പാവാട ധരിച്ച് അധ്യാപകരും; സ്പെയിനിൽ വേറിട്ട പ്രതിഷേധം
Mail This Article
ലിംഗവിവേചനത്തിന് എതിരെയുള്ള സ്പെയിനിലെ പാവാട പ്രതിഷേധം സ്വീകാര്യത നേടുന്നു. സ്ത്രീ സ്വാതന്ത്ര്യം, ലിംഗനീതി എന്നീ ആശയങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈക്കൽ ഗോമസ് എന്ന പതിനഞ്ചുകാരൻ പാവാട ധരിച്ച് ക്ലാസിലേക്ക് എത്തിയതാണു സംഭവങ്ങളുടെ തുടക്കം. ഇതു മാനസിക പ്രശ്നമാണെന്നു പറഞ്ഞു ചില അധ്യാപകർ മൈക്കളിനെ നിർബന്ധിച്ച് കൗൺസിലിങ്ങിന് വിധേയനാക്കി. ഈ അനുഭവം പങ്കുവച്ച് മൈക്കൾ വിഡിയോ ചെയ്തോടെയാണു പ്രതിഷേധം ഉയർന്നത്.
മൈക്കിളിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വിദ്യാർഥികൾ പാവാട ധരിച്ച് രാജ്യത്തെ വിവിധ സ്കൂളുകളിൽ എത്താൻ തുടങ്ങി. 2020 ഒക്ടോബറിൽ തുടങ്ങിയ ഈ പ്രതിഷേധം പിന്നീട് അധ്യാപകരും ഏറ്റെടുക്കുകയായിരുന്നു. പാവാട ധരിച്ച് ക്ലാസ് എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് അധ്യാപകർ പ്രതിഷേധത്തിന്റെ ഭാഗമായത്. മാനുവൽ ഒർട്ടീഗ, ബോർജ എന്നീ അധ്യാപകർ മേയ് മാസം മുഴുവൻ പാവാട ധരിച്ചാണ് ക്ലാസ് എടുക്കാൻ എത്തിയത്.
ഇനി മുതൽ എല്ലാ മാസം നാലാം തീയതി സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ സ്കൂളിൽ പാവാട ധരിച്ചെത്താനാണു ചില സ്കൂളുകളിലെ വിദ്യാർഥികളുടെ തീരുമാനം. പരസ്പര ബഹുമാനം, വൈവിധ്യങ്ങളെ ഉൾകൊള്ളുക, സഹിഷ്ണുത എന്നിവയാണ് സ്കൂളുകളിൽ പഠിപ്പിക്കേണ്ടതെന്ന് ഓർമിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.
English Summary : Male teachers in Spain are wearing skirts to class to promote tolerance