ലുക്കീമിയ ബാധിച്ച നാലുവയസുകാരി വിവാഹം കഴിച്ചെന്നു കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് തോന്നും. പക്ഷേ സംഗതി സത്യമാണ്. ന്യൂയോർക്കിലെ ആൽബനി മെഡിക്കൽ സെന്ററിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. ലുക്കീമിയ ബാധിച്ച ആബി എന്ന പെൺകുട്ടി തന്റെ ആഗ്രഹപ്രകാരം വിവാഹം ചെയ്തത് ചികിത്സിച്ച നഴ്സിനെയാണ്. നാലുവയസുകാരിയായ ആബിയുടെ ആഗ്രഹമായിരുന്നു മാറ്റ് ഹിക്കിലിങ് എന്ന നഴ്സിനെ വിവാഹം ചെയ്യുകയെന്നത്. തുടർന്ന് കാര്യം അമ്മയോടു പറയുകയും അമ്മ നഴ്സിനെ വിവരം അറിയിക്കുകയും ആബിയുടെ ആഗ്രഹസഫലീകരണത്തിന് മാറ്റ് തയ്യാറാവുകയുമായിരുന്നു. പേരിനൊരു വിവാഹമല്ല, മോതിരം മാറൽ ചടങ്ങു പോലും ആശുപത്രിയിൽ നടന്നു.
ആബിയെ സന്തോഷിപ്പിക്കാനായി ആശുപത്രിയിലെ മറ്റ് അംഗങ്ങളും ചേർന്ന് വെറും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ യഥാർത്ഥ വിവാഹം അന്തരീക്ഷ തന്നെയുണ്ടാക്കിയെടുത്തു. ചുവന്ന റോസാപ്പൂവിനിതളുകൾക്കിടയിലൂടെ ഇളം പിങ്ക് നിറത്തിലുള്ള ഉടുപ്പും കയ്യിൽ ബൊക്കെയും മുഖത്തു മാസ്കും ധരിച്ചുവന്ന കുഞ്ഞുആബി കാഴ്ച്ചക്കാരുടെ കണ്ണുകളെ ഇൗറനണിയിച്ചു. രോഗം നിർണയിച്ച കാലം മുതൽക്കുതന്നെ മകൾക്ക് മാറ്റിനെ വലിയ ഇഷടമായിരുന്നുവെന്ന് ആബിയുടെ മാതാവ് പറഞ്ഞു. ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രോഗം മാറി ആബിയുടെ കുസൃതികൾക്കും കളിചിരികൾക്കും കാത്തിരിക്കുകയാണ് കുടുംബവും ആശുപത്രി അധികൃതരും.
ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.