കബാലി സ്റ്റൈലില്‍ കല്യാണം ആഘോഷമാക്കി അമേരിക്കന്‍ മലയാളി. കോട്ടയം മെഡിക്കല്‍ കോളജിന് സമീപം തെക്കേടം വീട്ടില്‍ ആനന്ദ് തെക്കേടം ആണ് കല്യാണം കബാലി സ്റ്റൈല്‍ ആക്കി വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചത്. ആനന്ദും സഹോദരന്‍ ആഷിഷും രജനീകാന്തിന്‍റെ കട്ട ഫാന്‍സാണ്. വിവാഹം ഉറപ്പിച്ചപ്പോള്‍ത്തന്നെ അതു രജനീ സ്റ്റൈലില്‍ വേണമെന്നു തീരുമാനിച്ചിരുന്നു. പത്തു ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അര്‍ജുന്‍ തോമസുമായി ആലോചിച്ചു, വിവാഹം കബാലി സ്റ്റൈലില്‍ മതിയെന്ന് ഒടുവിൽ ഉറപ്പിച്ചു.
വീട്ടില്‍ അമ്മയോടും ബന്ധുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ക്ക് എതിര്‍പ്പ്. വിവാഹത്തിന് കറുത്ത കാര്‍ ദുശകുനം എന്നാണ് ചിലര്‍ കണ്ടെത്തിയത്. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടില്ലെന്ന് ആനന്ദും ഉറപ്പിച്ചു. തൃശൂരുകാരിയായ വധു റിയയോടു കാര്യം പറഞ്ഞപ്പോള്‍ ഉടന്‍ വന്നു തൃശൂര്‍ സ്റ്റൈല്‍ മറുപടി സംഭവം പൊളിക്കൂട്ടോ...
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കല്യാണത്തലേന്ന് രാത്രി വരനും സഹോദരനും കൂട്ടുകാരും വീട്ടില്‍ നിന്നു മറ്റൊരു ഫ്ളാറ്റിലേക്ക് മുങ്ങി. വരനും സുഹൃത്തുക്കളും കബാലിയില്‍ രജനി അണിയുന്ന തരത്തിലുള്ള സ്യൂട്ടും കണ്ണടയുമെല്ലാം സംഘടിപ്പിച്ചു. കറുത്ത കോണ്ടസ കാറും കൂടി ചേര്‍ന്നപ്പോള്‍ സംഗതി ക്ലാസായി. രജനി സ്റ്റൈലില്‍ ചുരുട്ടു വലിച്ചു കൊണ്ട് കാന്‍ഡിഡ് ചിത്രങ്ങള്‍ പകര്‍ത്തി.
കെട്ടു നടക്കുന്ന കുടമാളൂര്‍ പള്ളയിലേക്ക് പുറപ്പെടാന്‍ വെറും 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ വീട്ടിലെത്തി. സമയം വൈകിയതു കൊണ്ടു തന്നെ ആരും പരാതി പറയാനും നിന്നില്ല. ഔഡി കാറില്‍ വരനെ കാത്തു നിന്ന വധുവിനു മുന്നിലേക്ക് കോണ്ടസയില്‍ ആനന്ദും കൂട്ടുകാരും ഇറങ്ങിയപ്പോള്‍ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രം കാണും പോലെ അതിഥികള്‍ ശ്വാസമടക്കി നിന്നു.
എയര്‍ലൈന്‍സ് രംഗത്തു ജോലി ചെയ്യുന്ന ആനന്ദ് പത്തു വര്‍ഷമായി കുടുംബസമേതം അമേരിക്കിയിലാണ്. വിവാഹത്തിനു മാത്രമായി പത്തു ദിവസത്തേക്ക് നാട്ടില്‍ വന്നതാണ്. കെട്ടു കഴിഞ്ഞ് നാലാം പക്കം തിരിച്ചു പോകുമ്പോള്‍ ഒരേയൊരു സങ്കടം മാത്രമായിരുന്നു ആനന്ദിനുള്ളത്. കബാലി നാട്ടിലെ തീയറ്ററുകളില്‍ കാണാന്‍ സാധിക്കില്ലല്ലോ എന്ന ദുഖംമാത്രം.