പെട്രോളടിച്ചാൽ വാഹനങ്ങളോടും; പക്ഷേ പെട്രോളടിയ്ക്കുന്നതു സംബന്ധിച്ചുള്ള ഒരു വാർത്ത കേട്ട് യുക്രെയ്നിലെ പെട്രോൾ പമ്പിലേക്ക് ഓടിയെത്തിയത് ബിക്കിനിയണിഞ്ഞ സുന്ദരിമാരായിരുന്നു. വിൽപനയിലെ പ്രമോഷന്റെ ഭാഗമായി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഒരു പെട്രോൾ കമ്പനിയാണ് ഈ ക്യാംപെയ്ൻ പയറ്റിയത്. സംഗതി ഇത്രയേയുള്ളൂ–കമ്പനി ഒരു പ്രത്യേക പെട്രോൾ പമ്പ് തിരഞ്ഞെടുത്തു, ഉപഭോക്താക്കൾക്കായി ഒരു നിശ്ചിത സമയവും അനുവദിച്ചു. ആ സമയത്ത് ബിക്കിനിയണിഞ്ഞ് പമ്പിലേക്ക് ആരുവന്നാലും അവർക്ക് പെട്രോൾ ഫ്രീ. ബിക്കിനിയണിഞ്ഞു തന്നെ അവർ സ്വന്തം വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കണമെന്നു മാത്രം.
പ്രമോഷൻ ക്യാംപെയിന്റെ വിവരങ്ങൾ പരസ്യങ്ങളായും എഫ്ബി പോസ്റ്റുകളായും യുക്രെയ്നാകെ പരുന്നു. ക്യാംപെയിൻ നടപ്പാക്കുന്ന ദിവസമായ സെപ്റ്റംബർ 26ന് പ്രത്യക്ഷത്തിൽ ഒരു ബീച്ചൊന്നാകെ പെട്രോൾ പമ്പിലേക്ക് ഒഴുകിയെത്തിയ അവസ്ഥയായിരുന്നു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ബിക്കിനിക്കാർ. കാറിലും ബൈക്കിലും ട്രക്കിലുമൊക്കെ വരുന്ന വനിതകളെല്ലാം വന്നിറങ്ങിയയുടനെ വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി ബിക്കിനിയണിഞ്ഞ് ഫ്രീ പെട്രോളുമടിച്ച് സ്ഥലം കാലിയാക്കി. പരിസരത്തെല്ലാം ഈ കാഴ്ച കാണാനെത്തിയവരെക്കൊണ്ടും നിറഞ്ഞു. ഭർത്താക്കന്മാർക്കൊപ്പം വന്ന ഭാര്യമാരും ഇക്കാര്യത്തിൽ മടിച്ചു നിന്നില്ല.
റഷ്യയുമായുള്ള സംഘർഷത്തിന്റെ ഫലമായി യുക്രെയ്നിൽ 1996നു ശേഷം ഇതാദ്യമായി നാണ്യപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. അതിന്റെ പരിണിതഫലങ്ങൾ കുടുംബബജറ്റുകളെയും താളം തെറ്റിച്ചുതുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സൗജന്യമായി ഫുൾടാങ്ക് പെട്രോൾ കിട്ടുകയെന്നത് ചെറിയ കാര്യമല്ല. ‘വെറുതെ തമാശയ്ക്കല്ല, പണമാണ് ഇവിടത്തെ പ്രധാന പ്രശ്നം’–പെട്രോളടിക്കാൻ ഭർത്താവിനെയും വിളിച്ചുകൊണ്ടെത്തിയ ചില വീട്ടമ്മമാർ പറഞ്ഞു. അതേസമയം നീണ്ട മഞ്ഞുകാലത്തിനും പ്രശസ്തമാണ് കീവ്. അവിടെയിപ്പോൾ ബീച്ചിൽ പോയി കാറ്റുകൊള്ളേണ്ട അവസ്ഥയിലല്ല കാലാവസ്ഥ. സ്വിമ്മിങ് സീസൺ തീർന്നിരിക്കുന്നു. പക്ഷേ ബീച്ചില്ലെങ്കിലും ബിക്കിനിയ്ക്ക് ഭാവിയുണ്ടെന്ന് തെളിയിക്കാൻ സഹായിക്കുന്നതാണ് ഈ ക്യാംപെയ്നെന്നും പറഞ്ഞുകളഞ്ഞു മറ്റു ചില പെൺകുട്ടികൾ. ബോയ്ഫ്രണ്ടിനൊപ്പം ഹാർലി ഡേവിഡ്സണിൽ പാഞ്ഞെത്തി, ബിക്കിനിയണിഞ്ഞ് പെട്രോളടിച്ച് തിരികെപ്പോയ പെൺമണികളുമുണ്ടായിരുന്നു. ബിക്കിനിയണിഞ്ഞ് ആരുവന്നാലും ഫ്രീ പെട്രോൾ എന്നായിരുന്നു വാഗ്ദാനം. കൂട്ടിനാരുമില്ലാത്ത ചില ‘ആൺ സിങ്കങ്ങളാകട്ടെ’ കടയിൽ നിന്ന് ബിക്കിനി വാങ്ങി സ്വയം അണിഞ്ഞ് ഫ്രീ പെട്രോളടിച്ചതും ചിരിപടർത്തി.
റഷ്യൻ പക്ഷപാതികളായ വിഘടനവാദികളുമായുള്ള സംഘർഷം യുക്രെയ്ന് ഏറെ നാളുകളായി ഭീഷണിയാണ്. ഇരുരാജ്യങ്ങളും പരസ്പരം ഉപരോധങ്ങൾ തീർത്താണ് പകരം വീട്ടുന്നത്. യുക്രെയ്നിലേക്ക് പെട്രോളും മറ്റും എത്തിക്കുന്നതിലും റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. നിശ്ചിത തുകയേക്കാൾ കൂടുതൽ നൽകി പെട്രോൾ വാങ്ങാനാകില്ലെന്ന് യുക്രെയ്ൻ റഷ്യയോട് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. പെട്രോളിന് എപ്പോൾ വേണമെങ്കിലും നിയന്ത്രണം വരാമെന്ന സാഹചര്യമാണ് രാജ്യത്ത്. ഈ സാഹചര്യത്തിൽ തന്നെ ഇത്തരമൊരു ക്യാംപെയിൻ നടത്തി കലക്കവെള്ളത്തിൽ മീൻപിടിക്കുന്നതിൽ പെട്രോൾ കമ്പനിയും വിജയിച്ചു. പക്ഷേ സംഗതി വാർത്തയായി, റോയിട്ടേഴ്സ് വാർത്താ ഏജൻസിയിലൂടെ ഇതിന്റെ ചിത്രങ്ങൾ ലോകമെമ്പാടുമെത്തി. അതോടെ, പെട്രോളിനു വേണ്ടി ജനങ്ങളെക്കൊണ്ട് തുണിയഴിപ്പിച്ച യുക്രെയ്ൻ ഭരണാധികാരികൾക്കെതിരെ ഒരു വശത്തു നിന്ന് കൊടുംവിമർശനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.