144 വയസുകാരിയുടെ ശരീരത്തിൽ ജീവിക്കുന്ന പതിനെട്ടുകാരിയോ? ഫിലിപ്പീൻ സ്വദേശിയായ റോഷെല്ലെ പോണ്ടെയർ എന്ന പെൺകുട്ടിക്കാണ് ഇൗ ദുരിതം സംഭവിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നൂറുവയസുള്ള ഒരു വൃദ്ധയാണെന്നേ റോഷെല്ലെയെ കണ്ടാൽ തോന്നൂ. പ്രോഗേറിയ എന്ന രോഗമാണ് ചെറുപ്രായത്തിലും റോഷെല്ലയുടെ വാർധക്യം ബാധിച്ചവരുടേതു പോലുള്ള ശരീരത്തിനു കാരണം. ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് പ്രോഗേറിയ ബാധിക്കാനുള്ള സാധ്യതയുള്ളത്. ജനിതക വൈകല്യം മൂലം പിടിപെടുന്ന രോഗത്തിന്റെ പ്രകടമായ അവസ്ഥ പ്രായത്തിൽ കവിഞ്ഞ വയസു തോന്നിക്കുമെന്നതാണ്.
റോഷെല്ലയ്ക്ക് അഞ്ചുവയസു പ്രായമുള്ളപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. മൂന്നു വയസായപ്പോൾ മുടി കൊഴിച്ചിലോടെയാണ് രോഗാവസ്ഥ ആരംഭിക്കുന്നത്. പതുക്കെ പതുക്കെ തൊലിപ്പുറം ചുളിയാനും തുടങ്ങി. ചെറുപ്രായത്തിൽ തന്നെ ചുക്കിച്ചുളിഞ്ഞ ശരീരം, തൊട്ടാൽ പൊട്ടുന്ന എല്ലുകൾ, ഹൃദ്രോഗം മുതലയാവ പ്രോഗേറിയയുടെ അനന്തരഫലങ്ങളാണ്.
ഇങ്ങനെയാണെങ്കിലും താൻ ഒരു രോഗിയാണെന്നു വിചാരിക്കാതെ സദാ പോസീറ്റീവ് മനോഭാവവുമായി കഴിയുന്നതു തന്നെയാണ് റോഷെല്ല എന്ന പെൺകുട്ടിയുടെ അതിജീവനത്തിനു പിന്നിൽ. വീട്ടിൽ ഒതുങ്ങിക്കൂടാനും റോഷെല്ലയ്ക്ക് ഇഷ്ടമല്ല, മറ്റെല്ലാവരെയും പോലെ സ്റ്റൈലിഷ് ആയി വസ്ത്രം ധരിക്കാനും പോപ് സംഗീതം കേൾക്കാനും സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനുമെല്ലാം അവൾ മുന്നിലുണ്ട്.
പ്രോഗേറിയ ബാധിച്ചവരുടെ ആയുസ് പതിമൂന്നു വയസിനപ്പുറം പോകാറില്ല. എന്നാൽ വൈദ്യാശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തി റോഷെല്ല തന്റെ രോഗത്തെയും തോൽപ്പിച്ച് മുന്നേറുകയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ പ്രോഗേറിയ രോഗിയും റോഷെല്ലയാണ്.
ചിത്രത്തിനു കടപ്പാട്;ലൈറ്റ് റോക്കറ്റ് ഗെറ്റി ഇമേജസ്
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.