ADVERTISEMENT

ഫാഷൻ ലോകത്തെ പ്രമുഖമായ സുപ്രാനാഷനൽ 2021 ഏഷ്യാ വിഭാഗം കിരീടം സ്വന്തമാക്കിയ മോഡലും അഭിനേതാവുമായ രാഹുൽ രാജശേഖരൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ പ്രതീകമാകുക– ഈ സ്വപ്നത്തിന്റെ പുറകെയായിരുന്നു രാഹുല്‍ രാജശേഖരന്റെ സഞ്ചാരം. ആ സ്വപ്നം സഫലമായി. പോളണ്ടിലെ മലൊപോള്‍സ്കയിലെ സ്ട്രലസ്കി പാർക്ക് ആംഫിതിയറ്ററിൽ നടന്ന സുപ്രാനാഷനൽ 2021 സൗന്ദര്യ പ്രദർശന മത്സരത്തിൽ ഏഷ്യാ വിഭാഗം കിരീടം സ്വന്തമാക്കിയാണ് രാഹുൽ രാജ്യാന്തര അരങ്ങേറ്റം ഗംഭീരമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 31 പേരാണ് മത്സരിച്ചത്. വിവിധ ഘട്ടങ്ങളിലായി നടന്ന ഓഡിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇത്. ഇവരിൽ നിന്ന് അവസാന 10ൽ എത്തിയ രാഹുൽ ഏഷ്യാ വിഭാഗം കിരീടം സ്വന്തമാക്കുകയായിരുന്നു. മികച്ച ഇന്റർവ്യൂവർ ടൈറ്റിലും രാഹുൽ സ്വന്തമാക്കി. പെറുവിൽ നിന്നുള്ള വരോ വർഗാസാണ് സുപ്രാനാഷനൽ കിരീടം നേടിയത്. 

rahul-rajasekharan-2

∙ വൈക്കം സ്വദേശി

വൈക്കം സ്വദേശിയാണു രാഹുൽ രാജശേഖർ. എന്നാൽ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. വൈക്കം കിഴക്കേനട ചിറ്റേഴത്തു (നയന) വീട്ടിൽ രാജശേഖരൻ നായരുടെയും സരോജത്തിന്റെയും മകനാണ്. അച്ഛൻ‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായി വർഷങ്ങൾക്കു മുൻപേ തന്നെ ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയതോടെ രാഹുലിന്റെ പഠനവും അവിടെയായി. 

rahul-rajasekharan-5

∙ അച്ഛന്റെ വാക്ക് മോഡലിങ് താരമാക്കി 

പഠന ശേഷം മാർക്കറ്റിങ് സെയിൽസ് മേഖലയിലേക്ക് തിരി‍ഞ്ഞ രാഹുൽ ഇൗ സമയത്താണു മോഡലിങ് ആദ്യമായി ചെയ്തത്. പഠന കാലത്ത് മോഡലിങ് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. 3 വർഷത്തെ ജോലികൾക്കിടെ മോഡലിങ് ചെയ്തതോടെ മേഖലയോട് ഇഷ്ടം കൂടി. എന്നാൽ ജോലിയുടെ തിരക്ക് കാരണം കൂടുതല്‍ ശ്രദ്ധ  പുലർത്താനായില്ല. അങ്ങനെയിരിക്കെയാണ് അച്ഛനോട് ഇക്കാര്യം പറഞ്ഞത്. മോഡലിങ് താൽപര്യമാണെങ്കിൽ ജോലി ഉപേക്ഷിക്കാന്‍ അച്ഛൻ പറഞ്ഞു. ഇപ്പോൾ ശ്രമിച്ചില്ലെങ്കിൽ ഇനി ഒരിക്കലും സാധിക്കില്ലെന്ന അച്ഛന്റെ വാക്കുകൾ പ്രചോദനമായി. പിറ്റേന്ന് തന്നെ ജോലി രാജി വച്ചു. ഇപ്പോൾ 8 വർഷമായി മോഡലിങ് രംഗത്ത് തിളങ്ങുന്നു. 

rahul-rajasekharan-4

∙ മിസ്റ്റർ ഇന്ത്യ റണ്ണറപ്പ് 

2015–16 ലെ മിസ്റ്റർ ഇന്ത്യ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം നേടിയതാണ് ദേശീയ തലത്തിലേക്ക് രാഹുലിന്റെ വളർച്ചയ്ക്ക് നിർണായകമായത്. തുടർന്നാണ് രാജ്യാന്തര വേദികളിൽ സ്ഥാനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രമങ്ങൾ ആരംഭിച്ചിത്. ഇതിനിടെ രണ്ടു മലയാള സിനിമകളിലും അഭിനയിച്ചു. ദിവാൻജി മൂല ഗ്രാന്റ്്പ്രീ, വരനെ ആവശ്യമുണ്ട് എന്നീ സിനിമകളിലാണ് അഭിനയിച്ചത്. 

∙ വർക്കൗട്ട് 150 

ലോക്ഡൗൺ കാലത്ത് ഇൻസ്റ്റാഗ്രാം വഴി വർക്കൗട്ട് സെഷൻസ് നടത്തിയിരുന്നു. വെറുതെ രസത്തിനായി ആരംഭിച്ച സെഷൻസ് 150 ദിവസം മുടങ്ങാതെ കൊണ്ടുപോകാനായി. രാജ്യത്തു നിന്നും പുറത്തു നിന്നും ഒട്ടേറെപ്പേർ ഇതു കണ്ടു. ചോദ്യങ്ങളും സംശയങ്ങളുമായി എത്തി. അങ്ങനെ ഈറ്റ് ക്ലീൻ സ്റ്റേ ഫിറ്റ് എന്ന മോട്ടോയുമായി ഇൻസ്റ്റാ ലൈവ് സെഷൻസ് നടത്തി. സുപ്രാനാഷനൽ മത്സരത്തിൽ സാമൂഹിക ഇടപെടൽ എന്ന നിലയിൽ ഈ പ്രവർത്തനമാണു രാഹുൽ മുന്നോട്ടു വച്ചത്. സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമാണ് രാഹുൽ. തെരുവ് നായ്ക്കൾക്കു വാക്സിനേഷൻ പ്രവര്‍ത്തനങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠന സഹായം നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ രാഹുലും സുഹൃത്തുക്കളും ചേർന്നു നടത്തുന്നു. 

rahul-rajasekharan-3

∙ സുപ്രാനാഷനലിലെ ഇന്ത്യൻ തിളക്കം

പോളണ്ടിൽ നടക്കുന്ന സുപ്രാനാഷനൽ ബ്യൂട്ടി പേജന്റ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന മത്സരമാണ്. യുവതലമുറയെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണു സുപ്രാനാഷനലിന്റെ പ്രവർത്തനം. യുവാക്കളെ എങ്ങനെ സ്വാധീനിക്കാം എന്നതായിരുന്നു മത്സരത്തിൽ രാഹുലിനോടുള്ള ചോദ്യം. വനിതാ ശാക്തീകരണത്തിനായി പ്രവർത്തിക്കണമെന്ന ഉത്തരമാണു രാഹുൽ നൽകിയത്. ഇതു മത്സരത്തിലെ മികച്ച ഉത്തരമായി തിരഞ്ഞെടുത്തു. ലോകത്തിലെ ഭരണ നേതൃത്വത്തിൽ ഇപ്പോൾ പരമാവധി 80–20 അനുപാതത്തിൽ മാത്രമാണു സ്ത്രീകൾ. ലോകം കൊറോണയിൽ വിറങ്ങലിച്ചപ്പോൾ ന്യൂസിലന്‍ഡ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വനിതാ നേതൃത്വത്തിന്റെ പ്രവർത്തനം രാഹുൽ എടുത്തു കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com