ADVERTISEMENT

സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അഭിമാനിക്കാൻ മലപ്പുറത്തിനും വകയുണ്ട്. മഞ്ചേരി ഇളംകൂർ സ്വദേശി ശബരി ജാനകിയാണ് കൺസലേഷൻ പ്രൈസിലൂടെ മലപ്പുറത്തിന്റെ പ്രതിനിധിയായത്. ഇതിനകം ദേശീയ, രാജ്യാന്തര തലങ്ങളിൽ ഒട്ടേറെ ഫൊട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ശബരി. മൂന്നാർ മലനിരകളിലൂടെ വരിവരിയായി നടന്നുപോകുന്ന അമ്പതോളം കാട്ടുപോത്തുകളുടെ ചിത്രമാണ് ഇപ്പോൾ അവാർഡിന് അർഹനാക്കിയത്. ആ അവിസ്മരണീയ ക്ലിക്കിന് പിന്നിലെ കഥ ശബരി പറയുന്നു.

 

‘‘വനംവകുപ്പിന്റെ നാല് ദിവസത്തെ സർവ്വേയ്ക്ക് വേണ്ടിയാണ് ഞങ്ങൾ മൂന്നാറിൽ എത്തിയത്. ബേസ് ക്യാംപിൽ നിന്ന് ആറുമണിക്കൂർ നടന്നാലേ സർവ്വേ പ്രദേശത്ത് എത്തൂ. ക്യാമറയും നാലുദിവസത്തെ താമസത്തിന് ആവശ്യമായ ഭക്ഷണവുമടക്കമുള്ള സാധനങ്ങൾ ചുമന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങിയ നടത്തം. ക്യാംപിലെത്തുമ്പോൾ രാത്രി രാത്രി 9:30. ഇതിനിടെ ചെറിയൊരു അപകടം. മഞ്ഞുവീണ പുൽമേട്ടിൽ കാൽ തെന്നി ഞാൻ താഴെ വീണു. പൊന്നുപോലെ കയ്യിൽ കരുതിയിരുന്ന ക്യാമറ മണ്ണിൽ ഇടിച്ചു പൊട്ടി. ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ അവസ്ഥ. 

നാലാം ദിവസം സർവേയ്ക്ക് ഇടയിലാണ് ആവേശമുണർത്തിയ ഒരു കാഴ്ച കണ്ടത്. നേരെ എതിർവശത്തുള്ള കുന്നിലൂടെ ഒരുപറ്റം കാട്ടുപോത്തുകൾ വരിവരിയായി നടന്നു പോകുന്നു. കൂടെയുണ്ടായിരുന്ന ഗുരുവായൂർ സ്വദേശി ശ്രീനിവാസന്റെ ക്യാമറ ‌കടം വാങ്ങി. മെമ്മറി കാർഡ് മാറ്റിയിട്ട് ഫോട്ടോയെടുത്തു. മൂന്നോ നാലോ ക്ലിക്ക്. ക്യാമറ തിരിച്ചു കൊടുത്തു. മികച്ച ഫ്രെയിം ആണെന്ന് ഉറപ്പുള്ളതുകൊണ്ട് കൂടെയുള്ളവരോട് പറഞ്ഞു. ഈ ചിത്രത്തിന് ഒരു അവാർഡിന് സാധ്യതയുണ്ടെന്ന്’’. ശബരിയുടെ ആത്മവിശ്വാസം പോലെ അവാർഡ് തേടിയെത്തി.

ലണ്ടൻ ആസ്ഥാനമായ നാച്ചുറൽ ഹിസ്റ്ററിക് മ്യൂസിയം സംഘടിപ്പിക്കുന്ന വേൾഡ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ഇയർ മത്സരത്തിന്റെ കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റാണ് ശബരി. സാങ്ച്യറി ഏഷ്യ അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ ഇതിനകം നേടി. മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനാണ്. ആരോഗ്യവകുപ്പിലെ ജീവനക്കാരിയായ ഭാര്യ സബിനയും മക്കളായ നമികയും നന്ദയും നൽകുന്ന പിന്തുണയാണ് വിജയത്തിന്റെ രഹസ്യം എന്ന് ശബരി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com