ലോകത്തിലെ ഒന്നാംനിര ഫാസ്റ്റ്ഫുഡ് കമ്പനികളിലൊന്നായ ബർഗർ കിങ് ആകെ പുലിവാലു പിടിച്ചിരിക്കുകയാണ്. റഷ്യയിൽ തങ്ങളുടെ കച്ചവടമൊന്നു ക്ലച്ച് പിടിപ്പിക്കാനായി കമ്പനി തിരഞ്ഞെടുത്ത പരസ്യപ്രചാരണ രീതിയാണ് വ്യാപകപ്രതിഷേധത്തിനിടയാക്കിയത്. അവിടത്തെ ‘ലോക്കൽ ഫെയ്സ്ബുക്ക’ായ വികെ ഡോട്ട് കോമിൽ കമ്പനി കഴിഞ്ഞ ദിവസം ഒരു പരസ്യം പോസ്റ്റ് ചെയ്തു. ഒരു മോഡലിന്റെ മാറിടത്തിൽ കറുത്ത അക്ഷരത്തിൽ എഴുതിവച്ചിരിക്കുന്നു—ഐ ലവ് ബർഗർ കിങ്. തീർന്നില്ല. ചിത്രത്തിനു മുകളിൽ ഒരു അറിയിപ്പുമുണ്ട്: ഇത്തരമൊരു ചിത്രത്തിൽ ബർഗർ കിങ്ങിനു പകരം നിങ്ങളുടെ പേര് വരണോ? വികെ വെബ്സൈറ്റിലെ ബർഗർ കിങ് കമ്മ്യൂണിറ്റിയിൽ ഏറ്റവും സജീവമായ വ്യക്തിയുടെ പേരിൽ ഓരോ ആഴ്ചയും ഇനി ഇത്തരമൊരു മെസേജ് വരും. നിങ്ങൾ വാങ്ങുന്ന ഹോപ്പർ(കമ്പനിയുടെ ഒരു സ്പെഷൽ സാൻവിച്ച്) മാത്രമല്ല ഹോട്ട്, ഞങ്ങളുമായി ചേരുമ്പോൾ സകലതും ചൂടൻ സംഗതികളാകും...’ ബർഗർ കിങ്ങിന്റെ മാർക്കറ്റിങ് സംഘമായിരുന്നു ഇത്തരമൊരു പരസ്യപ്രചാരണത്തിനു പിന്നിൽ. അതിനവർ കൂട്ടുപിടിച്ചതോ, റഷ്യയിലെ ടിറ്റിഗ്രാം എന്ന വെബ്സൈറ്റിനെയും.
തുടങ്ങി ഏതാനും ആഴ്ചകൾക്കകം റഷ്യയിൽ സൂപ്പർഹിറ്റായതാണ് ടിറ്റിഗ്രാം. അതിന്റെ പ്രവർത്തനരീതിയെ പക്ഷേ നാട്ടുകാർ വിളിക്കുന്നത് ‘വൾഗർ’ എന്നാണ്. ടിറ്റിഗ്രാമിലേക്ക് നിങ്ങൾക്ക് എന്ത് മെസേജ് വേണമെങ്കിലും അയക്കാം. 35 വാക്കുകളിൽ കൂടരുത്. തുടർന്ന് 150 റൂബിൾ(6.60 യൂറോ) ഫീസടയ്ക്കണം. അരമണിക്കൂറിനകം നിങ്ങളുടെ സന്ദേശം ഒരു സുന്ദരിയുടെ മാറിടത്തിൽ എഴുതിയ നിലയിൽ ഇ—മെയിലായെത്തും. അത് ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ എല്ലാം പോസ്റ്റ് ചെയ്യാം. അത്തരമൊരു പരിപാടിയാണ് വികെ.കോമിൽ ബർഗർ കിങ്സും നടത്തിയത്. പക്ഷേ പരസ്യം വന്നതിനു പിറകെ നാട്ടുകാർ ചീത്തവിളിയും തുടങ്ങി—ബർഗർ കിങ്ങിന്റെ ഉൽപന്നങ്ങൾ വാങ്ങണമെങ്കിൽ ഉപഭോക്താക്കൾ ഇത്തരം വൃത്തികെട്ട കാഴ്ചകളും കാണണോ എന്നാണ് ഒരാളുടെ സംശയം. നിങ്ങളുടെ പ്രോഡക്ട് ഉഗ്രനാണെങ്കിൽ അത് വിൽക്കാൻ സെക്സിസം ആവശ്യമുണ്ടോയെന്ന് മറ്റൊരാളുടെ ദേഷ്യം. എന്നാൽ ബർഗർ കിങ് അധികൃതർ ഇതൊന്നും അറിഞ്ഞില്ലെന്നും എല്ലാം മാർക്കറ്റിങ് ടീമിന്റെ പരിപാടിയാണെന്നും പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇത്തരം മെസേജുകൾ തയാറാക്കാൻ തങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റാഫുണ്ടെന്നാണ് ടിറ്റിഗ്രാം പറയുന്നത്. ഇതുവരെ രണ്ടായിരത്തിലധികം ഫോട്ടോ മെസേജുകൾ ഉപഭോക്താക്കൾക്കായി അയച്ചു. അതിലേറെയും ബർത്ത്ഡേ സന്ദേശങ്ങൾ. 6.60 യൂറോ ഫീസീടാക്കുമ്പോൾ അതിൽ രണ്ട് യൂറോ ഫോട്ടോയിലുള്ള മോഡലിന് ലഭിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും തോന്നിയ മെസേജൊന്നും അയക്കാൻ ടിറ്റിഗ്രാം സമ്മതിക്കില്ല. മാന്യമായ സന്ദേശങ്ങളേ ഇത്തരത്തിൽ പ്രദർശിപ്പിക്കൂ. അമേരിക്കയിൽ ഏപ്രിൽ ആദ്യവാരം ടിറ്റിഗ്രാം ആരംഭിച്ചപ്പോൾ ലഭിച്ച മെസേജുകളിൽ 20 ശതമാനവും തോന്ന്യാസമായിരുന്നെന്ന് കമ്പനി അധികൃതർ പറയുന്നു. പക്ഷേ മെസേജ് മാന്യമാണെങ്കിലും അതെഴുതി പ്രദർശിപ്പിക്കുന്ന രീതി എത്രമാത്രം മാന്യമാണെന്നാണ് സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഉയരുന്ന ചോദ്യം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.