ADVERTISEMENT

ചരിത്രത്തിൽ പട നയിച്ചവർ ഏറെയുണ്ട്. വ്യക്തികളും സമൂഹങ്ങളും രാജാക്കന്മാരുമടക്കം പലർ. ചിലർ നടത്തിയ പോരാട്ടം മനസ്സും ഹൃദയവും ആത്മാവും കീഴടക്കാൻ, മറ്റു ചില പടയോട്ടങ്ങൾ രാജ്യം കീഴടക്കാൻ. ചിലർ വാണു, ചിലർ വീണു. ചിലർ ലോകാവസാനത്തോളം നിലനിൽക്കുന്ന വിപ്ലവകാരികളായിമാറി. ചിലരുടെ വിപ്ലവം ഇടയ്ക്കുവച്ചു വഴിമാറി. എന്നും തുടരുന്നതാണ് പോരാട്ടം. അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് ചേറൂർ പട, 150 വർഷം മുൻപ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും പരിസരത്തും തുടക്കമിടുകയും ചേറൂരിൽ അവസാനിക്കുകയും ചെയ്ത പോരാട്ടത്തിന്റെ ചോര വീണ കഥ. കഥയല്ല സംഭവം. തൃശൂർ രംഗചേതനയുടെ ചേറൂർ പട എന്ന നാടകം ഈ പടയോട്ടത്തിന്റെ ആത്മാവു തേടുകയാണ്. കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകോത്സവത്തിന്റെ ഭാഗമായി രണ്ടിടങ്ങളിൽ നാടകം അവതരിപ്പിച്ചുകഴിഞ്ഞു. പ്രോത്സാഹനവും വിമർശനവും ഏറ്റുവാങ്ങി പുതിയ സംവാദതലങ്ങൾ ഒരുക്കുകയാണ് നാടകം,  പ്രത്യേകിച്ചും ചേറൂർ വിപ്ലവത്തിന്റെ പശ്ചാത്തലം സമകാലീന സംഭവങ്ങളുമായി സാമ്യപ്പെടുമ്പോൾ. 

തിരൂരങ്ങാടി മുതൽ ചേറൂർ വരെ

1921 ലെ മലബാർ കലാപത്തിനും മുൻപ് നടന്നൊരു വിപ്ലവത്തിന്റെ കഥയാണിത്. ഹിന്ദു ജന്മിത്വത്തിന്റെ ദുഷിച്ച നിലപടുകൾക്കെതിരെ മമ്പുറം തങ്ങളുടെ നേതൃത്യത്തിൽ മുസ്ലിങ്ങൾ നടത്തിയ വിപ്ലവം.  മാറു മറച്ചു മുസ്ലിമായി മാറിയ ദലിത് വനിതയുടെ കുപ്പായം വലിച്ചുകീറി മുലയരിഞ്ഞ ജന്മിയും അയാളുടെ തലയരിഞ്ഞ വീര്യത്തിന്റെ ചോരമണവുംജന്മിയായ കാപ്രാട്ട് കൃഷ്ണപ്പണിക്കരുടെ തലയറുക്കുന്നതോടെ ബ്രിട്ടിഷ് സൈന്യം ജന്മിയോടും ജന്മിത്വത്തോടും കൂട്ടുചേരുന്നു. പിന്നെ പോരാട്ടം ഈ സഖ്യവും മുസ്ലിങ്ങളും തമ്മിലായിമാറുന്നു. ഏറെ പോരാട്ടത്തിനുശേഷം ചേറൂരിൽ ഒളിവിൽ പാർത്ത പോരാളികളുമായി ബ്രിട്ടിഷ് സൈന്യം ഏറ്റുമുട്ടുന്നു. അടിമത്തം അവസാനിപ്പിക്കാനും സ്ത്രീത്വം ഉയർത്തിപ്പിടിക്കാനും തന്നെയായിരുന്നു തങ്ങളുടെ പോരാട്ടമെന്നു പറഞ്ഞ് ഒടുവിൽ ഇവർ ബ്രിട്ടിഷ് തോക്കുകൾക്കു മുന്നിൽ തലയുയർത്തിനിന്ന് ജീവൻ വെടിയുന്നു. ധീര രക്തസാക്ഷികളായി അവരെ ഇന്നും മുസ്ലിം സമുദായം കണക്കാക്കുന്നു. 

cheroor-pada-drama-1
ചേറൂർ പട നാടകത്തിൽനിന്ന്

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകം സംവിധാനം ചെയ്തിരിക്കുന്നത് രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ കെ.വി. ഗണേഷാണ്. ചരിത്രരേഖകളിൽ അധികം പരാമർശിക്കാത്തതാണ് ചേറൂർ വിപ്ലവം. ഏറെ അന്വേഷണത്തിനുശേഷം ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത് കെ. ഗിരീഷാണ്. കൃഷ്ണപ്പണിക്കരായി സിനിമാതാരം സുനിൽ സുഖദ രംഗത്തെത്തുമ്പോൾ മമ്പുറം തങ്ങളായി ഹബീബ് ഖാൻ അരങ്ങുവാഴുന്നു. കൃഷ്ണപ്പണിക്കരുടെ സഹായിയായ നായരായി ജോസ് തെക്കേക്കര അസാമാന്യമായ അഭിനയം കാഴ്ചവയ്ക്കുന്നു. മുപ്പതോളം പേരുള്ള അഭിനേതാക്കളുടെ കൂട്ടായ്മയാണ് ഈ ചരിത്രനാടകം. 

cheroor-pada-drama-4
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കു സമീപമുള്ള ചെമ്മാട്, ചേറൂർ കലാപത്തിൽ രക്തസാക്ഷികളായവരെ കബറടക്കിയിരിക്കുന്ന സ്ഥലം.

എന്നും പ്രസക്തം ചേറൂർ പടയും ഉൾപ്പിരിവുകളും

മമ്പുറം കുടുംബങ്ങളും കാപ്രാട്ട് കൃഷ്ണപ്പണിക്കരുടെ പിൻഗാമികളും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ചേറൂർ പടയെ പ്രസക്തമാക്കുന്നത് സമകാലീന സംഭവങ്ങളുമായുള്ള അതിന്റെ അസാധാരണമായ സാമ്യമാണ്. കാപ്രാട്ട് കൃഷ്ണപ്പണിക്കർ എന്ന ജന്മിയുടെ നവ രൂപങ്ങൾ എത്രത്തോളം വേണമെങ്കിലും നമുക്കുചുറ്റിലുംനിന്ന് നമ്മെ അപഹസിക്കുന്നുണ്ട്. ഒരു വ്യത്യാസം മാത്രം. കൃഷ്ണപ്പണിക്കർ മേൽവസ്ത്രം ധരിച്ചില്ലായിരുന്നെങ്കിൽ ഇന്ന് അണിഞ്ഞൊരുങ്ങിവന്ന് ‘ജനകീയ’രായാണ് ജന്മിത്വവും മാടമ്പിത്തരവും പുനരവതരിക്കുന്നത്. അത് രാഷ്ട്രീയത്തിലായാലും കലയിലായാലും സാംസ്കാരികരംഗത്തായാലും. വിപ്ലവമായിരുന്നു ചേറൂർ പടയെങ്കിൽ പിന്നീട് ലോകമാകമാനം വിപ്ലവം എത്രയോതരത്തിൽ വഴിമാറി. ഇതൊരു ഓർമപ്പെടുത്തലാണ്. ചേറൂർ പടപോലുള്ള വിപ്ലവം നയിച്ചവരാണ് നിങ്ങളെന്ന ഓർമപ്പെടുത്തൽ. ദലിതരുടെയും കീഴാളരുടെയും രക്ഷാകർതൃത്വം ഏറ്റെടുത്ത വിപ്ലവത്തിലൂടെ ധീരരക്തസാക്ഷികളായി മാറിയവരാണ് നിങ്ങളെന്ന തെര്യപ്പെടുത്തൽ. തുടർന്നുകൊണ്ടേയിരിക്കുന്ന വിപ്ലവമാണ് ചേറൂർ പടയെന്ന നാടകം മുന്നോട്ടുവയ്ക്കുന്നതും വയ്ക്കേണ്ടതും. കാഴ്ചക്കാർക്ക് സ്വയം ജന്മിയാകാം, ഓച്ഛാനിച്ചുനിൽക്കുന്ന കീഴാളനാകാം. ചേറൂർ പടയിലെ ഒരംഗവുമാകാം. നാടകത്തെ സംബന്ധിച്ച് രാഷ്ട്രീയവും ജാതീയവുമായുള്ള മുറുമുറുപ്പുകൾ ചെറിയതോതിലെങ്കിലും ഉയരുന്നതായി സംവിധായകൻ ഗണേഷ് പറയുന്നു. പക്ഷേ സംവാദം തുടരട്ടെയെന്നാണു നിലപാട്. ഏതു നാടകത്തിന്റെയും അവസാന രംഗം ഒരുങ്ങുന്നത് അരങ്ങിലല്ല, കാണികളുടെ മനസ്സിലാണ്. അങ്ങനെതന്നെയാണ് എല്ലാ വിപ്ലവങ്ങളുമെന്ന് ചേറൂർ പട അടിവരയിടുന്നു. 

cheroor-pada-drama-5
സംവിധായകൻ കെ.വി. ഗണേഷ്

ഗണേഷും 200 നാടകങ്ങളും 

സംവിധായകൻ കെ.വി. ഗണേഷ് 35 വർഷമായി നാടകരംഗത്തു സജീവം. 31വർഷമായി രംഗചേതനയ്ക്കൊപ്പമുണ്ട്. കുട്ടികളുടെ നാടകങ്ങളടക്കം ഇതിനകം ഇരുനൂറോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ഈ മുഴുവൻസമയ നാടകക്കാരൻ. രംഗചേതനയിൽ ചിൽഡ്രൻസ് തിയറ്റർ എന്ന സങ്കൽപം ഗണേഷ് മുന്നോട്ടുവച്ചതാണ്. കോവിഡ്കാലത്തൊഴികെ എത്രയോ വർഷം അത് അരങ്ങുനിറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com