ഒരു ഫാഷൻ സ്റ്റോറിൽ സമ്മർ സെയിൽസ് ആരംഭിക്കുമ്പോൾ ആൾക്കാരെ ആകർഷിക്കാൻ എന്തൊക്കെ ചെയ്യാം? ഡിസ്കൗണ്ട് നൽകാം, സൗജന്യ സമ്മാനങ്ങൾ നൽകാം, വേണമെങ്കിൽ ഏതെങ്കിലും സെലിബ്രിറ്റിയ്ക്കൊപ്പമൊരു അത്താഴവും ഓഫറായി നൽകാം. പക്ഷേ ദെസിഗ്വാല്‍ ഫാഷൻ ഔട്‌ലെറ്റുകളില്‍ ഇക്കഴിഞ്ഞ ദിവസം സമ്മർ സെയിൽ ആരംഭിച്ചപ്പോൾ അവർ ആലോചിച്ചത് ഇതിനേക്കാളുമെല്ലാം മുകളിലായിരുന്നു. ഫെയ്സ്ബുക്കിലൂടെയും മറ്റും ആദ്യമേ തന്നെ അവർ തങ്ങളുടെ വിൽപനയുടെ പ്രമോഷൻ നൽകി–ദ് സെമി നേക്കഡ് സമ്മർ എഡിഷൻ എന്നായിരുന്നു അതിന്റെ പേരു തന്നെ.
വിൽപന ആരംഭിക്കുന്ന ദിവസം ആർക്കു വേണമെങ്കിലും വരാം. ആദ്യം വരുന്ന 100 പേർക്ക് ഒരു ജോഡി വസ്ത്രങ്ങളെടുക്കാം, അതും സൗജന്യമായി. പക്ഷേ ഒരു നിബന്ധനയുണ്ട്. വരുന്നവരെല്ലാം, ആണായാലും പെണ്ണായാലും, ഒന്നുകില്‍ ബിക്കിനിയോ അല്ലെങ്കിൽ സ്വിം സ്യൂട്ടോ ധരിച്ചു വേണം വരാൻ. ബിക്കിനി ധരിച്ചു വന്ന് ജീൻസും ടി–ഷർട്ടും ധരിച്ച് തിരികെപ്പോകാമെന്നു ചുരുക്കം. 98 രാജ്യങ്ങളിലായി സ്വന്തമായി 330ലധികം ഷോപ്പുകളുണ്ട് ദെസിഗ്വാലിന്. 1984ൽ സ്പെയിനിലാണ് ഈ കമ്പനിയുടെ ആരംഭം. അതുകൊണ്ടു തന്നെ സ്പാനിഷ് ഔട്ട്ലറ്റുകളിലെല്ലാം ഓഫറുകൾ ആദ്യമേ പ്രഖ്യാപിച്ചു. സ്പാനിഷ് നഗരമായ അലികാന്തെയിൽ ഈ വർഷം ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു സമ്മർ സെയിൽ.
കൂടാതെ പാരിസ്, മിലാൻ, ന്യൂയോർക്ക്, ടോക്ക്യാ തുടങ്ങിയ ഫാഷൻ നഗരങ്ങളിലുമുണ്ടായിരുന്നു ഓഫർ. എല്ലായിടത്തും ഓഫറിന്റെ തലേന്നു രാത്രി തന്നെ ഒട്ടേറെ പേർ ക്യൂവായിരുന്നത്രേ. ചിലയിടത്താകട്ടെ കനത്ത മഴ പോലും വകവയ്ക്കാതെയാണ് പലരും ബിക്കിനിയിട്ട് പുതച്ച് കാത്തിരുന്നത്. ഒരു രാത്രി മുഴുവന്‍ കാത്തുനിന്നവർക്കായി രാവിലെ ഭക്ഷണവും വെള്ളവും ദെസിഗ്വാൽ അധികൃതർ നൽകി. പിന്നീട് 10 മണിയോടെ നൂറു പേരെ കടത്തിവിടാൻ തുടങ്ങി. 18 വയസ്സു പൂർത്തിയായവരെ മാത്രമേ ഇത്തരത്തിൽ ബിക്കിനിയിട്ട് വരാൻ അനുവദിച്ചുള്ളൂ.
ആദ്യമെത്തിയ 100 ബിക്കിനി–സ്വിംസ്യൂട്ട്ധാരികൾക്ക് ഒരുജോടി സൗജന്യ വസ്ത്രം ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. ടോക്ക്യോവിലാകട്ടെ കമ്പനിയുടെ മൂന്നുനില സ്റ്റോറിൽ ഓരോന്നിലും കയറിയിറങ്ങിയായിരുന്നു ഓരോരുത്തരും തങ്ങൾക്കിഷ്ടപ്പെട്ട ഡ്രസുകളെടുത്തത്. അതും വൻവിലയുള്ളവ, തികച്ചും സൗജന്യമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടോക്ക്യോവിൽ ദെസിഗ്വാലിന്റെ ഈ പ്രമോഷൻ നടക്കുന്നു. എന്തായാലും ഈ വർഷവും കമ്പനിക്ക് പുതിയ ഒട്ടേറെ ആരാധകരെ കിട്ടിയെന്നാണ് റിപ്പോർട്ടുകൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.