ADVERTISEMENT

ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വിരേതിഹാസമാണ് കീഴരിയൂർ. ചോരത്തിളപ്പുള്ള ഒരു കൂട്ടം സ്വാതന്ത്ര്യസമരനായകർ കീഴരിയൂരിന്റെ മണ്ണിൽ ഒത്തുകൂടി ബോംബുണ്ടാക്കുകയും കേരളത്തിന്റെ വിവിധയിടങ്ങളിൽ ഒരേ സമയം സ്ഫോടനം നടത്തുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടീഷ് പട്ടാളം വിറച്ചു. സമരചരിത്രത്തിലെ ഒളിമങ്ങാത്ത ഈ ഇതിഹാസം ജില്ലയിലെ ഒരു കൂട്ടം ചിത്രകലാ അധ്യാപകർ ക്യാൻവാസിലേക്കു പകർത്തി. അടുത്തിടെ നടത്തിയ ക്യാംപിലാണ് 24 ചിത്രങ്ങൾ പിറവിയെടുത്തത്.

 

∙ എന്താണ് കീഴരിയൂർ ബോംബുകേസ്?

painting-16
കീഴരിയൂരിലേക്ക് മല കയറിവരുന്ന ചൂട്ടുകൾ. പുഴയാൽ ചുറ്റപ്പെട്ട പാറപ്പുറം. പുഴയിൽ പ്രതിബിംബം. മേപ്പയ്യൂർ ജിവിഎച്ച്എസ്എസ്സിലെ അധ്യാപകൻ റഹ്മാൻ കൊഴുക്കല്ലൂർ വരച്ച ചിത്രം

 

painting-17
ജെയിലിൽ ചതുരംഗക്കളിയുമായി ബോംബുകേസ് പ്രതികൾ. കഠിനമായ പീഡനങ്ങളെ മറികടക്കാനും പ്രതീക്ഷയോടെ ജീവിക്കാനും ഭാവി ആസൂത്രണം ചെയ്യാനും അവരെ സഹായിച്ചത് ഇത്തരം ഒരുമിച്ചുള്ള ഒഴിവുസമയങ്ങളായിരുന്നു. ഫറോക്ക് ഗവ. ഗണപത് വിഎച്ച്എസ്എസ്സിലെ അധ്യാപിക മേരി എർമിന റോഡ്രിഗ്സ് വരച്ച ചിത്രം.

1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്. കരിവെള്ളൂർ സമരത്തിനും പുന്നപ്ര–വയലാർ സമരങ്ങൾക്കുംമുൻപ് കേരളത്തെ പിടിച്ചുലച്ച സംഭവമായിരുന്നു കീഴരിയൂർ ബോംബുകേസ്. സമരക്കാർ ചേമഞ്ചേരി സബ്‌‍രജിസ്ട്രാർ ഓഫീസും തിരുവണ്ണൂർ റെയിൽവേസ്റ്റേഷനും കൊത്തല്ലൂർ കുന്നത്തറ അംശക്കച്ചേരിയും അഗ്നിക്കിരയാക്കുകയും ഉള്ളിയേരി പാലം തകർക്കുകയും ടെലഗ്രാഫ് ലൈൻ മുറിച്ചുമാറ്റുകയും ചെയ്തു. 

p1
കീഴരിയൂരിലെ താന്നിമരത്തിനടുത്തുള്ള പാറക്കെട്ടിൽ സ്ഫോടനം നടക്കുന്നു. സ്ഫോടനത്തിൽ പാറയും താന്നിമരവും തകർന്നു. ഇരിങ്ങൽ കോട്ടയ്ക്കൽ കെഎംഎച്ച്എസ്എസ്സിലെ അധ്യാപിക രഗിഷ കുറ്റിപ്പുറത്ത് വരച്ച ചിത്രം

 

painting-21
കീഴരിയൂർ ബോംബ് കേസിലെ പ്രതികളെ കോഴിക്കോട് ജെയിലിൽനിന്ന് ഹജൂർകച്ചേരിയിലേക്ക് കൊണ്ടുപോകുന്നു. ബ്രിട്ടീഷ് പൊലീസും പട്ടാളവും ഇവരെ അനുഗമിച്ചു. ജനങ്ങൾ ഇവരെ അനുഗമിച്ചു. കടമേരി ആർഎസിഎച്ച്എസ്എസ്സിലെ അധ്യാപകൻ കുഞ്ഞബ്ദുള്ള തച്ചോളി വരച്ച ചിത്രം

1942 നവംബർ 17 നായിരുന്നു സ്ഫോടനങ്ങൾ നടന്നത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കു സമീപം കീഴരിയൂരിലെ കൂന്തങ്കല്ലുള്ളതിൽ വീട്ടിലായിരുന്നു ബോംബ് നിർമാണം. കൊടുംകാടായിരുന്ന മാവട്ട് മലയിൽ പരീക്ഷണവും നടത്തി. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സോഷ്യലിസ്റ്റ് ഡോ. കെ.ബി. മേനോനും കൂട്ടുകാരും കോഴിക്കോട് ചാലപ്പുറത്തെ വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ ചേർന്ന രഹസ്യയോഗം ചേർന്ന് നവംബർ ഒൻപതിനു വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. 

painting-20
കീഴരിയൂർ ബോംബ്കേസിലെ പ്രതികളെ അറസ്റ്റുചെയ്ത് കൊണ്ടുപോവുന്നു. നാദാപുരം പേരോട് എംഐഎംഎച്ച്എസ്എസ്സിലെ അധ്യാപകൻ അബ്ദുൽലത്തീഫ് വരച്ച ചിത്രം.

 

കീഴരീയൂർ ഗ്രാമത്തെ ബോംബു നിർമാണത്തിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തു. അക്കാലത്ത് നെല്ല്യാടിപ്പുഴയ്ക്കു കുറുകെ പാലമുണ്ടായിരുന്നില്ല. കീഴരിയൂർ പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുഴകൾ കടന്ന് കാടുകൾക്കു നടുവിൽ പാറക്കെട്ടുകൾക്കു മുകളിൽ‍ ബ്രിട്ടീഷ് പട്ടാളം എത്തിച്ചേരില്ലെന്ന തിരിച്ചറിവാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. നവംബർ ഒൻപതിന് ബോംബു നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്ഫോടനം 17ലേക്കു മാറ്റി. മലമുകളിലെ ബോംബുസ്ഫോടനത്തെക്കുറിച്ച് പൊലീസിന് അറിവുകിട്ടി. ഇതറിഞ്ഞ സമരപോരാളികൾ  ബോംബും നിർമാണസാമഗ്രികളും കാട്ടിലൂടെ ചുമന്നു കൊണ്ടുപോയി. 

painting-19
മാവട്ട് മലയിൽ വച്ച് ബോംബ് പരീക്ഷണം നടത്തുന്നു.നടുവത്തൂർ എസ്‌വിഎ എച്ച്എസ്എസ്സിലെ അധ്യാപകൻ എ.ഇ ലിനീഷ് വരച്ച ചിത്രം.

 

p3
പുഴകളും മലകളും കാടും കണ്ടൽക്കാടുകളും ഇടതിങ്ങിയ കീഴരിയൂർ ഭൂപ്രദേശം. മണ്ണൂർ സിഎംഎച്ച്എസ്എസ്സിലെ അധ്യാപകൻ കലേഷ്.കെ.ദാസ് വരച്ച ചിത്രം
painting-15
റെയിൽപാലത്തിൽ ബോംബുവച്ച സംഘം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു നിരീക്ഷിച്ചു. പക്ഷേ ട്രെയിൻ കടന്നുപോയ ശേഷമാണ് ബോംബു പൊട്ടിയത്. നൊച്ചാട് എച്ച്എസ്എസ്സിലെ അധ്യാപകൻ കെ.ബവീഷ് വരച്ച ചിത്രം
painting-14
കീഴരിയൂർ അങ്ങാടിയിൽ സമാധാനപരമായി നടന്ന ജാഥയെ പൊലീസെത്തി അറസ്റ്റുചെയ്തു കൊണ്ടുപോവുന്നു.ചിങ്ങപുരം സികെജിഎം എച്ച്എസ്എസ്സിലെ അധ്യാപകൻ സദാനന്ദന്‍ സർഗ വരച്ച ചിത്രം.
painting-13
കീഴരിയൂരിൽ സ്ത്രീകൾ‍ക്ക് ജോലി നൽകാൻ ചർക്കാ സംഘത്തിന്റെ നേതൃത്വത്തിൽ നൂൽനൂൽപ് പരിശീലനം.തൂണേരി ബിആർസിയിലെ അധ്യാപിക മനീഷ മുറുവശ്ശേരി വരച്ച ചിത്രം
P7
കീഴരിയൂർ കേസിലെ തടവുകാരെ ജെയിലിനകത്തുപോലും കയ്യാമത്തിൽ ബന്ധിച്ചാണ് കിടത്തിയിരുന്നത്. തടവറയിൽ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥ. തൊട്ടരികിൽ കോളറ രോഗികളും അവരുടെ മലമൂത്ര വിസർജനവും. ചേവായൂർ ജെഡിടി ഇസ്‌ലാം എച്എസ്സിലെ അധ്യാപകൻ സാജിദ് ചോല വരച്ച ചിത്രം
p6
നിർമിച്ച ബോംബുകളും മറ്റു സാമഗ്രികളും കാട്ടിൽക്കൂടി ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോവുന്ന സംഘം.ഉമ്മത്തൂർ എസ്ഐഎച്ച്എസ്എസ്സിലെ അധ്യാപകൻ എം.സി.സത്യൻ വരച്ച ചിത്രം
p5
കീഴരിയൂരിന് അതിരിടുന്ന നെല്ല്യാടിപ്പുഴ. കൊയിലാണ്ടി പൊയിൽക്കാവ് യുപി സ്കൂളിലെ എൻ.സൂരജ് വരച്ച ചിത്രം.
painting-11
സംഭവശേഷം കീഴരിയൂരിലെ വീടുകളിൽ പൊലീസുകാർ റെയ്ഡ് നടത്തി. ആടുകളെയും കോഴികളെയുംവരെ പൊലീസുകാർ കൊണ്ടുപോയി. കുണ്ടുതോട് ജിയുപിസ്കൂളിലെ അധ്യാപകൻ കെ.സതീശൻ വരച്ച ചിത്രം.
p4
കീഴരിയൂരിലെ ലേബർസ്കൂളിൽ ഖദർവസ്ത്രധാരികളായ അധ്യാപകർ ദരിദ്രരായ വിദ്യാർഥികളെയും സമ്പന്നരായ വിദ്യാർഥികളെയും ഇടകലർത്തി തുല്യരായി പരിഗണിച്ച് വിദ്യാഭ്യാസം നൽകുന്നു. വട്ടോളി നാഷണൽ എച്ച്എസ്എസ്സിലെ അധ്യാപകൻ ജി.എൽ. ലഗേഷ് വരച്ച ചിത്രം
painting-9
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ കേന്ദ്രമായ കീഴരിയൂർ ടൗൺ. കുറുമയിൽ കേളുക്കുട്ടിയുടെ രണ്ടുനില പീടിക. അതിനുമുന്നിലായി സ്വാതന്ത്ര്യസമര സേനാനികൾ ആരംഭിച്ച സ്കൂൾ. സമീപത്ത് ആത്മവിദ്യാസംഘത്തിന്റെ വായനശാലയും കിണറും. നടുവണ്ണൂർ ജിഎച്ച്എസ്എസ്സിലെ അധ്യാപകൻകെ.സി രാജീവൻ വരച്ച ചിത്രം.
painting-8
കുന്നുകൾക്കും മലകൾക്കുമിടയിൽ കണ്ടൽക്കാടുകളാൽ സമൃദ്ധമായ വെള്ളക്കെട്ടുകൾ. കീഴരിയൂരിലേക്കുള്ള പ്രവേശനകവാടമായ നെല്യാടിക്കടവിൽ കെട്ടുവള്ളങ്ങളും കാണാം. കൊയിലാണ്ടി ജിഎം വിഎച്ച്എസ്എസ്സിലെ അധ്യാപകൻ ഷാജി കാവിൽ വരച്ച ചിത്രം
painting-7
തൈക്കണ്ടി പാച്ചർ, പഞ്ഞാട്ട് രാമോട്ടി, കുറുമയിൽ കേളുക്കുട്ടി, കുറുമയിൽ നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോംബുനിർമാണത്തിനായി രഹസ്യയോഗം ചേർന്നത്. കൊയിലാണ്ടി ജിവിഎച്ച്എസ്എസ്സിലെ കെ.രജികുമാർ വരച്ച ചിത്രം.
painting-6
കലാപകാരികൾ റജിസ്ട്രാർഓഫിസിനു തീയിട്ടു. ചെറുവണ്ണൂർ ജിവിഎച്ച്എസ്എസ്സിലെ അധ്യാപകൻ രാംദാസ് കക്കട്ടിൽ വരച്ച ചിത്രം.
painting-5
ഫറോക്ക് റെയിൽവേസ്റ്റേഷനിൽ നടന്ന ബോംബുസ്ഫോടനം. പാറക്കടവ് ജിഎംയുപിഎസ് അധ്യാപകൻ പി.വത്സൻ വരച്ച ചിത്രം.
painting-4
വലിയ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തിനുനടുക്കുള്ള കൂന്തങ്ങലൂർ വീട്.അഴിയൂർ ജിഎച്ച്എസ്എസ്സിലെ അധ്യാപകൻ പി.രാജീവൻ വരച്ച ചിത്രം.
painting-3
വിശപ്പിനുമുന്നിൽ ഉച്ചനീചത്വങ്ങളില്ല. ലേബർസ്കൂളിലെ കുട്ടികൾ ഒരുമിച്ചിരുന്ന് വിവേചമില്ലാതെ ഭക്ഷണം കഴിക്കുന്നു. കൂരാച്ചുണ്ട് സെന്റ്തോമസ് എച്ച്എസ്സിലെ അധ്യാപിക എൻ.എ.ജെസ്സി വരച്ച ചിത്രം
painting-2
ജെയിലറയിലെ പൊലീസ് മർദനം. ഒഞ്ചിയം യുപി സ്കൂളിലെ അധ്യാപകർ പ്രഭ കുമാർ വരച്ച ചിത്രം
art-teachers-portrayed-keezhariyoor-bomb-case-in-24-paintings
തിരുവണ്ണൂർ റെയിൽവേസ്റ്റേഷൻ കത്തിക്കുന്നു. പ്രഭ കുമാർ വരച്ച ചിത്രം

എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടു. എങ്കിലും പാട്യം വില്ലേജ് ഓഫിസ്, കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ‍ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി.

 

സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് കീഴരിയൂരിൽ അഴിഞ്ഞാട്ടം നടത്തി. പ്രക്ഷോഭകാരികളുടെ കുടുംബാംഗങ്ങളെ പോലും പോലീസ് വെറുതെ വിട്ടില്ല. കെ.ബി. മേനോനും മത്തായി മാഞ്ഞൂരാനും പുറമെ സി.പി. ശങ്കരൻ നായർ, വി.എ. കേശവൻ നായ‍ർ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ. വാസുദേവൻ, എൻ.പി. അബു, കെ. നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി. പാച്ചർ, കുറുമയിൽ നാരായണൻ, കെ. കുഞ്ഞിരാമൻ, കെ.വി. ചാമു, വി. പ്രഭാകരൻ, കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങൾ, എസ്.എൻ. വള്ളിൽ, വി.കെ. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ, സി. ദാമോദരൻ, കെ.ടി. അലവി, സി. ചോയുണ്ണി എന്നിവരായിരുന്നു പ്രതികൾ. 12 പേർക്ക് ഏഴു കൊല്ലം തടവും ഒരാൾക്കു 10 കൊല്ലം കഠിന തടവുമായിരുന്നു ശിക്ഷ. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ.ബി. മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. വി.എ. കേശവൻ നായരുടെ 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണ്.

 

∙ ചരിത്രം ചിത്രമാക്കി അധ്യാപകർ

 

ചരിത്ര സംഭവങ്ങൾക്കസാക്ഷിയായ കീഴരിയൂരിലെ മലമുകളിലുള്ള നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുദിവസം ഒത്തുകൂടിയാണ് അധ്യാപകർ ചിത്രങ്ങൾ വരച്ചത്. കീഴരിയൂർ ബോംബുകേസിന്റെ പ്രാഥമിക ആലോചന, ബോംബ് നിർമാണ പ്രക്രിയ, മറ്റു സ്ഥലങ്ങളിലേക്ക ബോംബുകൊണ്ടുപോയ സംഭവം തുടങ്ങിയ 24 കാഴ്ചകളാണ് അധ്യാപകർ ചിത്രങ്ങളിലേക്ക് പകർത്തിയത്.

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ പ്രധാന സംഭവമായ കീഴരിയൂർ ബോംബുകേസ് അടിസ്ഥാനമാക്കി ‘ കീഴരിയൂർ ബോംബ്കേസ്: ക്വിറ്റ് ഇന്ത്യാ ചരിത്രസ്മൃതി’ എന്ന പേരിൽ ക്യാംപ് നടത്തിയതെന്ന് പരിപാടിയുടെ കൺവീനറും സോഷ്യൽസയൻസ് അ്യാപകരുടെ ജില്ലാകൂട്ടായ്മയുടെ ജില്ലാസെക്രട്ടറിയുമായ കെ.രാധാകൃഷ്ണൻ പറഞ്ഞു. അടുത്ത വർഷം പാഠ്യപദ്ധതിയിൽ കീഴരിയൂർ ബോംബുകേസ് ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ക്യാംപിൽ വരച്ച ചിത്രങ്ങൾ ഡിസംബർ 12 മുതൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com