പോരാട്ടത്തിൽ സുനക്കിന്റെ ഷൂസും ട്രേസിന്റെ കമ്മലും വരെ; ചൂടൻ ചർച്ച
Mail This Article
ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാന്‍ ഋഷി സുനക്കും ലിസ് ട്രേസും തമ്മിലുള്ള പോരാട്ടം തുടരവേ ചർച്ചകളിൽ നിറഞ്ഞ് ഷൂസും കമ്മലും. സുനക്കിന്റെ ഷൂസിന്റെയും സ്യൂട്ടിന്റെയും വില ട്രേസിന്റെ കമ്മലും താരതമ്യപ്പെടുത്തിയുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ വാഗ്‌വാദത്തിന് തുടക്കമിട്ടത്.
4.5 പൗണ്ട് വിലയുള്ള സാധാരണ കമ്മലാണ് ട്രേസ് ഉപയോഗിക്കുന്നത്. ലക്ഷ്വറി ബ്രാൻഡ് പ്രദയുടെ 450 പൗണ്ടിന്റെ ഷൂസും 3500 പൗണ്ട് വിലയുള്ള സ്യൂട്ടുമാണ് സുനക് ധരിക്കുന്നത് എന്നു ബോറിസ് ജോൺസന്റെ കൾച്ചറൽ സെക്രട്ടറിയായിരുന്ന നദിൻ ഡോറിസ് ട്വീറ്റ് ചെയ്തിരുന്നു. ട്രേസിന്റേത് ലാളിത്യമുള്ള ജീവിതശൈലിയാണെന്നും ബ്രിട്ടൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് അങ്ങനെ ഒരാളാണു ഭരിക്കേണ്ടതെന്നു സൂചിപ്പിക്കാനായിരുന്നു ഇത്. എന്തു ധരിക്കണമെന്നത് ഒരു വ്യക്തിയുടെ തീരുമാനമാണെന്നും വ്യക്തിപരമായ ആക്രമണം ശരിയല്ലെന്നുമാണ് ഋഷി അനുകൂലികളുടെ മറുപടി. രാജ്യത്തെ നയിക്കാനുള്ള കഴിവുണ്ടോ എന്നതാണു മാനദണ്ഡമെന്നും അവർ ഓർമിപ്പിക്കുന്നു.
അതേസമയം മുന്‍ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലുള്ള ഇഞ്ചോടിച്ച് പോരാട്ടം തുടരുകയാണ്. ആദ്യ ടിവി സംവാദത്തിനുശേഷം നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ സുനകിനാണ് നേരിയ മുൻതൂക്കം. 1.8 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് രണ്ടു പേരിലൊരാളെ പുതിയ നേതാവായി തിരഞ്ഞെടുക്കുക. സെപ്റ്റംബർ 5ന് വിജയിയെ പ്രഖ്യാപിക്കും.