Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സ്ആപ്പും ട്രൂക്കോളറും ജീവിതം തകർത്ത വീട്ടമ്മയുടെ അനുഭവക്കുറിപ്പ്

Mobile using

വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെയായി നമ്മുടെ യുവ തലമുറ ജീവിതം ആഘോഷിക്കുമ്പോൾ അവരുടെ അതിരു കവിഞ്ഞ ക്രൂരത മൂലം തകർത്തെറിയപ്പെടുന്ന കുറെ ജീവിതങ്ങളുണ്ട്‌. വരും വരായ്കൾ ആലോചിക്കാതെ ഇവർ ചെയ്യുന്ന വികൃതികൾക്ക് സാക്ഷികളായി മാറേണ്ടി വരുന്നത് മറ്റു ചില കുടുംബങ്ങളാണ്. ഇതാ ഒരു മറുനാടൻ മലയാളി വീട്ടമ്മയുടെ ജീവിതം മാറി മറിഞ്ഞ കഥ.

കഴിഞ്ഞ ഇരുപതു വർഷമായി ഹൈദരാബാദിൽ സ്ഥിരതാമസക്കാരിയും, ഒരു പ്രൈവറ്റ് കമ്പനിയിൽ ഓഡിറ്റർ ആയി ജോലിയും ചെയ്യുന്ന നാല്പ്പത് വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് കേരളത്തിലെ കുറെ ചെറുപ്പക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ പേരും, ഫോണ്‍ നമ്പറും, ഫോട്ടോയും പ്രചരിക്കുന്നത്. ഒപ്പം എന്നെക്കുറിച്ച് അവർ പരസ്പരം നടത്തുന്ന അശ്ലീല ചാറ്റിങ്ങും. പുതിയതായി കിട്ടിയ ഇര പോലെ എന്റെ പേരും, ഫോട്ടോയും, ഫോണ്‍ നമ്പരും തകൃതിയായി അവർ അവരുടെ ഫ്രെണ്ട്സിനും മറ്റു പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. അങ്ങനെ എന്റെ ഡീറ്റൈൽസ് കിട്ടിയവർ കിട്ടിയവർ എന്റെ പേർസണൽ ഫോണിലെ വാട്സാപ്പിലേക്ക് അശ്ലീല മെസേജുകൾ അയച്ചും ഫോണ്‍ വിളിച്ചും എന്റെ മാനത്തിനു വിലയിടുന്നു.എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാത്ത ഞാൻ ഏതൊരു വ്യക്തിയും ചെയ്യുന്ന പോലെ എല്ലാവരെയും ബ്ലോക്ക്‌ ചെയ്തു. എന്നിട്ടും പല പല നമ്പരുകളിൽ നിന്നും മേസേജിന്റെയും ഫോണിന്റെയും പ്രവാഹമായിരുന്നു.

കേവലം ഒരു മണിക്കൂറിനുള്ളിൽ ഇരുപത്തിയെട്ടോളം നമ്പരുകളിൽ നിന്ന് മെസേജും ഫോണ്‍ വിളികളും ഉണ്ടായി. സഹികെട്ടപ്പോൾ ഈ മൊബൈൽ നമ്പരുകൾ ഞാനും സേർച്ച്‌ ചെയ്തു ഒരു ലിസ്റ്റും തയ്യാറാക്കി. അങ്ങനെ എല്ലാ നമ്പരും കേരളത്തിലെ മൊബൈൽ നെറ്റ്‌വർക്ക് ആണെന്നും മനസ്സിലായി. അതുകൊണ്ട് ആദ്യം ബ്ലോക്ക്‌ ചെയ്തവരെ ഞാൻ ബ്ലോക്ക്‌ ലിസ്റ്റിൽ നിന്നും ഒഴിവാക്കി ആരാണ് ഇതിനു പിന്നിൽ എന്നറിയുവാൻ. ഞാൻ ബ്ലോക്ക്‌ ചെയ്തു ഒഴിവാക്കിയ ഒരു നമ്പരിൽ നിന്നും പിന്നെയും മെസേജുകൾ വന്നു കൊണ്ടിരുന്നു.

അതുകൊണ്ട് ഞാൻ ആ നമ്പരിലേക്ക് ഫോണ്‍ ചെയ്തു. എവിടെ നിന്നുമാണ് എന്റെ നമ്പർ കിട്ടിയതെന്നും ഞാൻ ആരാണെന്ന് അറിയാതെ എന്തിനു മെസേജുകൾ അയക്കുന്നുവെന്നുമുള്ള എന്റെ ചോദ്യങ്ങൾക്ക് ആ പയ്യനിൽ നിന്നും കിട്ടിയ മറുപടികൾ ശെരിക്കും ഞെട്ടിക്കുന്നത് തന്നെയായിരുന്നു.

പ്രതികളുടെ ക്രൂരവിനോദം

അവൻ പറഞ്ഞതിങ്ങനെ., ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് നമ്പർ കിട്ടിയത്. ബുള്ളെറ്റ് വാങ്ങിച്ചപ്പോൾ എന്നെ ആരോ അതിൽ ചേർത്തതാണ്" ഞാൻ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ട്‌ എന്നു പറഞ്ഞപ്പോൾ എന്നെ വിശ്വസിപ്പിക്കുവാൻ വേണ്ടിയും അവനെ കേസിൽ നിന്നും ഒഴിവാക്കി കൊടുക്കുവാനും വേണ്ടി അവനുൾപ്പെട്ട ആ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് എനിക്കു അയച്ചു തന്നു. കിട്ടിയ സ്ക്രീൻ ഷോട്ടിലൂടെ ഏകദേശം കാര്യങ്ങൾ എനിക്കും മനസ്സിലായി. എന്റെ നമ്പറും ഫോട്ടോയും പേരും പോസ്റ്റ്‌ ചെയ്തത് ആരെന്നും വ്യക്തമായി. പേരും ഫോണ്‍ നമ്പരും ഇട്ട പയ്യന്റെ പേരും വിശദാംശങ്ങളും ലഭിച്ചു. അവനെ വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.

അങ്ങനെ കിട്ടിയ സ്ക്രീൻ ഷോട്ടിലൂടെ ഏകദേശം കാര്യങ്ങൾ എനിക്കും മനസ്സിലായി. എന്റെ നമ്പറും ഫോട്ടോയും പേരും പോസ്റ്റ്‌ ചെയ്തത് ആരെന്നും വ്യക്തമായി. പേരും ഫോണ്‍ നമ്പരും ഇട്ട പയ്യന്റെ പേരും വിശദാംശങ്ങളും ലഭിച്ചു. അതിനടിസ്ഥാനത്തിൽ ഞാനവനെയും വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. "WHO HAS ME " എന്നൊരു ഗൂഗിൾ അപ്ലിക്കേഷൻ മുഖേനെയാണ് എന്റെ നമ്പർ സേർച്ച്‌ ചെയ്ത് എടുത്തതെന്നും പിന്നെ TRUE CALLER വഴി ഫേസ് ബുക്കുമായി കണക്ട് ചെയ്തപ്പോൾ ഫോട്ടോയും കിട്ടിയെന്നു പറഞ്ഞു. "WHO HAS ME " എന്ന ഈ അപ്ലിക്കേഷൻ സ്മാർട്ട്‌ ഫോണിൽ ഡൌണ്ലോലഡ് ചെയ്‌താൽ ആരുടേയും പേരുകൾ ടൈപ്പ് ചെയ്‌താൽ മൊബൈൽ നമ്പരും , ഇമെയിൽ ID ടൈപ്പ് ചെയ്‌താൽ ഇന്ത്യയിൽ എവിടെയും താമസിക്കുന്ന ആരുടേയും പേരുകൾ ടൈപ്പ് ചെയ്‌താൽ നമുക്ക് അവരുടെ മൊബൈൽ നമ്പരും ഇമെയിൽ ID ടൈപ്പ് ചെയ്‌താൽ പേരുകളും ഒക്കെ ലഭിക്കുമെന്നും അങ്ങനെ ഞങ്ങൾ പലരുടെയും നമ്പരുകൾ എടുക്കുകയും ഷെയർ ചെയ്തിട്ടുമുണ്ടെന്നും എന്നാലിതു വരെ ആരും തിരിച്ചു വിളിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും ആ പയ്യൻ പറഞ്ഞു. ഇരുപതു പേരുടെ ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇതിൽ കേരളത്തിലെ ഒരു എസ്. ഐ യുടെ മകനും ഉണ്ട്. സമൂഹത്തിലെ ഉന്നതരുടേയും സാധാരണക്കാരുടേയും മക്കൾ. ഇവരെല്ലാം 19 നും 21 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥികളാണ്.

എന്നാൽ ലഭിച്ച വിശദാംശങ്ങൾ സഹിതം ഞാൻ എറണാകുളം റൂറൽ എസ്. പിക്കു കൊടുത്ത പരാതി അന്യേഷിച്ച സർക്കിൾ ഇൻസ്പെക്ടറിൽ നിന്നും എനിക്കു ലഭിച്ച പ്രതികരണം വളരെ വിചിത്രമായിരുന്നു . ബഹുമാനപ്പെട്ട സുപ്രീം കോർട്ട് റദ്ദു ചെയ്ത IT ACT 66A -യുടെ മറവിൽ എന്റെ കേസോതുക്കുവാനും കുട്ടികളുടെ ഭാവി നശിപ്പിക്കാതെ ഒത്തുതീർപ്പിലാക്കാനും അവർ ശ്രമിച്ചു. അവരുടെ ചോദ്യം ചെയ്യലിൽ ആദ്യം തന്നെ കുട്ടികൾ അവരുടെ തെറ്റുകൾ അംഗീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ ഉത്തരവ് മറയാക്കി എനിക്കു നീതി നിഷേധിക്കാൻ ആരാണ് പോലീസുകാർക്ക് അനുവാദം കൊടുത്തത്.? മറ്റുള്ളവരുടെ ജീവിതം തകർക്കാനോ ഉപദ്രവിക്കാനോ അല്ല IT ACT 66A റദ്ദു ചെയ്തതു കൊണ്ട് സുപ്രീം കോർട്ട് അനുവദിച്ചു കൊടുത്തത്. അപരിചിതരായ ആളുകൾ എന്നെ പബ്ലിക്‌ പ്ലേസിൽ അപകീർത്തിപ്പെടുത്തുകയും എന്റെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനും എന്റെ ജീവിതം തന്നെ നശിപ്പിച്ചതിനുമാണ് ഞാൻ പരാതി നല്കിയത് . അപ്പോൾ പിന്നെ ഇതെങ്ങനെ IT ACT 66A യിൽ പ്രതിപാദിക്കുന്ന അഭിപ്രായ സ്വാതന്ത്യമാകും...?

കഴിഞ്ഞ ഒരു വർഷമായി ഞാനീ കേസുമായി കേരളത്തിലെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. ഇത്രയും വിശദാംശങ്ങൾ നല്കിയിട്ടും ഇതൊന്നും ഒരു തെളിവല്ലെന്നും അന്വേഷിക്കാം, അറിയിക്കാം എന്നൊക്കെയുള്ള ഒഴുക്കൻ മറുപടിയാണ് ലഭിക്കുന്നത്. ഈ രീതിയിലുള്ള പോലീസിന്റെ അലംഭാവം മൂലമാകാം മിക്ക സ്ത്രീകളും ഇത്തരം കേസുമായി മുന്നോട്ടു പോകാത്തതും, തങ്ങൾക്കു സംഭവിക്കുന്ന നഷ്ടങ്ങൾ പുറത്തു പറയാൻ പോലും മടിക്കുന്നത്.

ക്രൂരത തകർത്തത് എന്റെ ജീവിതം

ഫോൺവിളികളുടേയും സന്ദേശങ്ങളുടെയും ‍കാര്യം ഞാൻ എന്റെ ഭർത്താവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കോളുകൾ അവഗണിക്കാനാണ് അദ്ദേഹം പറഞ്ഞത്. " പക്ഷേ നിരന്തരം രാത്രിയിലും പകലും കോളുകൾ വരുന്നു, അശ്ലീല സന്ദേശങ്ങൾ വരുന്നു. 63-ളം അജ്ഞാത നമ്പറുകളിൽ നിന്ന് നിരന്തരം ഫോണും മെസേജും വന്നതു കൊണ്ട് ഭർത്താവിനും എന്നെ സംശയമായി. " നീ കൊടുക്കാതെ എങ്ങനെയാണ് നിന്റെ നമ്പരും പേരും ഫോട്ടോയും പരസ്യമായത്? ഫോണെടുത്ത അദ്ദേഹത്തോടും വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. ഇതെല്ലാം കണ്ടപ്പോൾ അദ്ദേഹത്തിനും സംശയമായി. ഒരാളെ വിശ്വസിപ്പിക്കുന്നതിന് ഒരു പരിധിയില്ലേ? പിന്നീട് വഴക്കായി, പൊട്ടിത്തെറിയായി. ഒരു ദിവസം അദ്ദേഹം വീടു വിട്ടിറങ്ങി.

എന്റെ ജീവിതവും ഭാവിയും എല്ലാം കേവലം ഒരു നിമിഷത്തെ മാനസികോല്ലാസത്തിനു വേണ്ടി ആ കുട്ടികൾ എറിഞ്ഞുടച്ചു. എന്നെപ്പോലെ എത്രയോ പേർ ഇവരെപ്പോലെ ഉള്ളവർക്ക് ഇരയായിട്ടുണ്ടാവാം അല്ലെങ്കിൽ ഇനിയും ഉണ്ടാകുമായിരിക്കും. അതുകൊണ്ട് മാതാപിതാക്കൾക്കും ഇവരുടെ തെറ്റിൽ വ്യക്തമായ പങ്കുണ്ടെന്ന് പറയാതെ വയ്യ.

പോലീസുകാരോടും ഒരപേക്ഷ

പരാതിയുമായി നിങ്ങളെ സമീപിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറഞ്ഞ പക്ഷം മാനസികമായി അവരെ അപമാനിക്കാതെയെങ്കിലും അവർക്കുള്ള ബഹുമാനം കൊടുക്കുക . എന്തു തെറ്റ് ചെയ്തിട്ട് വന്നാലും മാതാപിതാക്കളും, രാഷ്ട്ട്രീയക്കാരും പോലീസും സഹായിക്കാനുണ്ടാകും എന്ന ചിന്താരീതികൾ മാറ്റിയെടുക്കുക. കുറ്റവാളികളുടെ മുഖം നോക്കാതെ നടപടികൾ എടുക്കും എന്നൊരു ഉറപ്പു ഏതൊരു സാധാരണക്കാരനും കൊടുക്കുന്ന ഊർജ്ജം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാതെയിരിക്കാൻ പ്രാപ്തമാകട്ടെ. ഏതൊരു പരാതിക്കാരുടേയും നീതി അവരുടെ അവകാശവും ആണെന്ന് ഉറപ്പു വരുത്തുക.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.