ഓടക്കുഴൽ ഉണ്ടാക്കാനും തൊട്ടിലുകൾ ഉണ്ടാക്കാനും മാത്രമല്ല മുളകൾ ഉപയോഗിക്കുക, വയനാട് ജില്ലയിലെ തൃക്കൈപറ്റയിലുള്ള ഉറവ് എന്ന സംഘടനയിൽ ചെന്നാൽ നമുക്കത് മനസിലാകും. ഇവിടെ മുളകളിൽ ആദിവാസികൾ കല വിരിയിക്കുകയാണ്.നല്ല ഭംഗിയായി ചീകിയൊതുക്കി മിനുക്കുപണികളൊക്കെ ചെയ്ത മുളന്തണ്ടുകളുകളില്‍ മനോഹരമായ ആഭരണങ്ങൾ വിരിയുന്നു. കണ്ടാൽ ഒരിക്കലും പറയില്ല ആ ആഭരണങ്ങൾ ഒരിക്കൽ പാഴ്‌വസ്തുവായിരുന്ന മുളയിൽ നിന്നും ഉണ്ടായതാണ് ഈ ആഭരണങ്ങൾ എന്ന്.
ഇപ്പോഴും ഒരേ പോലെയുള്ള വളകളും മാലയും മോതിരവും ഇട്ടു മടുത്ത സുന്ദരമാരുടെ സൗന്ദര്യ ചെപ്പിലേക്ക് ഈ മുളയാഭാരണങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഹെയര്‍ ക്ലിപ്പ് മുതല്‍ ചെരിപ്പു വരെയുള്ള മുളയാഭരണങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സംസ്കരിച്ച മുള ചീകി നാരുകളാക്കിയാണ് ആഭരണങ്ങൾ നിര്മ്മിക്കുന്നത്. ശേഷം, മനോഹരമായ നിറങ്ങൾ നല്കി ഇതിനെ കൂടുതൽ അഴകുള്ളതാക്കും.
സാരിക്കൊപ്പവും ട്രെന്‍ഡി വസ്ത്രങ്ങള്‍ക്കൊപ്പവും ധരിക്കാവുന്ന റീ ആഭരണങ്ങൾക്ക് വളരെ ചെറിയ വിലയെ ഉള്ളൂ എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഫാഷൻ ലോകത്ത് മുളയാഭരണങ്ങൾക്ക് സ്ഥാനവുമുണ്ട്. മുളയില്‍ തീര്‍ത്ത മാല, വള, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ്, ബാഗ്, പഴ്സ്, മൊബൈല്‍ പൗച്ച്, ചെരിപ്പ്… ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് മുളന്തണ്ടില്‍ വിരിയുന്ന ഫാഷന്‍ ആക്സസറീസിന്റെ.
മുളയാഭരണങ്ങളിൽ പ്രിയം കൂടുതൽ മുത്തുകൾ പതിപ്പിച്ചവയ്ക്കാണ്. നേര്‍ത്ത മുള സംസ്കരിച്ച് ചെറുതായി മുറിച്ചാണ് ബാംബു മുത്തുകള്‍ നിര്‍മിക്കുന്നത്. ഇനി കുറച്ചു കൂടി സ്റ്റൈൽ ആഗ്രഹിക്കുന്നു എങ്കിൽ മുത്തുകള്‍ക്കൊപ്പം ചിപ്പിയും ഗ്ലാസും സ്വീക്വന്‍സുമൊക്കെ പിടിപ്പിച്ച ആഭരണങ്ങളും റെഡി. മുളന്തണ്ട് ചെറുതാക്കി പല നിറത്തില്‍ ബാംബൂ ബീഡ്സ് പിടിപ്പിച്ചാണ് സ്റ്റഡ് ആയും ഹാങിങ്ങായും ബാംബു കമ്മലുകള്‍ ഇറങ്ങുന്നത്.
വളകൾ ആകട്ടെ, മുളകൾ സാന്‍ഡ് പേപ്പര്‍ കൊണ്ട് ഉരച്ച് മിനുസപ്പെടുത്തിയാണ് നിർമിക്കുന്നത്. പല ആകൃതിയിലും വളകൾ നിർമ്മിക്കുന്നു. ഇവയിൽ പിന്നീടു മുത്തും കല്ലുകളുമൊക്കെ പിടിപ്പിച്ചു കൂടുതൽ ഭംഗിയുള്ളതാക്കുന്നു. 30 മുതൽ 35 രൂപ വരെ വില വരുന്ന മോതിരങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.
ഉറവിലെ തൊഴിലാളികളുടെ കരകൗശലം ബാഗുകളിലും പേഴ്സുകളിലും മൊബൈല്‍ പൗച്ചുകളിലും കൂടി നമുക്ക് കാണാനാകും. പെർഫക്റ്റ് ഫിനിഷിംഗ് എന്നതാണ് മുള ബാഗുകളുടെ പ്രത്യേകത. മുളകളിൽ തീർത്ത രഥങ്ങൾ, പൂക്കൾ എന്നിവയും ഉറവിൽ സുലഭം.
മറ്റു പല സ്ഥലങ്ങളിലും മുളയിൽ നിന്നും ആഭരണങ്ങൾ നിർമ്മിക്കുന്നുണ്ട് എങ്കിലും ഉറവിൽ നിർമ്മിക്കുന്ന ആഭരണങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ് എന്നത് അതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. അതിനുള്ള കാരണം ആദിവാസികളുടെ കരവിരുത് തന്നെ .