ഒരു സിനിമ കണ്ടുതീരുന്ന അനുഭൂതിയാകും പല വിവാഹ വിഡിയോകളും സമ്മാനിക്കുന്നത്. നായകനും നായികയുമായി വരനും വധുവും തകർക്കുന്ന ചില വിഡിയോകൾ സിനിമകളെപ്പോലും വെല്ലും. മരക്കൂട്ടങ്ങൾക്കിടയിലും വെള്ളച്ചാട്ടത്തിനും ബീച്ചിനും സമീപത്തുമൊക്കെ നിന്നുള്ള ഫോട്ടോഷൂട്ടുകൾക്കു തന്നെ ഒരു പ്രത്യേക സൗന്ദര്യമാണ്. തീർന്നില്ല വേണമെങ്കിൽ അഗ്നി പർവതത്തിനു മുന്നിൽ വച്ചുവരെ വിവാഹ ഫോട്ടാഷൂട്ട് നടത്തുന്നവരുണ്ട്. വിശ്വാസമാകുന്നില്ലെങ്കിൽ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്ന ഒരു വിഡിയോ കണ്ടാൽ മതി.
ഫിലിപ്പിനോ സ്വദേശികളായ മരിയാ ഹസാ മൈയ്കയും ഭർത്താവ് അർലോ ജെറാൾഡ് ലാ ക്രൂസുമാണ് ആ നേട്ടത്തിന് അർഹരായവർ. ഇരുവരുടെയും വിവാഹ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവരിൽ പലരും ഞെട്ടിയിരിക്കുകയാണ്. നിറഞ്ഞ പ്രണയത്തോടെ ചുംബിച്ചു നിൽക്കുന്ന വരനും വധുവിനും പുറകിലതാ പുകഞ്ഞമരുന്ന അഗ്നിപര്‍വതം. തുടക്കത്തിൽ ഇരുവരും ആശങ്കപ്പെട്ടിരുന്നുവെങ്കിലും പതിയെ അവര്‍ ഫോട്ടോഷൂട്ടിൽ മുഴുകുകയായിരുന്നു.
മേയൺ വോൾക്കാനോ എന്ന പേരിലുള്ള ഈ അഗ്നിപർവതം എപ്പോള്‍ പൊട്ടുമെന്നോ എത്രത്തോളം അപകടകാരിയാകുമെന്നോ ഉറപ്പില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. അഗ്നിപർവതം പൊട്ടി ചൂടുപരത്തി ചുവപ്പു ലാവയൊഴുകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. എന്തൊക്കെ പ്രതിബന്ധങ്ങള്‍ സംഭവിച്ചാലും വിവാഹം നടത്തുക തന്നെ െചയ്യും എന്നതായിരുന്നു തങ്ങളുടെ തീരുമാനമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.
ഫോട്ടോഷൂട്ടും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ച് അധികം കഴിയുംമുമ്പേ അഭിനന്ദന പ്രവാഹമാണ്. മരണം വരെയും നെഞ്ചോടു ചേർത്തു വെക്കുന്ന വിവാഹം എന്ന സുദിനത്തെ ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഈ ദമ്പതികള്‍ എന്നു പലരും പറയുന്നു. ഇതിലും മനോഹരമായ വിവാഹ ഫോട്ടോഷൂട്ട് സ്വപ്നങ്ങളിൽ മാത്രം എന്നു പറയുന്നവരും കുറവല്ല.
Read more: Lifestyle Malayalam News, Beauty Tips in Malayalam