സ്വാമിമാർ എന്നൊക്കെ കേൾക്കുമ്പോൾ കാഷായ വസ്ത്രമണിഞ്ഞ് സദാ ധ്യാനത്തിലിരിക്കുന്നവരുടെ മുഖമാകും നമ്മുടെ മനസിൽ ഓടിവരിക. എന്നാൽ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരു സന്യാസിയാണ് ഇപ്പോൾ വാർത്തകളിലെ താരം. ഗോൾഡൻ ബാബ എന്ന പേരിലറിയപ്പെടുന്ന സുധീർ കുമാർ മക്കഡ് എന്ന സന്യാസിയാണത്. പേരു കേട്ട് അതിശയിക്കേണ്ട സ്വർണത്തോടു പ്രേമം മൂത്തുതന്നെയാണ് അദ്ദേഹം ബാബയ്ക്കു മുന്നിൽ ഗോള്‍ഡൻ എന്നു കൂടി ചേർത്തത്. സ്ത്രീകള്‍ക്കുളളതിനേക്കാൾ സ്വർണഭ്രമമാണ് ഈ ബാബയ്ക്ക്. അടുത്തിടെ 20കോടിയുടെ സ്വർണമണിഞ്ഞാണ് ഗോൾഡൻ ബാബ ഗംഗാ സ്നാനം നടത്തിയതെന്നാണ് കേള്‍ക്കുന്നത്.
സ്വർണാഭരണങ്ങളണിഞ്ഞ് ഗംഗാ സ്നാനം നടത്തുന്ന ഗോൾഡൻ ബാബയുടെ ചിത്രങ്ങൾ പരക്കാൻ തുടങ്ങിയതോടെ വിമർശനങ്ങൾ ഉയരുന്നുണ്ട്. പക്ഷേ അതൊന്നും ബാബയ്ക്കു പ്രശ്നമല്ല. നെക്ലസുകളും മോതിരങ്ങളും ലോക്കറ്റുകളും ഉൾപ്പെെട ആറുകിലോ ഭാരം വരുന്ന സ്വർണമണിഞ്ഞാണ് ബാബയുടെ നടപ്പ്. സദാസമയം ഏഴു സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട് ഗോൾഡൻ ബാബയുടെ കാവൽക്കാരായി. സ്വർണം തന്റെ ബലഹീനതയാണെന്നും അതില്ലാതെ തനിക്കു ജീവിക്കാനാവില്ലെന്നും പറയുന്നു സ്വാമി. കുളിയ്ക്കുമ്പോൾ പോലും സ്വർണം ഉപേക്ഷിക്കാത്ത ബാബ ഉറങ്ങുമ്പോൾ മാത്രമാണ് ഇവ ഉൗരിവയ്ക്കുന്നത്.
ന്യൂഡൽഹിയിൽ വസ്ത്രവ്യാപാരിയായിരുന്ന ബാബ താൻ അക്കാലത്ത് ചെയ്തുകൂട്ടിയ പാപങ്ങൾ ഇല്ലാതാക്കാനാണ് പിന്നീടു സന്യാസം സ്വീകരിച്ചതെന്നു പറയുന്നു. സ്വർണം തന്റെ ജീവിതത്തിന്റെ ഭാഗമായി, ദൈവങ്ങളെപ്പോലെ അവ അണിയുകയാണെന്നും അവർക്കണിയാമെങ്കിൽ തനിക്ക് എന്തുകൊണ്ട് ആയിക്കൂടെന്നും ബാബ ചോദിക്കുന്നു. കൂടുതൽസമയവും ധ്യാനവും ശിഷ്യരുമൊത്തും സമയം കഴിയുന്ന ഗോൾഡൻ ബാബ പൂർണമായും സ്വർണത്തിൽ നിർമിതമായ ഷര്‍ട്ട് ഓര്‍ഡർ ചെയ്തു കാത്തിരിക്കുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.