ADVERTISEMENT

‘ലൂസിഫറി’ലെ ബോബി, ‘തനി ഒരുവനി’ലെ സിദ്ധാർഥ് അഭിമന്യു...ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്നു ചോദിച്ചാൽ ഉത്തരം എളുപ്പമാകില്ല, പ്രേക്ഷകർക്ക്. 

രണ്ടു പേരും വില്ലന്മാരാണ്, നായകനേക്കാൾ കയ്യടിനേടിയ, ആരാധകർ കണ്ണുവച്ച സുന്ദരവില്ലന്മാർ. ആ ഇഷ്ടത്തിനു പിന്നിലെ ഒരു പങ്ക് വസ്ത്രാലങ്കാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാട്ടിലെത്തിച്ച സുജിത്ത് സുധാകരനുള്ളതാണ്. കഥാപാത്രങ്ങളെ പൂർണതയോടെ ഒരുക്കാനുള്ള ദൗത്യം പാഷനായി സ്വീകരിച്ചയാൾ. പക്ഷേ ദേശീയ പുരസ്കാരം നേടും വരെ വെള്ളിവെളിച്ചത്തിൽ നിന്നു മാറി നിൽപ്പായിരുന്നു ഈ തൃശൂർ സ്വദേശി. തമിഴിൽ 20 സിനിമകൾ ചെയ്തെങ്കിലും മലയാളത്തിൽ വിരലിൽ എണ്ണാവുന്നവ മാത്രം. ഒപ്പം, ഇട്ടിമാണി, ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ – ഓരോ സിനിമയിലും കാൻവാസ് വലുതായിക്കൊണ്ടിരുന്നു; ഒടുവിൽ മരയ്ക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും. 

 ∙ സിനിമയിലേക്കുള്ള വഴി ?

ബാംഗ്ലൂരിലെ വോഗ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഫാഷൻ പഠനം. ഏഴോളം ഫാഷൻ ഡിസൈനർമാരുടെ കീഴിൽ ജോലി ചെയ്തു. പിന്നീട് സ്വന്തം സംരംഭം തുടങ്ങി, അതു പെട്ടെന്നു തന്നെ പൊട്ടി. അന്നു വളരെ ചെറുപ്പമായിരുന്നു, അതുകൊണ്ടുതന്നെ കടമൊക്കെ ആയപ്പോൾ മറ്റെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. സിനിമയോട് എന്നും ഇഷ്ടമുണ്ടായിരുന്നു. അങ്ങനെ ചെന്നൈയിലെത്തി. പല പ്രൊഡക്ഷൻ ഹൗസുകളെയും അവസരത്തിനായി സമീപിച്ചു, ബയോഡാറ്റ കൊടുത്തു മടങ്ങി. ഒടുവിൽ ആദ്യ അവസരം കിട്ടി – ഇരുമ്പു കുതിരൈ. ഓഫ് ബീറ്റ് ചിത്രമായിരുന്നു. വിജയിച്ചതുമില്ല. പക്ഷേ അവരുടെ അടുത്ത ചിത്രത്തിലേക്കും വിളിച്ചു. അതായിരുന്നു തനി ഒരുവൻ. പിന്നീട് ഒട്ടേറെ തമിഴ് ചിത്രങ്ങൾ ചെയ്തു.

∙ പ്രിയദർശൻ ഗുരുവാണ് എന്നു പലയിടത്തും പറഞ്ഞല്ലോ. അതേക്കുറിച്ച് ?

പ്രിയൻ സാർ എനിക്കു ഗുരുവാണ്. ചെന്നൈയിലെത്തിയ കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി, ബയോഡേറ്റ നൽകി. അദ്ദേഹത്തിന്റേതു പോലെ വലിയ കാൻവാസിലുള്ള ചിത്രങ്ങളിൽ ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇടയ്ക്കിടെ അവസരം ചോദിച്ചു പോകും, രണ്ടു മാസം കഴിഞ്ഞു വരൂ എന്നൊക്കെ അദ്ദേഹം പറയും, വീണ്ടും പോകും. മൂന്നോ നാലോ പരസ്യം ചെയ്യാൻ അവസരം കിട്ടി. പിന്നീടാണ് അദ്ദേഹം ഒപ്പത്തിലേക്കു വിളിച്ചത്. ജോലി ചെയ്യാനുള്ള പാഷൻ മനസിലായതു കൊണ്ടാവാം അദ്ദേഹം മകനെപ്പോലെ എന്നെ പരിഗണിച്ചിട്ടുണ്ട്. 

∙ മരയ്ക്കാരിലെ വസ്ത്രാലങ്കാരത്തിന് ദേശീയതലത്തിൽ തന്നെ അംഗീകാരം ലഭിച്ചു. എന്തായിരുന്നു ചരിത്രസിനിമ ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ ?

കുഞ്ഞാലി മരയ്ക്കാർ മലയാളിയാണ്. പക്ഷേ ഇതൊരു പാൻ ഇന്ത്യ സിനിമയാണ്. ഒരു മുണ്ടും മേൽമുണ്ടും ഉടുത്ത് കുഞ്ഞാലി മരയ്ക്കാരായി ലാൽ സാർ വന്നുനിന്നാൽ അതിൽ ഗാംഭീര്യം ഉണ്ടാവില്ല. ഒരു പക്ഷേ മലയാളികൾക്ക് അംഗീകരിക്കാനായേക്കും, പക്ഷേ മറ്റു ഭാഷാ പ്രേക്ഷകർക്ക് അത് അപ്പീലിങ് ആവില്ല. യാഥാർഥ്യത്തിനും ഫാന്റസിക്കും ഇടയിൽ കഥാപാത്രത്തിന്റെ പ്ലേസ് ചെയ്യുക എന്നതായിരുന്നു വെല്ലുവിളി. ഒരുപക്ഷേ ഇതിൽ വിർശനങ്ങളുണ്ടാകാം, മരയ്ക്കാരിൽ മലയാളിയില്ല, ഫാന്റസി ലുക്കാണ് എന്നു പറഞ്ഞേക്കാം. ഒരുപാട് ഡ്രേപ്സും ലെയറിങ്ങും നിറങ്ങളിലെ വ്യത്യസ്തതകളും ഉൾപ്പെടുത്തിയാണ് വസ്തങ്ങളൊരുക്കിയത്. 

മരയ്ക്കാരിനു വേണ്ടി 8 മാസത്തോളം മുന്നൊരുക്കങ്ങൾ നടത്തി. അവർ റിസർച്ച് നടത്തി റഫറൻസ് തന്നിരുന്നു. പക്ഷേ അതിൽക്കൂടുതൽ എന്തുചെയ്യാം എന്നാണ് ആലോചിച്ചത്. സംവിധായകൻ ഓകെ പറഞ്ഞ ഒരു കോസ്റ്റ്യും പോലും മൂന്നും നാലും വട്ടം റീവർക്ക് ചെയ്തിട്ടുണ്ട്. ആഭരണവും ചെരുപ്പ് ഉൾപ്പെടെയുള്ള ആക്സസറീസെല്ലാം മെറ്റീരിയൽസ് വാങ്ങി ഹൈദരബാദിൽ നിന്ന് ആളുകളെ വരുത്തി ചെയ്യിച്ചതാണ്. വസ്ത്രങ്ങളൊരുക്കാനായി ഡെയിങ് പഠിച്ചു, അതിനായി യൂണിറ്റ് തുടങ്ങി, എല്ലാം ഹാൻഡ് ഡൈ ചെയ്തെടുത്തതാണ്. രാവിലെ എട്ടരയ്ക്ക് യൂണിറ്റിൽ എത്തി മുതൽ പത്തരവരെ അവിടെ തന്നെയായിരുന്നു. 

∙ ലൂസിഫറിലെത്തിയതെങ്ങിനെ ?

പ്രിയൻ സാറിനും ലാൽ സാറിനുമൊപ്പം ചെയ്ത ആദ്യ സിനിമയാണ് ഒപ്പം. ആ ബന്ധത്തിൽ നിന്നാണ് ലൂസിഫറിലേക്കും എത്തിയത്. രണ്ടും ആശിർവാദ് ഫിലിംസിന്റേതാണ്. തമിഴിലും മലയാളത്തിലും ഒരു പ്രൊഡക്‌ഷൻ ഹൗസിന്റെ സിനിമ ചെയ്താൽ എന്നെ അവരുടെ തന്നെ തുടർസിനിമകളിലേക്കും വിളിച്ചിട്ടുണ്ട്. ഒരു സിനിമയുടെ ചിത്രീകരണസമയം മുഴുവൻ സെറ്റിലുണ്ടാവുകയാണ് എന്റെ പതിവ്. അല്ലാതെ കുറെ വസ്ത്രങ്ങൾ സെറ്റിൽ എത്തിച്ച് മടങ്ങാറില്ല. അതുകൊണ്ടാവാം. ആന്റണി പെരുമ്പാവൂരുമായും ‘ഒപ്പ’ത്തിന്റെ ചിത്രീകരണ സമയം മുതലുള്ള അടുപ്പമുണ്ട്. അതുവഴി ലൂസിഫറിലേക്കും എത്തിച്ചേർന്നു. 

∙ ലൂസിഫറിൽ മോഹൻലാൽ വളരെ സ്റ്റൈലിഷ് ആയിരുന്നല്ലോ. അതേക്കുറിച്ച് ?

ഈ സിനിമ മൊത്തം വൈറ്റ് ആൻഡ് ഗ്രേയാണെന്നാണ് പ്രിഥ്വിരാജ് ആദ്യമേ പറഞ്ഞത്. ഏതാണ്ട് നാലായിരം പേർ അതിൽ വെള്ള വസ്ത്രം ധരിക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങൾക്കും കളർ ബോർഡ് തയാറാക്കിയിരുന്നു. ലാൽ സാറിന്റെ കഥാപാത്രത്തിന് വെള്ള വസ്ത്രമാണ്. സിംപിൾ ഷർട്ടും മുണ്ടുമാണെങ്കിലും ഇടുന്നതു ലാലേട്ടനാകുമ്പോൾ റേഞ്ച് മാറി. അവസാന സീനിൽ വളരെ കോൺട്രാസ്റ്റ് ആയിട്ടുള്ള സ്റ്റൈലിഷ് ലുക്കിലും അദ്ദേഹം വരുന്നുണ്ട്. അതിൽ പ്രിഥ്വിയുടെ കോൺട്രിബ്യൂഷൻ വലുതാണ്. തനിക്കു വേണ്ടതെന്താണ് എന്നു കൃത്യമായി പറയും. ആദ്യമൊക്കെ പറയുന്നതു മാത്രമാണ് ചെയ്തത്. പക്ഷേ പിന്നീട് എനിക്കു കിട്ടിയ സ്പേസിൽ സജഷൻസ് കൊടുത്തുതുടങ്ങി. അതോടെ എന്തു ചെയ്യാനും അദ്ദേഹത്തിന്റെ പിന്തുണ കിട്ടി. പ്രിഥ്വിയുടെ പുതിയ സിനിമ ‘കാളിയനി’ൽ കോസ്റ്റ്യൂം ചെയ്യാനുളള അവസരവും കിട്ടി. 

∙ വില്ലൻ കഥാപാത്രങ്ങളെ സ്റ്റൈലിഷ് ആക്കുകയാണോ. ലൂസിഫറിലെ ‘ബോബി’ ഏറെ ശ്രദ്ധിക്കപ്പെട്ടല്ലോ ?

ഗുഡ് ലുക്കിങ് ആണ് വിവേക് ഒബ്‌റോയി. ഏതു വേഷത്തിലും പെർഫെക്ട്. ആ സിനിമയിൽ അദ്ദേഹം ഉപയോഗിച്ചതെല്ലാം ലൈറ്റ് കളേഴ്ഡ് സ്യൂട്ടുകളാണ്. ലൈറ്റ് ബ്ലൂ, യെല്ലോ, ക്രീം അങ്ങനെ. ആദ്യം 

മുംബൈയിൽ അദ്ദേഹത്തിന്റെ വീട്ടിൽ പോയി അളവുകളെല്ലാം എടുത്തിരുന്നു. പിന്നീട് മൂന്നോ നാലോ ആഴ്ചകൾക്കു ശേഷമാണ് ഷൂട്ടിനായി വിവേക് എത്തുന്നത്. ഞങ്ങൾ ട്രയൽ നോക്കാനായി അദ്ദേഹത്തിന്റെ ഹോട്ടൽ റൂമിലെത്തി. പക്ഷേ സ്യൂട്ട് ഇട്ടതോടെ അദ്ദേഹം ആകെ ഡൗൺ ആയി. അളവെടുത്തു തയ്ച്ചതാണെങ്കിലും ലൂസ് ഫിറ്റ് ആണ്. ഞങ്ങൾ അന്നെടുത്ത അളവിൽ നിന്ന് അദ്ദേഹം മെലിഞ്ഞതാണെന്നു പറയാൻ പറ്റില്ലല്ലോ. ആൾട്ടർ ചെയ്യാമെന്നു പറഞ്ഞെങ്കിലും വിവേക് സമ്മതിച്ചില്ല. കയ്യിൽ ചില വസ്ത്രങ്ങളുണ്ട്, അതുപയോഗിക്കാം എന്നായി. ഞാനാകെ ടെൻഷനായി, ഒന്നാമതു നമ്മുടെ കളർതീം തെറ്റും, ഒരുപക്ഷേ, അന്നത്തെ ഷൂട്ട് മുടങ്ങും. പക്ഷേ പ്രിഥ്വിരാജ് വളരെ സുന്ദരമായാണ് ആ സന്ദർഭം കൈകാര്യം ചെയ്തത്. ‘സുജിത് പേടിക്കണ്ട, വിവേക് സെറ്റിൽവരട്ടെ’ എന്നാണ് അദ്ദേഹം പറഞ്ഞത്. വിവേക് എത്തി, കാരവനിൽ കയറി പ്രിഥ്വി സംസാരിക്കുന്നു, പിന്നീട് സ്യൂട്ട് ഇട്ടുനോക്കാൻ കൊടുക്കുന്നു, ഇതൊന്നു ആൾട്ടർ ചെയ്യണമല്ലോ എന്നു പറയുന്നു. ഒരു മണിക്കൂറിൽ എല്ലാം സെറ്റ് ആയി. അതിനുശേഷം വിവേക് വളരെ ഫ്രണ്ട്‌ലി ആയിരുന്നു. ഇപ്പോഴും കോൺടാക്ട് ഉണ്ട്. 

∙ ‘തനി ഒരുവനി’ലെ വില്ലനായ അരവിന്ദ് സ്വാമിയുടെ കോസ്റ്റ്യൂംസും ശ്രദ്ധിക്കപ്പെട്ടല്ലോ ?

അരവിന്ദ് സ്വാമിയെപ്പോലെ സുന്ദരനും സുമുഖനുമായ ഒരാൾ ഏതു വേഷത്തിലും ഗ്ലാമറസാണ്. അദ്ദേഹത്തിന്റെ ലുക്ക് ക്ലീനാണ്, ഏതും എന്തും ചേരും. അതുകൊണ്ടു തന്നെ ഡീപ് ആയ സ്യൂട്ടുകൾ ആണ് ആ കഥാപാത്രത്തിനു വേണ്ടി ഒരുക്കിയത്. ബിസിനസുകാരനായിരുന്നതിനാൽ ജീവിതത്തിൽ അദ്ദേഹത്തെ പോലെ സ്യൂട്ടുകൾ ധരിച്ചു പരിചയമുള്ള മറ്റൊരു നടൻ കാണില്ല. സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഇൻപുട്സ് കേട്ടുനിൽക്കുക എന്നതാണ് നമുക്ക് ആദ്യം ചെയ്യാവുന്നത്. പക്ഷേ അതിനുശേഷം തിരികെ ഞാൻ നൽകിയ നിർദേശങ്ങൾ, വസ്ത്രങ്ങൾ ഒക്കെ അദ്ദേഹം വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ആ സിനിമയ്ക്കു ശേഷവും അദ്ദേഹം വഴി തമിഴിൽ മറ്റ് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, പക്ഷേ ചെയ്യാനായില്ല. 

aravind-swami-vivek-obroi

∙ മലയാള സിനിമയിലെ സ്റ്റൈൽ ഐക്കൺ  ? 

സ്റ്റൈൽ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിൽ മോളിവുഡിലെ രൺവീർ സിങ്ങാണ് ദുൽഖർ സൽമാൻ. ഓരോന്നും തേടിപ്പിടിച്ചു ട്രൈ ചെയ്യുന്നയാളാണ്. ഓരോ ദിവസവും ടീഷർട്ടിൽ പോലും വ്യത്യസ്തയ്ക്കു ശ്രമിക്കുന്നയാളാണ് അദ്ദേഹം. ഒരു ദിവസം ലൂസ് ഫിറ്റായ ടീഷർട്ട് ആണെങ്കിൽ പിറ്റേന്ന് ക്യൂബൻ കോളർ, അല്ലെങ്കിൽ 7 ബൈ 8 ഫാഷനിലാകും. ഓരോദിവസവും കോസ്റ്റ്യൂം ശ്രദ്ധിക്കും. അതേസമയം ക്ലാസിയാണ്. സ്യൂട്ട് ഇത്രയും പെർഫെക്ടായി ധരിക്കുന്ന മറ്റൊരു നടനില്ല. അദ്ദേഹത്തോടൊപ്പം ‘സല്യൂട്ട്’ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ജോലികളിലാണിപ്പോൾ. വളരെ വ്യത്യസ്തമായ കളർടോണിൽ ചെയ്യുന്ന ചിത്രമാണ്.

∙ മോഹൻലാലിന്റെ ഒട്ടേറെ ചിത്രങ്ങളിൽ വസ്ത്രാലങ്കാരം ചെയ്തല്ലോ. അദ്ദേഹത്തിന്റെ വസ്ത്രധാരണ രീതികളെക്കുറിച്ചു പറയാമോ ?

സിനിമകളിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റൈലിങ്ങും ചെയ്തിട്ടുണ്ട്. എന്തെങ്കിലും പുതുതായി ട്രൈ ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് ലാലേട്ടൻ. ചൈനീസ് കോളർ, ക്യൂബർ കോളർ, ലോങ് കുർത്ത, പലതരം പ്രിന്റുകൾ അങ്ങനെ കൗതുകമുള്ള എന്തും ആസ്വദിക്കാനും പരീക്ഷിക്കാനും ഇഷ്ടമുള്ളയാളാണ്. ചില സ്റ്റിച്ചിങ് കാണുമ്പോൾ ‘മോനേ എനിക്കിതു പോലൊരു ഷർട്ട് സ്റ്റിച്ച് ചെയ്തു തരാമോ’ എന്നു ചോദിക്കുന്നയാളാണ്. നാഷനൽ അവാർഡ് കിട്ടിയപ്പോൾ വിളിച്ചു ‘‘ അവാർഡ് കിട്ടിയതിൽ സന്തോഷമുണ്ടോ എന്നു ചോദിച്ചു, എങ്കിൽ മോൻ എനിക്ക് ഇഷ്ടമുള്ളൊരു ഷർട്ട് തയ്ച് കൊണ്ടുവരൂ’’ എന്നാണ് പറഞ്ഞത്. അതേ സമയം പ്രണവ് മോഹൻലാൽ വളരെ സോഫ്റ്റായ ഫാബ്രിക് മാത്രം താൽപര്യപ്പെടുന്നയാളാണ്. മരയ്ക്കാരിനു വേണ്ടി കോസ്റ്റ്യൂം ചെയ്യുമ്പോൾ ശരീരത്തിൽ കുത്തുന്ന ഫാബ്രിക് വേണ്ട, സോഫ്റ്റ് ആയ എന്തെങ്കിലും തരണമെന്നാണ് അദ്ദേഹം പറഞ്ഞത്. 

∙ പ്രിഥ്വിരാജിനെക്കുറിച്ച് ?

എതു വേഷവും ചേരുന്നയാളാണ് പ്രിഥ്വിരാജ്. ഹീറോ പ്രോഡക്ടാണ് അദ്ദേഹം. മുന്നിൽ വന്നു നിൽക്കുമ്പോൾ നമുക്കതു ഫീൽ ചെയ്യും. 

∙ തമിഴ് സിനിമാരംഗത്ത് സ്റ്റൈലിങ്ങിൽ ഇഷ്ടമുള്ള നടൻ ആരാണ് ?

ക്ലാസിക് സ്റ്റൈലാണ് സൂര്യയുടേത്. വൈറ്റ് ഷർട്ട്, ബ്ലാക്ക്, ബ്ലൂ. അങ്ങനെ പ്ലെയിൻ, ക്ലാസിങ് വസ്ത്രങ്ങളാണ് ഇഷ്ടം. പ്രിന്റുള്ളതോ എന്തെങ്കിലും എഴുത്തുള്ളതോ ആയ ഷർട്ടൊന്നും അദ്ദേഹം ധരിക്കില്ല. അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റൈലിങ് ചെയ്തിട്ടുണ്ട്. വ്യക്തിപരമായി വളരെ ഇഷ്ടപ്പെടുന്ന സ്റ്റൈലാണ് അദ്ദേഹത്തിന്റേത്.

∙ എപ്പോഴും ഉപയോഗിക്കാറുള്ള ആക്സസറി എന്താണ് ?

വ്യക്തിപരമായി കൂടുതൽ ആക്സസറീസ് ഉപയോഗിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് ഞാൻ. എങ്കിലും 20 വർഷമായി ഇയറിങ് ഉണ്ട്. പണ്ട് വളരെ ആരാധന തോന്നിയിട്ടുള്ള താരമാണ് സൽമാൻ ഖാൻ. വലിയ ഉയരമില്ലെങ്കിലും ഏതു വസ്ത്രവും സ്റ്റൈലായി ക്യാരി ചെയ്യും. അതു കണ്ടാണ് 18–ാം വയസിൽ പോയി കാതുകുത്തിയത്. രണ്ടുകാതിലും കമ്മലുണ്ട് !! 

∙ കുടുംബം

തൃശൂർ വെള്ളാനിക്കര സ്വദേശിയാണ്. അച്ഛൻ സുധാകരൻ, അമ്മ വിമല. ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ഞാൻ. പങ്കാളി ഡോ. ദിവ്യ ശങ്കരനാരായണൻ. ഇപ്പോൾ താമസം കൊച്ചി കാക്കനാട്ടാണ്. Conlang clothing എന്ന ബ്രാൻഡിന്റെ തിരക്കുകളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com