ADVERTISEMENT

സ്വന്തം മുഖത്ത് ചെറിയ തുളകള്‍ ഉണ്ടാക്കി അവയെ ആഭരണങ്ങൾ കൊണ്ട് അലങ്കരിക്കുന്നവരെ കണ്ടിട്ടുണ്ടോ? മുഖത്തിന്റെ പലയിടങ്ങളിലായി തുളകൾ ഉണ്ടാക്കുന്ന ഈ പരിപാടിക്ക് ഫെയ്സ് ടണലിങ് എന്നാണു പേര്. മുഖത്ത് 14 തുളകളുമായി ഫെയ്സ് ടണലിങ്ങിൽ ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുകെ ബെഡ്ഫോർഡ് സ്വദേശി ജെയിംസ് ഗോസ്.

മൂന്നു മില്ലിമീറ്ററിനും 18 മില്ലിമീറ്ററിനും ഇടയിൽ വ്യാസമുള്ള തുളകൾ ആണ് ജെയിംസ് മുഖത്ത് ഉണ്ടാക്കിയിരിക്കുന്നത്. നാക്ക് പുറത്തേക്ക് തള്ളാവുന്ന തരത്തിൽ കവിളിലുള്ള വലിയ തുളയാണ് ഇതിൽ ഏറ്റവും വലുത്. മുഖത്ത് 11 തുളകളുള്ള ജർമനിക്കാരൻ ജോയൽ മിഗ്ലറുടെ റെക്കോർഡാണ് ജെയിംസ് തകർത്തത്.

james-goss-1

പതിമൂന്നാം വയസിലാണ് ജെയിംസ് തന്റെ ശരീരത്തിൽ ആദ്യ തുള ഇടുന്നത്. ഇഷ്ടം തോന്നിയ പെൺകുട്ടിയുടെ ആഗ്രഹപ്രകാരം കാതിലായിരുന്നു ആദ്യത്തെ കുത്ത്. പതിനാലാം വയസ്സിൽ ചുണ്ടിൽ തുളയിട്ട് ഒരു ആഭരണമണിയാൻ ശ്രമിച്ചെങ്കിലും അത് അത്ര നന്നായി പര്യവസാനിച്ചില്ല. മുറിവ് പഴുക്കുകയും ഒടുവിൽ അടിയന്തര ചികിത്സയ്ക്ക് വിധേയമാകേണ്ടി വരികയും ചെയ്തു. ഇതിനുശേഷം ഒരു പ്രഫഷനലിന്റെ സഹായത്തോടെയല്ലാതെ മകൻ ഫെയ്സ് ടണലിങ് നടത്തില്ലെന്ന് ജെയിംസിന്റെ അമ്മ ഉറപ്പുവരുത്തി. 15–ാം വയസ്സിൽ കവിളുകൾ തുളയ്ക്കാനുള്ള ആഗ്രഹം ജെയിംസ് പ്രകടിപ്പിച്ചപ്പോൾ അമ്മ ഒരു പ്രഫഷനലിനു സമീപം മകനെ കൊണ്ടുചെന്നു.

ഒരു തുളയിട്ട് കഴിഞ്ഞാൽ പിന്നെ അത് വലുതാക്കാനാണ് ജെയിംസിന്റെ ശ്രമം. പതിനാറാം വയസ്സിൽ കാതിലെ തുള ഇത്തരത്തിൽ വലുതാക്കാനുള്ള ശ്രമം പക്ഷേ ദുരന്തത്തിൽ കലാശിച്ചു. പരിചയക്കുറവുമൂലം തെറ്റായ വലുപ്പത്തിലുള്ള ആഭരണമാണ് ജെയിംസ് തിരഞ്ഞെടുത്തത്. ഫലമോ, ആഭരണം കാതിൽ ഉടക്കുകയും കാത് തന്നെ പിളർന്നു പോകുകയും ചെയ്തു. എങ്കിലും ഫെയസ് ടണലിങ്ങിനോടുള്ള ജെയിംസിന്റെ ഇഷ്ടം തുടർന്നു. കൃത്യമായ ഇടവേളകളിൽ മുഖത്ത് പുതിയ തുളകൾ ഇടും. അങ്ങനെ ഇത് 14 തുളകളായി. അതോടെ ലോക റെക്കോർഡും സ്വന്തമായി.

ജെയിംസ് അണിയുന്ന ആഭരണങ്ങളിൽ പലതും ജൈവ സാമഗ്രികൾ ഉപയോഗിച്ച് നിർമിച്ചതാണ്. ഡിജിറ്റൽ കാലിപ്പറുകൾ ഉപയോഗിച്ച് കൃത്യമായി അളന്നതിനുശേഷം മാത്രമേ തുളയിട്ട് ഏത് ആഭരണവും അണിയാൻ തുടങ്ങാവൂ എന്നും ജെയിംസ് പറയുന്നു. ശരിയായി ആഭരണം തിരഞ്ഞെടുക്കാനും ശ്രമിക്കണം. തെറ്റായ ആഭരണം വേദനയ്ക്കും അണുബാധയ്ക്കും കാരണമാകാമെന്നും ഈ ഗിന്നസ് റെക്കോർഡ് ജേതാവ് കൂട്ടിച്ചേർക്കുന്നു. 

മുൻപ് പിളർന്നു പോയ കാതുകൾ ഈ വർഷം അവസാനത്തോടെ പഴയതുപോലെയാക്കുമെന്ന് ജെയിംസ് പറയുന്നു. മുഖത്ത് ഇനിയും കൂടുതൽ തുളകൾ ഇടാനും പദ്ധതിയുണ്ട്. ഫെയ്സ് ടണലുകൾക്ക് പുറമേ ടാറ്റൂകളും ജെയിംസിന് ഹരമാണ്.

English Summary : James Goss earned the Guinness World Records title for the most flesh tunnels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com