ADVERTISEMENT

സൗന്ദര്യ മത്സര വേദികളിൽ ശരീര സൗന്ദര്യവും മുഖസൗന്ദര്യവും മാത്രമല്ല വ്യക്തിത്വവും കാഴ്ചപ്പാടുകളും കഴിവുകളുമൊക്കെ വിലയിരുത്തപ്പെടാറുണ്ട്. വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള റൗണ്ടുകളും മത്സരത്തിൽ ഉൾപ്പെടും.  ലോകമെമ്പാടും സൗന്ദര്യമത്സരങ്ങളുടെ രീതി ഇതുതന്നെയാണ്. എന്നാൽ ഇക്കൂട്ടത്തിൽ നീന്തൽ വസ്ത്രങ്ങൾ ധരിച്ച് സൗന്ദര്യം വിലയിരുത്തപ്പെടുന്ന റൗണ്ട് കാലങ്ങളായി വിമർശനങ്ങളും നേരിടുന്നുണ്ട്. ലോക സുന്ദരി മത്സരവേദിയിൽ സ്വിം സ്യൂട്ട് വസ്ത്രം ധരിക്കാൻ പ്രിയങ്ക ചോപ്ര തയാറായില്ല എന്നതും അടുത്തിടെ വാർത്തയായിരുന്നു. ഇപ്പോൾ ഈ പഴകിയ രീതികൾക്ക് മാറ്റം വരുത്തിക്കൊണ്ട് മാതൃകയാവുകയാണ് മിസ് വേൾഡ് ഇംഗ്ലണ്ട് സൗന്ദര്യ മത്സരം.

97 വർഷം പഴക്കമുള്ള മത്സരത്തിൽ നിന്ന് കാലഹരണപ്പെട്ട സ്വിംസ്യൂട്ട് റൗണ്ട് നീക്കം ചെയ്യണമെന്ന് നിലവിലെ മിസ്സ്‌വേർഡ് ഇംഗ്ലണ്ടായ മില്ല മാഗി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സ്വിം സ്യൂട്ട് റൗണ്ട് ഒഴിവാക്കിയത് മാത്രമല്ല പ്രായോഗികപരമായ മറ്റുചില റൗണ്ടുകൾ ഉൾപ്പെടുത്തുക കൂടി ചെയ്തിട്ടുണ്ട്. ജീവൻ രക്ഷാമാർഗങ്ങൾ എത്രത്തോളം ഫലപ്രദമായി ചെയ്യാൻ മത്സരാർഥികൾക്കു കഴിയുമെന്ന് ഇനിമുതൽ വിലയിരുത്തും. സിപിആറും കൃത്രിമ ശ്വാസോച്ഛ്വാസവും അടക്കമുള്ളവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജീവൻ രക്ഷാമാർഗങ്ങൾ ഉൾപ്പെടുത്തുന്നതിനു പ്രചോദനമായതും മില്ലയുടെ ജീവിതകഥയാണ്. നിലവിൽ ലൈഫ് ഗാർഡാണ് മില്ല. മില്ലയുടെ കുടുംബാംഗങ്ങൾക്ക് ഹൃദയാഘാതം വന്ന സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ കുടുംബമാകെ പകച്ചു നിൽക്കുകയായിരുന്നു. പ്രൊഫഷനലുകൾ എത്തി അടിയന്തര ചികിത്സ നൽകാൻ കാത്തു നിന്നതിനാൽ ഇവർക്ക് ജീവൻ നഷ്ടമായി. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും സിപിആർ നൽകാൻ അറിയാമായിരുന്നെങ്കിൽ കഥ മാറുമായിരുന്നു എന്ന് മില്ല പറയുന്നു. ഈ അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മാറ്റങ്ങൾക്ക് സൗന്ദര്യമത്സരവേദി തുടക്കമിട്ടിരിക്കുന്നത്.

മത്സരാർഥികൾക്ക് സിപിആറിൽ എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് സർഗാത്മകമായ രീതിയിൽ ലോകത്തിനു മുന്നിൽ കാണിക്കാൻ അവസരം ഒരുങ്ങും. അവരുടെ അറിവ് ഓൺലൈനിൽ പങ്കിടുകയോ  കമ്മ്യൂണിറ്റികളെ അത് പഠിപ്പിക്കുകയോ ചെയ്യാനുള്ള അവസരമുണ്ട്. സൗന്ദര്യ മത്സരത്തിന്റെ സെമിഫൈനൽ, ഫൈനൽ ഘട്ടങ്ങളിൽ എത്തുന്ന മത്സരാർഥികൾക്ക് ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളെ ജീവൻ രക്ഷാമാർഗങ്ങൾ പഠിപ്പിക്കാൻ സാധിക്കും. മേയ് മാസത്തിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 72-ാമത് മിസ് വേൾഡ് മത്സരത്തിലും ഈ നീക്കം കൊണ്ടുവരാൻ മുൻകൈയെടുക്കുമെന്ന്  മില്ല സമൂഹമാധ്യമത്തിൽ കുറിച്ചു.

ഈ നീക്കത്തെ ഏറെ സന്തോഷത്തോടെയാണ് സമൂഹമാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തത്. സൗന്ദര്യം എന്നതിനപ്പുറം സാമൂഹിക നന്മ എന്നതും മത്സരത്തിന്റെ സുപ്രധാന ഭാഗമാകുന്നത് പ്രചോദനകരമായ നീക്കമാണെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. മത്സരവേദികളിൽ മാത്രമല്ല വിദ്യാലയങ്ങളിലും, സാധ്യമായ എല്ലാ ഇടങ്ങളിലും ജീവൻ രക്ഷാമാർഗങ്ങളുടെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്.

English Summary:

Miss World England Ditches Swimsuit Round for Life-Saving Skills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com