ADVERTISEMENT

വീട്ടിൽ വഴക്കിട്ടും വാശിപിടിച്ചും പഠിച്ച കോഴ്സാണ് ഫാഷൻ ഡിസൈനിങ്. ഫാഷൻ ഡിസൈനറായി കരിയർ തുടങ്ങിയ ശേഷവും ഇഷ്ടമേഖല അതിൽ ഏതെന്നു തിരഞ്ഞെടുക്കാൻ പിന്നെയും സമയമെടുത്തു. ട്രയൽ ആൻഡ് എറർ ചെയ്ത് സ്റ്റൈലിങ്ങാണ് തന്റെ കഴിവ് തെളിയിക്കാൻ പറ്റിയ മേഖലയെന്നു കണ്ടുപിടിച്ചു. ഐപിഎലിന്റെ പരസ്യത്തിന് വേണ്ടി വിരാട് കോലിയെ സ്റ്റൈൽ ചെയ്തപ്പോൾ വാശികൊണ്ട് നേടിയെടുത്തത് സ്വപ്നമായിരുന്നു എന്നു അടിവരയിടുകയാണ് കോട്ടയംകാരിയായ പുഷ്പ മാത്യു. രണ്ടര വർഷമായി ദുബായിൽ താമസമാക്കിയ പുഷ്പ സംസാരിക്കുന്നു...

ഐപിഎൽ പരസ്യം

സ്റ്റാർ സ്‌പോർട്സിന് വേണ്ടിയുള്ള പ്രമോ വിഡിയോ ആയിരുന്നു. ഈ പ്രൊഡക്‌ഷൻ കമ്പനിയുടെ മറ്റു ചില വർക്കുകൾ ചെയ്തിട്ടുള്ളതിനാൽ ഇത്തവണ പരസ്യത്തിനായി താരങ്ങളെ സ്റ്റൈൽ ചെയ്യാനുള്ള അവസരം ലഭിച്ചു. 3 പേരുണ്ടാകും എന്നു മാത്രമാണ് പറഞ്ഞത്. ഷൂട്ടിന്റെ തലേ ദിവസമാണ് വിരാട് കോലി, ശുഭ്മൻ ഗിൽ, ശ്രേയസ്സ് അയ്യർ എന്നിവരാണെന്ന് അറിയുന്നത്.

കോലിയുടെ സ്റ്റൈൽ

ഐപിഎൽ പ്രമോ ആയതുകൊണ്ട് ടീം ജഴ്‌സി മാത്രമാണ് കോസ്റ്റ്യൂമായി പറഞ്ഞത്. മെഷർമെന്റ് നേരത്തേ കിട്ടിയതുകൊണ്ട് കോസ്റ്റ്യൂം റെഡി ആക്കിയിരുന്നു. വിരാട് നാച്വറൽ ലുക്ക്‌ തന്നെ മതി എന്നാണ് പറഞ്ഞത്. തലമുടി ഒക്കെ അദ്ദേഹം തന്നെ സെറ്റ് ചെയ്തു. ചെറിയ മിനുക്കു പണികൾ മാത്രമേ വേണ്ടി വന്നുള്ളൂ. ലൈറ്റ് മേക്കപ്പ് മാത്രമാണ് ചെയ്തത്. ഫാഷൻ, സ്റ്റൈലിങ് സെൻസ് നന്നായിട്ടുള്ള ആളാണ് കോലി. അപ്പിയറൻസിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഫീൽഡിൽ കാണുന്ന കലിപ്പും ഗൗരവവും ഒന്നുമില്ല. കൂൾ ആണ്, ഈസി ഗോയിങ്. അതുകൊണ്ട് തീരെ ടെൻഷൻ ഉണ്ടായിരുന്നില്ല.

റോജർ ഫെഡറർ

റോജർ ഫെഡററെ സ്റ്റൈൽ ചെയ്തതാണ് സന്തോഷം തോന്നിയ മറ്റൊരു ഇവന്റ്. അതും ദുബായിൽ തന്നെ ആയിരുന്നു. യൂണിഗ്ലോ എന്ന ജപ്പാൻ ബ്രാൻഡിന്റെ പരസ്യത്തിന് വേണ്ടി. റോജറിന്റെ മിലാനിൽ നിന്നുള്ള പഴ്‌സനൽ സ്റ്റൈലിസ്റ്റും ഒപ്പമുണ്ടായിരുന്നു. അവരോട് അസോഷ്യേറ്റ് ചെയ്താണ് ഗ്രൂമിങ് പൂർത്തിയാക്കിയത്.

എക്സ്പീരിയൻസ് പ്രധാനം

ഫ്രീലാൻസ് ആയാണ് വർക്ക്‌ ചെയ്യുന്നത്. നാട്ടിൽ ഡൽഹിയിലും ബെംഗളൂരുവിലും വർക്ക്‌ ചെയ്തിട്ടുണ്ട്. സെലിബ്രിറ്റി ഗ്രൂമിങ്ങനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത് വനിതയിൽ വർക്ക്‌ ചെയ്യുമ്പോഴാണ്. ആദ്യം അസിസ്റ്റന്റ് ആയിട്ടാണ് തുടങ്ങിയത്. വർക്ക്‌ കിട്ടിത്തുടങ്ങിയപ്പോൾ ആത്മവിശ്വാസമായി. മറ്റേതൊരു ജോലിയും പോലെ വർക്ക്‌ എക്സ്പീരിയൻസ് അനുസരിച്ചു തന്നെയാണ് പ്രതിഫലം ലഭിക്കുന്നത്. നമ്മുടെ പോർട്ഫോളിയോയിൽ വലിയ പ്രോജക്ടുകൾ ഉണ്ടെങ്കിൽ അതിനനുസരിച്ചു പ്രതിഫലം കിട്ടും.

വെല്ലുവിളികൾ

തുടക്കം എപ്പോഴും അത്ര എളുപ്പം ആയിരിക്കില്ല. വർക്ക്‌ ചെയ്തുചെയ്താണ് തിരിച്ചറിയപ്പെടുന്നത്. ഏതു സാഹചര്യവും നേരിടാൻ സാധിക്കണം. പെട്ടെന്നായിരിക്കും ഷൂട്ടിലെ ഒരു കോസ്റ്റ്യൂം മാറ്റുന്നത്, ലൊക്കേഷൻ മാറ്റുന്നത്, സ്റ്റൈൽ മാറ്റുന്നത്. അതൊക്കെ വേഗം കൈകാര്യം ചെയ്യാൻ കഴിയണം.

സ്റ്റൈലിങ്

പ്രധാനമായും 3 തരം സ്റ്റൈലിങ്ങാണ് ചെയ്യുന്നത്. വിരാടിന്റെ പോലെയുള്ള കൊമേഴ്സ്യൽ സ്റ്റൈലിങ്, ഏതെങ്കിലും മാഗസിന് വേണ്ടി ഒക്കെ ചെയ്യുന്ന എഡിറ്റോറിയൽ സ്റ്റൈലിങ്, പിന്നെ സെലിബ്രിറ്റി സ്റ്റൈലിങ്. ഇതിൽ ഏതായാലും എന്താണ് ഇവന്റ്, തീം, എന്തൊക്കെ കോസ്റ്റ്യൂം വേണം എന്നിവയൊക്കെ നോക്കണം. ഷൂട്ടിന്റെ സ്ക്രിപ്റ്റ് കേൾക്കണം, അങ്ങനെ നീളുന്നു ജോലികൾ.

ടിപ്സ്

വസ്ത്രധാരണത്തിൽ ബാലൻസ് പ്രധാനമാണ്. ഉദാഹരണത്തിന് ലൂസ് ഫിറ്റഡ് ജീൻസിനൊപ്പം ഫിറ്റഡ് ടോപാണ് യോജിക്കുക. സ്റ്റേറ്റ്മെന്റ് ജ്വലറികളും ബെൽറ്റുകളും ഏതു സിംപിൾ ഡ്രസിനെയും ഹൈലൈറ്റ് ചെയ്യും. അതുപോലെ തന്നെ ലെയറിങ്ങും സിംപിൾ ലുക്കിനെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കും. ഡെനിം, സിൽക്ക് പോലുള്ള ടെക്‌ചറുള്ള ഫാബ്രിക്കുകളും വാഡ്രോബ് മസ്റ്റാണ്.

കുടുംബം

നാട് കുറവിലങ്ങാടാണ്. ഭർത്താവ് ബോണി ഫിലിപ്. ഡിഗ്രി പഠിച്ചത് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ. ഡൽഹി നിഫ്റ്റിലാണ് ഫാഷൻ ഇൻ ക്ലോതിങ് ടെക്നോളജിയിൽ ഡിപ്ലോമ ചെയ്തത്

English Summary:

From Kottayam to Kohli: The Inspiring Journey of Fashion Stylist Pushpa Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com