ലേലം നിരാശാജനകം; പിങ്ക് ഡയമണ്ടിന് ലഭിച്ചത് 231 കോടി രൂപ മാത്രം
Mail This Article
പിയർ ആകൃതിയിലുള്ള അപൂര്‍വമായ പിങ്ക് ഡയമണ്ടിന് ജനീവയില്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 28.8 ദശലക്ഷം ഡോളര്‍ (ഏകദേശം 231 കോടി ഇന്ത്യൻ രൂപ). ഫീസും മറ്റ് നികുതികളും അടക്കമാണ് ഈ തുക. ഫോര്‍ച്യൂണ്‍ പിങ്ക് എന്ന് പേരിട്ട ഈ ഡയമണ്ട് ലേലത്തിന് വച്ചത് ക്രിസ്റ്റീസ് ജ്വല്ലറി ഡിപ്പാര്‍ട്ട്മെന്‍റാണ്. ഈ വിഭാഗത്തിലെ ഏറ്റവും വലതും രൂപഭംഗിയുള്ളതുമായ ഡയമണ്ടാണ് ഫോര്‍ച്യൂണ്‍ പിങ്ക്.
എന്നാല്‍ പ്രതീക്ഷിച്ച അത്ര വില ലേലത്തില്‍ ഈ ഡയമണ്ടിന് ലഭിച്ചില്ല. 35 ദശലക്ഷം ഡോളറിനെങ്കിലും ഇത് വിറ്റുപോകുമെന്നാണ് കരുതിയിരുന്നത്. ഏഷ്യക്കാരനായ ഒരാളാണ് ഡയമണ്ട് സ്വന്തമാക്കിയത്. 15 വര്‍ഷങ്ങള്‍ക്കും മുന്‍പ് ബ്രസീലില്‍ നിന്നാണ് പിങ്ക് നിറത്തിലുള്ള ഈ ഡയമണ്ട് ഘനനം ചെയ്തെടുത്തതെന്ന് ക്രിസ്റ്റീസ് ജ്വല്ലറി ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മാക്സ് ഫോസെറ്റ് സ്വിസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രകൃതിയിലെ ദിവ്യാദ്ഭുമെന്നാണ് മാക്സ് ഫോര്‍ച്യൂണ്‍ പിങ്കിനെ വിശേഷിപ്പിക്കുന്നത്.
16-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ഗോല്‍ക്കോണ്ട ഖനികളിലാണ് ആദ്യമായി പിങ്ക് ഡയമണ്ടുകള്‍ ഖനനം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം ആഫ്രിക്ക, ഓസ്ട്രേലിയ, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നും പിങ്ക് ഡയമണ്ടുകള്‍ ഖനനം ചെയ്തെടുത്തു. ലേലം നിരാശാജനകമായിരുന്നതായി 77 ഡയമണ്ട്സ് മാനേജിങ് ഡയറക്ടര്‍ ടോബിയാസ് കോര്‍മിണ്ട് പറഞ്ഞു.ആഗോള സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് ദ റോക്ക് എന്ന് പേരിലുള്ള 228 കാരറ്റ് വൈറ്റ് ഡയമണ്ട് 21.75 ദശലക്ഷം ഡോളറിന് ക്രിസ്റ്റീസ് ലേലം ചെയ്തിരുന്നു. മുട്ടയുടെ ആകൃതിയിലുളള ഈ ഡയമണ്ടിനും പ്രതീക്ഷിച്ചതിലും താഴ്ന്ന വിലയാണ് ലഭിച്ചത്.