സ്ത്രീകളുടെ ചിത്രം അവളുടെ സമ്മതമില്ലാതെ എടുക്കുന്നത് തെറ്റ് തന്നെ, നിയമപരമായി പോലും അത് കുറ്റകരമാണ്, പക്ഷേ അത്തരത്തിലുള്ള ചിത്രമെടുപ്പിന് എളുപ്പം സാധിക്കുന്ന ഒരു കൂട്ടരുണ്ട്, മറ്റാരുമല്ല വിവാഹത്തിന് വലിയ എസ് എൽ ആർ ക്യാമറയൊക്കെ തൂക്കി ജാഡ കാട്ടി എത്തുന്ന സാക്ഷാൽ ഫോട്ടോഗ്രാഫർ തന്നെ. കല്യാണപ്പെണ്ണിന്റെ മാത്രമല്ല മനസ്സിന് പിടിച്ച ഏതു പെൺകുട്ടിയുടെയും ചിത്രമെടുക്കാം, അത് എന്ത് ചെയ്യുന്നു എന്ന് ആരറിയാൻ? എന്നാൽ ഗൾഫിൽ ഇനി ഇത്തരക്കാർക്ക് പണി കിട്ടാൻ പോകുന്നു. ഒരു വർഷം ജയിലോ SR500,000 പിഴയായായോ ഈടാക്കാവുന്ന കുറ്റമാണ് ഇപ്പോൾ സൗദി അറേബ്യയിൽ ഇത്. സൗദി അറേബ്യൻ പത്രമായ അറബ് ന്യൂസ് ആണ് വാർത്ത പ്രസിദ്ധീകരിച്ചിരികുന്നത്.
അറിഞ്ഞുകൊണ്ടോ ഇനിയിപ്പോൾ അറിയാതെയോ ആണ് ചിത്രം എടുത്തതെങ്കിലും പെൺകുട്ടിയ്ക്ക് ഇഷ്ടമില്ലാതെ വിവാഹത്തിനും ചിത്രമെടുപ്പ് ഇനി അനുവദനീയമല്ല. വധുവിന്റെ ചിത്രമെടുക്കാനെന്ന വ്യാജേന വധുവിനോപ്പം നില്ക്കുന്ന പെൺകുട്ടികളുടെ ചിത്രമെടുത്താലും ഇതേ ശിക്ഷ തന്നെയായിരിക്കും ഫോട്ടോഗ്രാഫറെ കാത്തിരിക്കുന്നത്. ചിലപ്പോൾ ഇത്തരം ചിത്രങ്ങൾ ഫോട്ടോഗ്രാഫർമാർ തന്നെ അവരുടെ ആൽബങ്ങളിൽ ഇടുകയും ഈ വീഡിയോയോ ചിത്രങ്ങളോ മറ്റുള്ളവർ കാണുകയോ ചെയ്‌താൽ പോലും അതും ദുരുപയോഗത്തിന്റെ പരിധിയിൽ വരും എന്നുറപ്പ്.
ബ്ലാക്ക്മെയിലിങ്ങിനുള്ള സാധ്യതകൾ നിലനില്ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തിൽ അധികൃതർ നിയമം കർശനമാക്കിയത്. ഇപ്പോൾ തന്നെ സൗദിയിലെ പ്രശസ്തമായ മദീനയിലെ വിവാഹ പന്തലുകളിൽ ക്യാമറയോടു കൂടിയ മൊബൈലുകൾ നിരോധിച്ചിരിക്കുകയാണ്. വധുവിന്റെ പോലും ചിത്രങ്ങൾ അവളെ ബുദ്ധിമുട്ടിയ്കുന്ന രീതിയിൽ എടുക്കാൻ ആകില്ലെന്ന് സാരം. എന്നാൽ ഇത്തരം നിരോധനം നിലനിൽക്കുന്നുണ്ടെങ്കിലും പലപ്പോഴും പെൺകുട്ടികൾ തന്നെ അവരുടെ വസ്ത്രങ്ങളും മറ്റും ക്യാമറ ഫോണുകൾ ഒളിപ്പിച്ചു അകത്തു കയറ്റാറുണ്ടത്രെ. എത്ര മനോഹരമായ നിയമം അല്ലേ? കേരളത്തിലും അത്തരമൊരു നിയമം വന്നിരുന്നെങ്കിൽ എന്ന് ഒരു നിമിഷമെങ്കിലും തോന്നിപ്പോകുന്നില്ലേ?