ശാഖകളിൽ 50 മരുന്നുകളുടെ കൂട്ടുകള്, രോഗ പ്രതിരോധ സന്ദേശവുമായി 'ഔഷധ വൃക്ഷം'
Mail This Article
കോവിഡ് ലോകം കീഴടക്കുന്ന കാലത്തു രോഗ പ്രതിരോധത്തിന്റെ ആയുർവേദ സന്ദേശം പകരുകയാണ് കൊച്ചി സുഭാഷ് പാർക്കിലെ 'ഔഷധ വൃക്ഷം'. പാർക്കിലെ ഔഷധ സസ്യ ഉദ്യാനത്തിന്റെ ഭാഗമായാണ് ഔഷധ വൃക്ഷമെന്ന ശിൽപം നിർമിച്ചിട്ടുള്ളത്. ഹോർത്തൂസ് മലബാറിക്കസ്, ആയുർവേദ ഒറ്റമൂലി സമ്പ്രദായം എന്നിവയെ ആധാരമാക്കി, കളിമണ്ണ്, സ്റ്റീൽ, ഗ്ലാസ് എന്നിവയ്‌ക്കൊപ്പം ഔഷധങ്ങളും മാധ്യമമാക്കിയാണു ശിൽപം നിർമിച്ചത്.
ആയുർവേദ ഔഷധ കൂട്ടുകളടങ്ങിയ ഗ്ലാസ് പെട്ടികൾ വൃക്ഷത്തിന്റെ ശാഖകളിൽ കാണാം. ഉണക്കി സൂക്ഷിക്കാവുന്ന 50 മരുന്നുകളുടെ കൂട്ടുകളാണ് പല വലിപ്പത്തിലുള്ള ഗ്ലാസ് പെട്ടികളിൽ വായു കടക്കാത്ത വിധം അടച്ചു സൂക്ഷിച്ചിട്ടുള്ളത്. കുരുമുളക്, ചുക്ക്, കരിഞ്ചീരകം, ജീരകം, കടുക്ക, താന്നിക്ക, നെല്ലിക്ക, മഞ്ഞൾ, മുത്തങ്ങ, കറുവപ്പട്ട, കച്ചോലം, രാമച്ചം, വയമ്പ്, ഇരട്ടിമധുരം തുടങ്ങി 50 മരുന്നുകൾ ഇതിലുണ്ട്.
ഹോർത്തൂസ് മലബാറിക്കസിൽ രേഖപ്പെടുത്തിയ സസ്യങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ആയിരത്തോളം ഔഷധ സസ്യങ്ങളുടെ പേരുകളും ഒറ്റമൂലി ഔഷധ കൂട്ടുകളുടെ വിവരണങ്ങളും ഈ തറയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സാധാരണ ഔഷധ ഉദ്യാനത്തിന് ആയുർവേദ ആചാര്യൻമാരുടെ പ്രതിമകൾ സ്ഥാപിക്കുന്നതാണു പതിവ്. എന്നാൽ അതിൽ നിന്നു വ്യത്യസ്‌തമായ അവതരണ ശൈലിയിൽ ശിൽപികളായ അരുൺ രാമകൃഷ്‌ണൻ, ഐ.പി. രഞ്ജിത്ത്, പി. കെ. ശ്രീകുമാർ, ഉണ്ണികൃഷ്‌ണൻ എന്നിവർ ചേർന്നാണു സുഭാഷ് പാർക്കിലെ ഔഷധ വൃക്ഷം ഒരുക്കിയത്.
കേരളത്തിലെ ഔഷധ സസ്യ വൈവിധ്യം പരിചയപ്പെടുത്താനായി കൊച്ചി കോർപറേഷൻ, ഐസിഎൽഇഐ - ദക്ഷിണേഷ്യ, സി ഹെഡ് എന്നിവർ സഹകരിക്കുന്ന ഇന്ററാക്ട് ബയോ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമാണ് ഔഷധോദ്യാനം തയാറാക്കിയത്.
English Summary : 'Ayurveda Tree' in Kochi's Subhash Park spreads message of hope to fight COVID-19