ലോകപ്രശസ്തമായ കോഹിന്നൂർ രത്നം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതേ ആവശ്യമുന്നയിച്ച് എലിസബത്ത് രാജ്ഞിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഇന്ത്യയിലെ ഒരു കൂട്ടം വ്യവസായികളും അഭിനേതാക്കളും. ഇന്ത്യൻ ലെഷർ ഗ്രൂപ്പായ ടിറ്റോസിന്റെ സ്ഥാപകരിൽ ഒരാളായ ഡേവിഡ് ഡിസൂസയാണ് നിയമനടപടിക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്.
രാജ്ഞിയെ നിയമപരമായി നേരിടാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ ബ്രിട്ടീഷ് അഭിഭാഷകർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്നും വിലപിടിപ്പുള്ള പല വസ്തുക്കളും സംശയാസ്പദമായ സാഹചര്യത്തിൽ ബ്രിട്ടണിലേയ്ക്ക് കടത്തിയിരുന്നു. കോളനിവത്കരണം ഇന്ത്യയുടെ ആത്മാവിനെ തന്നെ തകർത്തു എന്നും ഡിസൂസ അഭിപ്രായപ്പെട്ടു.
മോഷ്ടിക്കപ്പെട്ട വസ്തുക്കൾ തിരികെ നൽകുന്നതു സംബന്ധിച്ച ബ്രിട്ടിഷ് നിയമങ്ങളുടെ അടിസ്ഥാനത്തിലാകും എലിസസബത്ത് രാജ്ഞിക്കെതിരെ നിയമപോരാട്ടം നടത്തുകയെന്ന് ഇന്ത്യൻ സംഘത്തിനു വേണ്ടി നിലകൊള്ളുന്ന അഭിഭാഷകർ അറിയിച്ചു. രത്നം തിരികെ നേടാനുള്ള നിയമ പോരാട്ടത്തിന് പല ബ്രിട്ടൺ രാഷ്ട്രീയ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അമൂല്ല്യയമായ സമ്പത്തുകളിലൊന്നാണ് പ്രകാശത്തിന്റെ ഗോപുരം എന്നറിയപ്പെടുന്ന 105 കാരറ്റ് കോഹിന്നൂർ രത്നം. 1949ൽ പഞ്ചാബ് കോളനിവത്കരണത്തിനു ശേഷം അന്നത്തെ ബ്രിട്ടിഷ് ഗവർണർ ജനറൽ അമൂല്ല്യരത്നം വിക്ടോറിയ രാജ്ഞിക്ക് സമ്മാനിക്കുകയായിരുന്നു. രാജ്ഞിയുടെ കിരീടത്തിൽ പതിപ്പിച്ച രത്നം ഇപ്പോൾ ടവർ ഓഫ് ലണ്ടനിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. രത്നം തിരികെ നൽകണമെന്ന് മുൻപും ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടീഷ് സർക്കാർ അതിനു തയ്യാറായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച ബ്രിട്ടൺ സന്ദർശിക്കാനിരിക്കെ രത്നം തിരികെ നേടാനുള്ള ഇന്ത്യൻ സംഘത്തിന്റെ നിയമനടപടിക്ക് പ്രാധാന്യം ഏറെയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.