നീന്താൻ അറിയുമോ? ഒരു കിടിലൻ ജോലി ഉടൻ കിട്ടും. നീന്തൽ നന്നായി അറിയുന്ന പെൺകുട്ടികൾക്കാണ് അവസരം. മണിക്കൂറിന് 250 ഡോളറാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായത് ഇന്ത്യൻ രൂപ ഏതാണ്ട് പതിനാറായിരത്തില്‍പ്പരം വരും. ചാടിപുറപ്പെടുന്നതിന് മുൻപ് കുറച്ചുകാര്യങ്ങൾ കൂടി കേൾക്കണേ..
സിനിമകളിലും ചിത്രങ്ങളിലുമൊക്കെ കണ്ടിട്ടുള്ള മത്സ്യകന്യകപ്പോലെയാവാന്‍ സുവർണ്ണാവസരം. ഓളപ്പരപ്പിൽ വാലിട്ടിളക്കി അങ്ങനെ ഒഴുകി ഒഴുകി നീന്തണം... സ്വപ്നം സത്യമാവണമെങ്കിൽ അങ്ങ് അമേരിക്കയിലെ സാക്രാമെന്റോയിൽ പോയാൽ മതി. ചുമ്മാ പോയാൽ മാത്രം പോരാ, അവിടുത്തെ പേരുകേട്ട മെർമെയ്ഡ് ഡൈവ് ബാറില്‍ പോകണം. മത്സ്യകന്യകമാരെക്കെണ്ട് ആസ്വദിച്ച് മദ്യം നുണയാൻ സൗകര്യമൊരുക്കിയിരിക്കുന്ന ബാർ ആണിത്.
നല്ല അസൽ ആയി നീന്താന്‍ അറിയുന്നവർക്കു പറ്റിയ പണിയാണിത്. അതിഥികളെ വിനോദിപ്പിക്കാൻ ബാറിനുള്ളിൽ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്, അതിൽ കാണാം മത്സ്യകന്യകമാര്‍ നീന്തിത്തുടിക്കുന്നത്. കുട്ടിക്കാലത്തെ കഥകളിൽ കേട്ടിട്ടുള്ള രൂപങ്ങളെ നേരിൽക്കാണാനായി പലരും മെർമെയ്ഡ് ഡൈവ് ബാറിൽ വരാറുണ്ട്.വൈകുന്നേരം നാലുമണിമുതല്‍ പുലർച്ചെ രണ്ടുവരെയാണ് ബാർ പ്രവർത്തിക്കുന്ന സമയം. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും മതിമറന്നു അതിഥികളെ ആനന്ദിപ്പിക്കുന്ന മത്സ്യകന്യകമാരുടെ അവസ്ഥ കഷ്ടം തന്നെയാണ്.
കാലുകൾ രണ്ടും കൂട്ടിക്കെട്ടി ഒരു പരിധി കഴിയുമ്പോൾ അസഹ്യമായ വേദനയാകും. അതിനു പുറമെ മീനുകൾ തങ്ങളുടെ നേർക്കു വരും, നല്ല ഇരുട്ടുമായിരിക്കും, മത്സ്യകന്യകയ്ക്കു വേണ്ട വാലിന്റെ ഭാരം 35 പൗണ്ട് ആയിരിക്കും, മാത്രമല്ല ആദ്യമായി ഈ രംഗത്തേക്കു കടക്കുന്നവർക്ക് കയ്യിൽ നിന്നും കാശു മുടക്കുക തന്നെ വേണം. മനോഹരമായ മത്സ്യങ്ങളുടേതു േപാലുള്ള വാലുകള്‍ക്ക് 25000 ഡോളർ വരെയാകും. പിന്നെയുമോ വിശ്രമമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിക്കൊണ്ടിരിക്കണം. കണ്ടു നിൽക്കാൻ രസം തന്നെയെങ്കിലും മത്സ്യകന്യകമാർ ഉള്ളം കൊണ്ടു കരയുക തന്നെയാവും...
കഷ്ടപ്പാടോക്കെ സഹിക്കാൻ തയാറാണെങ്കിൽ വേഗം വിട്ടോളൂ മെർമെയ്ഡ് ഡൈവ് ബാറിലേക്ക്...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.