങ്ങുംമുൻപ് ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്ന പ്രണവിനിപ്പോൾ എല്ലാവരോടു എല്ലാത്തിനോടും തുറന്നിടപെടാം എന്നായിട്ടുണ്ടെന്ന് അമ്മ വിനിജ പറയുന്നു. 

ഹൈവേ ഒഴിവാക്കി കേരളത്തിന്റെ തീരമേഖലയിലൂടെയായിരുന്നു പ്രണവിന്റെ യാത്ര. കൂടുതലും ഗ്രാമീണ പാതകൾ. തിരുവനന്തപുരത്ത് മീൻപിടിത്തക്കാരുടെ ഗ്രാമത്തിലെത്തിയപ്പോൾ മറ്റൊരു മറക്കാനാകാത്ത അനുഭവമുണ്ടായി. അവിടെ ഹോട്ടലിൽ ആഹാരം കഴിക്കാൻ കയറിയതായിരുന്നു പ്രണവ്. ഹോട്ടലിൽ 9 വയസ്സുള്ള ഒരു കുട്ടി ചില്ലറ ജോലികളൊക്കെ ചെയ്തു നിൽക്കുന്നതും കണ്ടു. അന്വേഷിച്ചു വന്നപ്പോൾ ഹോട്ടലുടമയുടെ മകനാണ്. അയാൾ അവനെ സ്കൂളിലൊന്നും ചേർത്തിട്ടില്ല. മത്സ്യബന്ധനത്തൊഴിലിന് വിടാനായി ഇരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പുരോഗതി കൈവരിച്ച കേരളത്തിൽനിന്നു തന്നെയാണ് ഈ കാഴ്ചയെന്നത് അലോസരമുണ്ടാക്കുന്നതായിരുന്നു. കുട്ടിക്കു വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പ്രണവ് ആ പിതാവിനെ പറഞ്ഞു ബോധ്യപ്പെടുത്തി. എത്രയും വേഗം മകനെ സ്കൂളിൽ ചേർക്കുമെന്ന് ഉറപ്പു നൽകിയാണ് അയാൾ പ്രണവിനെ യാത്രയാക്കിയത്. 

കേരളം എന്ന കൊച്ചിടത്തിന് ഇത്രയും അനുഭവങ്ങൾ തരാനാകുമെങ്കിൽ ഇന്ത്യ കാത്തുവച്ചിരിക്കുന്നത് എന്താകുമെന്ന ആകാംക്ഷയിലാണ് പ്രണവ് ഇന്ന്. കോഴ്സിന്റെ അവസാന പരീക്ഷ കഴിഞ്ഞ് കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് സൈക്കിളിൽ ഒരു യാത്രയെന്ന പുതിയ പദ്ധതി മുന്നോട്ടു വച്ചപ്പോൾ അച്ഛനും അമ്മയ്ക്കും വീണ്ടും ആധികയറിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ യാത്രാ ദിനം അടുക്കുമ്പോൾ നേരത്തത്തെപോലെ ഈ ആശങ്കയും ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് പ്രണവ്. 

English Summary : Pedalling for change: A young teacher's journey to bring the world to his students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com