ട്രാഫിക് പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ച് യുവാവ്. അഭിഭാഷകനായ രുദ്രപ്പയാണ് ബ്രെത്ത് അനലൈസർ പരിശോധനയ്ക്കു വിധേയനാവാൻ ആവശ്യപ്പെട്ട പൊലീസുകാരന്റെ തല അടിച്ചുപൊട്ടിച്ചത്. കർണാടകയിലെ ദേവനഗരിയിലാണ് സംഭവം. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പകർത്തിയ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു രുദ്രപ്പ. മദ്യപിച്ചിട്ടുണ്ടോ എന്ന സംശയത്തെത്തുടർന്ന് പരിശോധനയ്ക്കു വിധേയനാവാൻ പൊലീസുകാർ ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രകോപിതനായ രുദ്രപ്പ സമീപത്ത് വിൽക്കാൻ വച്ചിരുന്നു കളിമണ്‍ പാത്രമെടുത്ത് പൊലീസുകാരന്റെ തലയില്‍ അടിക്കുകയായിരുന്നു. ഇൗ ഉദ്യോഗസ്ഥന്റെ തലയിൽനിന്നു ചോരവാർന്നൊഴുകുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം മറ്റൊരു ഉദ്യോഗസ്ഥന്റെ നേർക്കു ചാടി വീണു അയാളെയും ആക്രമിച്ചു. ഉദ്യോഗസ്ഥൻ ഇയാളോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രുദ്രപ്പ വീണ്ടും പ്രകോപിതനാവുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
തലയ്ക്ക് അടിയേറ്റ ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമാണ്. രുദ്രപ്പയ്ക്കെതിരെ കേസെടുത്തതായി ദേവഗിരി പൊലീസ് സുപ്രണ്ട് ചേതൻ സിംഗ് അറിയിച്ചു. ഇയാൾ മദ്യപിച്ചിരുന്നോ എന്നറിയാൻ വൈദ്യപരിശോധനാ നടത്തിയതായും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.